ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ പേരില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ വെട്ടിനിരത്താനുള്ള നീക്കം പൊളിഞ്ഞത് കാനം പക്ഷത്തിന് തിരിച്ചടിയായി. സിപിഐ ജില്ലാ എക്‌സിക്യൂട്ടിവിന്റെ തീരുമാനം ജില്ലാകൗണ്‍സില്‍ തിരുത്തിയതാണ് ഔദ്യോഗിക വിഭാഗത്തിന് ക്ഷീണമായത്.
തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം സിപിഎമ്മിന് മേല്‍ കെട്ടിവെയ്‌ക്കാന്‍ സിപിഐ ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ പാര്‍ട്ടിയിലെ എതിര്‍പക്ഷത്തെ ഒതുക്കാനുള്ള അവസരമായി ഹരിപ്പാട്ടെ തോല്‍വി ജില്ലാ നേതൃത്വം ഉപയോഗിക്കുകയായിരുന്നു.
ഈ നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. സിപിഐ കാര്‍ത്തികപ്പള്ളി, ഹരിപ്പാട് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചു വിട്ടതിന് അംഗീകാരം നല്‍കിയ ജില്ലാ കൗണ്‍സില്‍, നേതാക്കള്‍ക്കെതിരെയുള്ള നടപടി ഭാഗികമായി മരവിപ്പിച്ചു. അഞ്ചു നേതാക്കള്‍ക്കെതിരെ എക്‌സിക്യൂട്ടീവ് എടുത്ത നടപടികളില്‍ നാലു പേരുടെ നടപടികള്‍ ജില്ലാ കൗണ്‍സില്‍ മരവിപ്പിച്ചു.
ഈ നാലു പേര്‍ക്കെതിരെയുമുള്ള നടപടി താക്കീതില്‍ ഒതുക്കാനാണ് തീരുമാനം. സിപിഐ ഹരിപ്പാട് നിയോജക ണ്ഡലം സ്ഥാനാര്‍ഥി പി. പ്രസാദിന്റെ തോല്‍വിയുമായി ബന്ധപ്പെട്ടാണു നടപടികള്‍. നിയോജക മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന വി. മോഹന്‍ദാസിനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും മണ്ഡലം സെക്രട്ടറി അനീഷിനെയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ തമ്പി മേട്ടുതറയെയും ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കുകയും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വി. ശൈലേഷ്‌കുമാറിനെ ആറു മാസം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനുമാണു ജില്ലാ എക്‌സിക്യൂട്ടീവ് ശുപാര്‍ശ ചെയ്തത്.
എന്നാല്‍ കൂട്ട നടപടിക്കെതിരെ യുവ നേതാക്കളടക്കം ജില്ലാ കൗണ്‍സിലില്‍ രംഗത്തെത്തിയതോടെയാണ് ശൈലേഷ്‌കുമാറിന്റെ ഒഴികെയുള്ള നടപടികള്‍ പിന്‍വലിക്കാനും മറ്റുള്ളവരെ പരസ്യ ശാസനയ്‌ക്കു വിധേയമാക്കാനും തീരുമാനിച്ചത്. പോസ്റ്റല്‍ വോട്ടില്‍ കുറവു വന്നതിലുള്ള വീഴ്ചയാണു ശൈലേഷിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചു സംസ്ഥാന കൗണ്‍സിലംഗം എ. ഷാജഹാന്റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ സംഘമാണ് അന്വേഷണം നടത്തിയത്. ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാവിനെയും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ഉള്‍പ്പടെ ചിലരെ സംരക്ഷിക്കുകയും മറ്റു ചില നേതാക്കളെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ കമ്മീഷന്റേതെന്നാണ് വിമര്‍ശനം ഉയരുന്നത്. ജില്ലയിലെ പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന നേതാവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചതോടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയമാണ് കൈക്കൊള്ളുന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിച്ചിരുന്നവരുടെ പരിദേവനം.
















