കാക്കനാട്: നേര്യമംഗലത്ത് കുടില്‍ കെട്ടിക്കഴിയുന്ന വനവാസി കുടുംബങ്ങള്‍ക്ക് പട്ടയം ആവശ്യപ്പെട്ട് കളക്ടറേറ്റ് കവാടത്തില്‍ ആദിദ്രാവിഡ സഭ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പായില്ല. കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം 17 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ ഉടന്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
ഏഴേക്കറിലെ 70 പ്ലോട്ടുകളില്‍ പട്ടയം ഇല്ലാതെ വര്‍ഷങ്ങളായി താമസിക്കുന്ന അഞ്ച് കുടുബങ്ങളെ ഒഴിവാക്കി ഇവിടെ താമസിക്കാത്ത കുടുംബങ്ങള്‍ക്ക് പട്ടയം നല്കിയ ജില്ലാ ഭരണ കൂടത്തിന്റെ നടപടിയാണ് ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്. മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന വകുപ്പ് ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താമസക്കാരല്ലാത്തവര്‍ക്ക് കോതമംഗലം തഹസില്‍ദാര്‍ പട്ടയം നല്‍കുകയായിരുന്നു. നേര്യമംഗലത്ത് വില്ലേജ് ഓഫീസിന് മുന്നിലും അവിടെ നിന്ന് ജില്ലാ ആസ്ഥാനത്ത് തുടരുന്ന സമരത്തെ തകര്‍ക്കുന്നതിനാണ് പട്ടികവര്‍ഗ വികസന വകുപ്പ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആദിദ്രാവിഡ സാംസ്കാരിക സഭ മധ്യമേഖല സെക്രട്ടറി കെ.സോമന് പറഞ്ഞു.
2002ല്‍ നേര്യമംഗലത്ത് ആദിവാസി ഗ്രാമം പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് പ്ലോട്ട് കൈമാറി കിട്ടിയ അഞ്ച് കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം നല്‍കണമെന്നാണ് ആദിദ്രാവിഡ സഭ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ പ്ലോട്ടില്‍ ഇതു വരെ താമസിക്കാത്ത രണ്ട് കുടുംബങ്ങള്‍ക്കാണ് റവന്യു അധികൃതര്‍ പട്ടയം നല്‍കിയത്. ഇത് സമരത്തില്‍ പങ്കെടുത്താല്‍ പട്ടയം കിട്ടില്ലെന്ന് ഭീതിയുണ്ടാക്കുന്നതിനുള്ള ഗുഢാലോചനയാണെന്നും സോമന് ആരോപിച്ചു.
രണ്ടാഴ്ച മുമ്പ് മന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചയില്‍, പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച് കൃത്യമായ ഉറപ്പ് നല്‍കാത്തിനെ തുടര്‍ന്ന് സമരം തുടരാന്‍ ആദിദ്രാവിഡസഭ തീരുമാനിക്കുകയായിരുന്നു. ഊരുകൂട്ടവും ജനകീയ സമരസമിതിയും അംഗീകരിച്ച ലിസ്റ്റിലുള്ളവര്‍ക്ക് പട്ടയം നല്‍കണം എന്ന ആവശ്യത്തില്‍ സഭാ നേതാക്കള്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. എന്നാല്‍ പ്ലോട്ട് നല്‍കിയിട്ടും താമസമാക്കത്തവരും ഭൂമി വേണ്ടെന്ന് രേഖാമൂലം അറിയിച്ചവരെയും ഉള്‍പ്പെടുത്തി മൂവാറ്റുപുഴ പട്ടികവര്‍ഗ ഓഫിസര്‍ നല്കിയ 104 കുടുംബങ്ങളുടെ ലിസ്റ്റിലുള്ള ഭവന, ഭൂരഹിതര്‍ക്ക് സ്ഥലം നല്‍കണമെന്ന നിലപാടി ജില്ലാ ഭരണകൂടം സ്വീകരിക്കുകയായിരുന്നു. അതിനിടെ ഭൂമി ആവശ്യമില്ലാത്തവര്‍ക്കും അനുവദിച്ച സ്ഥലത്ത് താമസിക്കാത്തവര്‍ക്ക് കൂടി പട്ടയം നല്‍കണമെന്ന് പട്ടിക വര്‍ഗ വികസന ഓഫിസര്‍ നിര്‍ദേശിച്ചതാണ് പ്രശ്നം സങ്കീര്‍ണമാക്കിയതെന്ന് സാംസ്കാരിക സഭ മധ്യമേഖല സെക്രട്ടറി വ്യക്തമാക്കി. സമരവുമായി ബന്ധമില്ലാത്തവരെ തെരഞ്ഞു പിടിച്ച് പട്ടയം നല്കി സമരത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നതെന്ന് സമര സമിതി ആരോപിച്ചു. അതെസമയം ജില്ലയിലെ പട്ടിക വിഭാഗക്കാര്‍ക്കായി ഏറ്റെടുത്ത സ്ഥലത്ത് താലൂക്ക് പരിഗണനയില്ലാതെ അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: