ആലപ്പുഴ: ഗാര്‍ഹികപീഡനത്തിന് ഇരയാകുന്ന സ്്രതീകള്‍ക്ക് സൗജന്യനിയമസേവനം ലഭ്യമാക്കുന്നതിനായി സാമൂഹിക ക്ഷേമ ബോര്‍ഡ് നിയോഗിക്കുന്ന ലീഗല്‍ കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്നും നല്ലനിലയില്‍ സേവനം നല്‍കാത്തവരെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നിയമസഭാ സമിതി. അയിഷാപോറ്റി എംഎല്‍എയുടെ ആധ്യക്ഷതയില്‍ നടന്ന സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സിറ്റിങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമിതിയംഗങ്ങളും എംഎല്‍എമാരുമായ ഡോ. എന്‍. ജയരാജ്, അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍, അഡ്വ. യു. പ്രതിഭാഹരി, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, നിയമസഭ ജോയിന്റ് സെക്രട്ടറി ആര്‍. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.
സാമൂഹിക ക്ഷേമബോര്‍ഡാണ് ഇരകള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി ലീഗല്‍ കൗണ്‍സിലര്‍മാരെ ഹോണറേറിയം നല്‍കി നിയോഗിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സമിതിക്കു മുമ്പാകെ പരാതികള്‍ ഉന്നയിക്കപ്പെട്ടു. നല്ല രീതിയിലുള്ള സേവനം ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. മൂന്നുവര്‍ഷം കൂടുംതോറും ഇവരെ മാറ്റി നിയമിക്കണമെന്ന് നിയമത്തിലുണ്ടെങ്കിലും വര്‍ഷ ങ്ങളായി ഒരേ ആളുകള്‍ തുടരുകയാണെന്നും പരാതിയുയര്‍ന്നു. ലീഗല്‍ കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനം പരിശോധിച്ച് നല്ല സേവനം നല്‍കാത്തവരെ മാറ്റി നിയമിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സമിതി വ്യക്തമാക്കി.
കാഴ്ചവൈകല്യമുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതില്‍ വിഷമം നേരിടുന്നതുമൂലം വികലാംഗ പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നതായി സിറ്റിങില്‍ പരാതിയുയര്‍ന്നു. കണ്ണിലെ കൃഷ്ണമണിയുടെ അടയാളം രേഖപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ആധാര്‍ എടുക്കാന്‍ കഴിയാത്തത്. പെന്‍ഷന് ആധാര്‍ ബന്ധിപ്പിക്കേണ്ടതുണ്ടെന്നും ഇതുമൂലം അപേക്ഷ തീര്‍പ്പാകാതെ പോകുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരമായ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് സമിതി വ്യക്തമാക്കി.
















