ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കന്നിക്കിരീടം നേടാനുള്ള ഗുജറാത്തിന്റെ മോഹം 265 റണ്‍സ് അകലെ. രണ്ടാം ഇന്നിങ്ങ്സില്‍ മുംബൈ ഉയര്‍ത്തിയ 312 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടരുന്ന ഗുജറാത്ത് നാലാം ദിനത്തെ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 47 റണ്‍സെടുത്തിട്ടുണ്ട്. 34 റണ്‍സുമായി പ്രിയങ്ക് പന്ചലും എട്ട് റണ്ണുമായി സമിത് ഗോയലും ക്രീസില്‍. അവസാന ദിനമായ ഇന്ന് പത്ത് വിക്കറ്റുകളും കയ്യിലിരിക്കെ ആവശ്യമായ ബാക്കി റണ്‍സ് കൂടി കണ്ടെത്താന്‍ കഴിഞ്ഞാല്‍ രഞ്ജിയുടെ ചരിത്രത്തിലാദ്യമായി ഗുജറാത്ത് കപ്പില്‍ മുത്തമിടും.
ഇന്നലെ 208ന് മൂന്ന് എന്ന നിലയില്‍ രണ്ടാം ഇന്നിങ്ങ്സ് പുനരാരംഭിച്ച മുംബൈ 411 റണ്‍സെടുത്താണ് പുറത്തായത്. 91 റണ്‍സെടുത്ത അഭിഷേക് നായരും 69 റണ്‍സെടുത്ത ആദിത്യതാരെയും 49 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ഇന്നലെ മുംബൈക്കായി മികച്ച ബാറ്റിങ്ങ് നടത്തി. 121 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ചിന്തന്‍ ഗജയുടെ മികച്ച ബൗളിങ്ങാണ് മുംബൈയുടെ കുതിപ്പിന് ഒരു പരിധിവരെ തടയിട്ടത്. ആര്.പി. സിങ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.
സാനിയ സഖ്യം ഫൈനലില്‍ തോറ്റു
സിഡ്നി: ഒന്നാം സീഡ് സാനിയ സഖ്യത്തിന് സിഡ്നി ഇന്റര്‍നാഷണല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ ഡബിള്‍സ് ഫൈനലില്‍ തോല്‍വി. ഹംഗറിയുടെ ടിമേയ ബാബോസ് റഷ്യയുടെ അനസ്താസ്യ പാവ്ല്യുചെങ്കോവ സഖ്യത്തോടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സാനിയ-ബാര്‍ബോറ സ്ട്രൈക്കോവ സഖ്യം പരാജയപ്പെട്ടത്. സ്കോര്‍: 6-4, 6-4.
വനിതാ സിംഗിള്‍സ് കിരീടം ആറാം സീഡ് ബ്രിട്ടന്റെ ജോഹന്നാ കോണ്ടെ സ്വന്തമാക്കി. ഫൈനലില്‍ രണ്ടാം സീഡ് പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്വാന്‍സ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോഹന്ന ജേത്രിയായത്. സ്കോര്‍: 6-4, 6-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: