കൊച്ചി: മുഖ്യമന്ത്രിയായിരിക്കെ ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഫോണില്‍ നിന്ന് സരിത.എസ് നായരുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം. സലിംരാജ് നല്‍കിയ മൊഴി ഉമ്മന്‍ചാണ്ടി നിഷേധിച്ചു.
സലിംരാജിന്റെ ഫോണിലേക്ക് 436 കോളുകളാണ് സോളാര്‍ വിവാദമുണ്ടായ കാലയളവില്‍ സരിതയുടെ ഫോണില്‍ നിന്ന് വന്നിട്ടുള്ളത്. ഈ സമയത്ത് സലിം രാജ് ഡ്യൂട്ടിയിലാണോയെന്ന് പരിശോധിക്കണം. 55 കോളുകള്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ്. ഈ സമയത്ത് താന്‍ നിയമസഭയിലും പൊതുപരിപാടികളിലുമൊക്കെയായിരുന്നെന്നും ഉമ്മന്‍ചാണ്ടി രേഖകള്‍ നല്‍കി. സലിംരാജിനെ കൂടാതെ മറ്റ് നാല് ഗണ്‍മാന്മാര്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ ഇവരില്‍ മൂന്ന് പേരുടെ ഫോണിലേക്ക് എട്ട് തവണമാത്രമാണ് സരിത വിളിച്ചിരിക്കുന്നത്. ഒരാളുടെ ഫോണിലേക്ക് ഒരു കോള്‍ പോലും വന്നിട്ടില്ല. 900 സെക്കന്റും 700 സെക്കന്റുമൊക്കെ ദൈര്‍ഘ്യമുള്ളതായിരുന്നു സരിതയും സലിംരാജും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഫോണ്‍വിളിച്ചതുകൊണ്ട് ഒരാളെ പ്രതിപ്പട്ടികയില്‍ പെടുത്താന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്‍മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, അടൂര്‍പ്രകാശ് തുടങ്ങിയവര്‍ക്കെതിരെയുള്ള രേഖകള്‍ കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ടെനി ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് എന്നിവര്‍ സരിതയുമായി ഫോണില്‍ സംസാരിച്ചതായുള്ള വിശദാംശങ്ങളെപ്പറ്റി അറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടീം സോളാറിന്റെ മെഗാ പദ്ധതികള്‍ക്ക് അനുമതിക്കായി താന്‍ ജിക്കുമോന്‍ വഴി ഏഴ് കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്നുള്ള സരിതയുടെ മൊഴിയും ഉമ്മന്‍ചാണ്ടി നിഷേധിച്ചു. അമ്പത് കൊല്ലത്തെ രാഷ്‌ട്രീയ ജീവിതത്തിനിടെ സരിതയോടന്നല്ല ആരോടും പ്രതിഫലം ചോദിച്ചിട്ടില്ല. ദല്‍ഹിയിലെ സഹായി തോമസ് കുരുവിളയുടെ കൈവശം സരിത ഒരുകോടി 10ലക്ഷം രൂപ നല്‍കിയെന്നതും ശരിയല്ല. ദല്‍ഹിയിലുണ്ടായിരുന്ന 2012 ഡിസംബര്‍ 27ന് സരിതയുമായി കണ്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മല്ലേലില്‍ ശ്രീധരന്‍ നായര്‍ തന്നെ വന്ന് കണ്ടത് ഒറ്റക്കായിരുന്നു. സരിത ജാമ്യത്തിലിറങ്ങിയതിനുശേഷം മുന്‍ എംഎല്‍എമാരായ ബെന്നിബഹ്നാനും തമ്പാനൂര്‍ രവിയും പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവശര്‍മ്മയും സരിതയെ ഫോണില്‍ വിളിച്ചതില്‍ മിതത്വം പാലിക്കേണ്ടിയിരുന്നു എന്നും പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അത്തരം ഫോണ്‍വിളികള്‍ നടന്നതെന്ന് അവര്‍ തന്നെയാണ് മറുപടി നല്‍കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കമ്മിഷനില്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തതവരുത്താനാണ് ഉമ്മന്‍ചാണ്ടിയെ വീണ്ടും കമ്മിഷന്‍ വിളിച്ചുവരുത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ വിസ്താരം 12ന് തുടരും.
















