കാക്കനാട്: പിന്നാക്ക സമുദായങ്ങള്‍ക്ക് ജോലിയിലും വിദ്യഭ്യാസത്തിലും ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണം പുനഃപരിശോധിക്കണമെന്ന് സര്‍ക്കാരിനോട് പിന്നാക്ക സമുദായ ഭാരവാഹികള്‍. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പിന്നാക്ക സമുദായ ക്ഷേമനിയമസഭാ ഉപസമിതി നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍. സര്‍ക്കാര്‍ ജോലിയിലും വിദ്യഭ്യാസത്തിലും ഒരു ശതമാനം മാത്രമാണ് പിന്നാക്കസമുദായങ്ങള്‍ക്ക് സംവരണം. ഇത് ഉയര്‍ത്തണമെന്നാണ് സമുദായ സംഘടനകളുടെ ആവശ്യം. സംവരണം സംബന്ധിച്ച പ്രശ്‌നം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഉപസമിതി ചെയര്‍മാന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
കേന്ദ്രസര്‍വ്വകലാശാലകളില്‍ പ്രൊഫസര്‍മാര്‍, അസോസിയേറ്റ് പ്രൊഫസര്‍മാര്‍ എന്നീ നിയമനങ്ങളില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം പാടില്ലെന്ന യുജിസി നിലപാട് തിരുത്തണമെന്ന് വേളാര്‍ സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ സ്‌കോളര്‍ഷിപ്പും പിന്നാക്കക്കാര്‍ക്ക് 750 രൂപയുമാണ് നല്‍കുന്നത്. ഇത് വിവേചനപരമാണെന്നും അവര്‍ പറഞ്ഞു. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷകര്‍ക്ക് ഫെലോഷിപ്പ് ലഭിക്കുന്നില്ല.
ബിടെക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌സം ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന് മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. മോഹനനന്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് താന്ത്രിക വിദ്യ പഠിക്കുന്നതിന് പരിശീലന കേന്ദ്രം സര്‍ക്കാര്‍ സ്ഥാപിക്കണമെന്നും തെളിവെടുപ്പില്‍ ഉന്നയിച്ചു. മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് കളിമണ്ണ് എടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കളിമണ്ണ് നല്‍കുവാനുള്ള മറ്റ് നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയശേഷം പരിഗണിക്കാമെന്ന് ചെയര്‍മാന്‍പറഞ്ഞു.
വിശ്വകര്‍മ്മരെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കണമെന്നും ജില്ലയിലെ 927 ഗായത്രി വനിതസ്വയംസഹായ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും വിശ്വകര്‍മ്മ സൊസൈറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തെളിവെടുപ്പില്‍ എംഎല്‍എമാരായ വി.കെ. ശശി, എല്‍ദോസ് കുന്നപ്പള്ളി, ആന്‍സലന്‍, സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറി തോമസ് ചെത്തുപറമ്പ്, എഡിഎം. സി.കെ. പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
















