കണ്ണൂര്‍: കൗമാര കലയെ സ്വീകരിക്കാന്‍ കണ്ണൂരൊരുങ്ങി. കേരള സ്‌കൂള്‍ കലോത്സവ ഒന്നാംസ്ഥാനം നേടുന്ന ജില്ലക്കുളള 117 പവന്‍ സ്വര്‍ണ്ണക്കപ്പ് ഇന്ന് കണ്ണൂരിലെത്തും. തിരുവനന്തപുരത്തു കഴിഞ്ഞ വര്‍ഷം നടന്ന കലോത്സവ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ കോഴിക്കോട് ജില്ലക്കുവേണ്ടി ജില്ല ട്രഷറിയില്‍ സൂക്ഷിച്ച സ്വര്‍ണക്കപ്പ് ഉച്ചക്ക് 2 മണിക്ക് കോളിക്കോട് നിന്നും മാഹിയിലെത്തിക്കും. തുടര്‍ന്ന് സംഘാടകസമിതി ഭാരവാഹികള്‍ ചേര്‍ന്ന് കണ്ണൂരിലേക്ക് സ്വീകരിച്ച് ആനയിക്കും. കോഴിക്കോട് നിന്നും കൊണ്ടുവരുന്ന സ്വര്‍ണ്ണക്കപ്പിന് 11 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കും. മത്സര ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിദ്യാലയങ്ങളില്‍ സൂക്ഷിച്ച ഒട്ടുമിക്ക റോളിംഗ് ട്രോഫികളും, ഷീല്‍ഡുകളും കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍ സജ്ജീകരിച്ച ട്രോഫി കമ്മിറ്റി ഓഫീസിലെത്തി കഴിഞ്ഞു.
117.5 പവന്റെ സ്വര്‍ണ്ണക്കപ്പാണ് വിജയികള്‍ക്ക് നല്‍കിവരുന്നത്. 1987 ല്‍ കോഴിക്കോട് നടന്ന കലോത്സവത്തിലാണ് ചാമ്പ്യന്മാരാകുന്ന ജില്ലാ ടീമുകള്‍ക്ക് ആദ്യമായി സ്വര്‍ണ്ണക്കപ്പ് നല്‍കി ത്തുടങ്ങിയത്. ആദ്യ വര്‍ഷം ഓവറോള്‍ ചാമ്പ്യന്മാരായ തിരുവന്തപുരമായിരുന്നു സ്വര്‍ണ്ണക്കപ്പ് നേടിയത്. വീട്ടിയില്‍ തീര്‍ത്ത പീഠത്തിന് മുകളില്‍ ഗ്രന്ഥവും അതിനു മുകളില്‍ വളയിട്ട കയ്യില്‍ വലംപിരി ശംഖുമാണ് കപ്പിന്റെ ആകൃതി. 101 പവന്റെ കപ്പാണ് തീരുമാനിച്ചിരുന്നതെങ്കിലും പണി പൂര്‍ത്തിയായി വന്നപ്പോള്‍ 117.5 പവന്‍ ചെലവഴിക്കേണ്ടി വന്നു. പ്രശസ്ത ചിത്രകാരനായിരുന്ന ചിറയന്‍കീഴ് ശ്രീകണ്ഠന്‍ നായരായിരുന്നു കപ്പ് രൂപകല്‍പ്പന ചെയ്തത്.
കണ്ണൂരിന്റെ ചരിത്ര പശ്ചാത്തലവും സാംസ്‌കാരവും ഉള്‍ചേര്‍ന്ന് സ്വാഗത ഗാനം
കണ്ണൂര്‍: കണ്ണൂര്‍ ആതിഥ്യമരുളുന്ന അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറായി. അമ്പത്തിയേഴ് അധ്യാപകര്‍ ചേര്‍ന്ന് ആലപിക്കുന്ന ഗാനത്തിനു അകമ്പടിയായി കേരളത്തിന്റെ സാംസ്‌കാരിക തനിമ അടയാളപ്പെടുത്തുന്ന നൃത്താവിഷ്‌കാരവും ഉണ്ടാവും. ഇതിന്റെ റിഹേഴ്‌സല്‍ അവസാന ഘട്ടത്തിലാണ്.
അക്ഷരമഗ്നിയിലലിയിച്ചറിവിന്‍, നീലാകാശം തോറും പറവകള്‍ അനന്ത നക്ഷത്രങ്ങള്‍ വിളക്കായ്, നിറകതിര്‍ ചൊരിയും മനസ്സ്’എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എഴുത്തുകാരനും സംഗീതഞ്ജനുമായ ഡോ.എസ്.പ്രശാന്ത് കൃഷ്ണനാണ്. സംഗീതം നല്‍കിയിരിക്കുന്നത് എ.എം.പ്രശാന്ത് കുമാറും. കണ്ണൂരിന്റെ ചരിത്ര പശ്ചാത്തലവും സാംസ്‌കാരവും എല്ലാം ഗാനത്തില്‍ ഇഴചേര്‍ന്നിട്ടുണ്ട്. ചെറുശ്ശേരി മുതല്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് വരെയും ചിറക്കല്‍ മുതല്‍ അറക്കല്‍ വരെയും ഏഴിമല മുതല്‍ തലശ്ശേരി വരെയുമുള്ള പൈതൃകം രചനയില്‍ ഉള്‍ചേര്‍ത്തിട്ടുണ്ട്. ശങ്കരാഭരണം രാഗത്തില്‍ തുടങ്ങി ഹിന്ദോള—മടക്കമുള്ള രാഗങ്ങളിലൂടെ സഞ്ചരിച്ച് ശങ്കരാഭരണത്തില്‍ സമാപിക്കുന്നതാണ് സംഗീതശൈലിയെന്ന് ഗാനത്തിനു സംഗീതം നല്‍കിയ എ.എം.ദിലീപ് കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
സ്വാഗതഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം അധ്യാപകര്‍ തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത. രചന നിര്‍വഹിച്ചതും സംഗീതം നിര്‍വഹിച്ചതും ആലപിക്കുന്നതുമെല്ലാം അധ്യാപകരാണ്. അമ്പത്തിയേഴ് വര്‍ഷത്തെ കലോത്സവചരിത്രത്തെ അനുസ്മരിപ്പിച്ച് അമ്പത്തിയേഴുപേരാണ് ഗാനം ആലപിക്കുന്നത്. ഇവരില്‍ ഇരുപത്തിയൊന്നുപേര്‍ പുരുഷന്മാരും 36 പേര്‍ സ്ത്രീകളുമാണ് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സംഗീത അധ്യാപകരും സംഗീതം പഠിച്ചവരുമായ അധ്യാപകരാണിവര്‍. ജനുവരി മൂന്നിനാണ് സ്വാഗത ഗാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സ്റ്റേജില്‍ പുരുഷ ഗായകര്‍ ഒരേ പോലുള്ള മുണ്ടും ജുബ്ബയും, സ്ത്രീകള്‍ സെറ്റു സാരിയുമാണ് വേഷം. കേരള ചരിത്രവുമായി ബന്ധപ്പെട്ട വിവിധ സൂചകങ്ങളും ‘രതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാര്‍ഗ്ഗം കളി, ഒപ്പന, കഥകളി എന്നിവയും കളരിപ്പയറ്റ്, പൂരക്കളി എന്നിവയും ഇതോടൊപ്പം അരങ്ങിലെത്തും. നയന്‍താര മനോജും വിനോദ് കുമാറുമാണ് കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. പതിനഞ്ചു മിനുട്ടാണ് സ്വാഗത ഗാനത്തിന്റെ ദൈര്‍ഘ്യം. ഗാനം പൂര്‍ണതയിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അണിയറ ശില്‍പ്പികള്‍.
















