കൊച്ചി: ശമ്പളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ കൂട്ട ആത്മഹത്യ ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് എല്‍ഐസിയിലേക്കും പിഎഫിലേക്കും മറ്റ് ലോണ്‍ തിടിച്ചടവിലേക്കും നല്‍കുന്ന കോടിക്കണക്കിന് രൂപ കെഎസ്ആര്‍ടിസി അടക്കാത്തതുകാരണം ജീവനക്കാരുടെ സാമൂഹ്യ-സാമ്പത്തിക സുരക്ഷിതത്വം അപകടത്തിലായിരിക്കുകയാണ്. ഇൗ ദുരവസ്ഥ ആയിരക്കണക്കിന് ജീവനക്കാരുടെ കുടുംബങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് ബിഎംഎസ് അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ 730 ജനറാം ബസ്സുകളാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ 42 വര്‍ഷങ്ങളായി സംസ്ഥാനസര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ മൂലധനനിക്ഷേപം നടത്തുന്നില്ല. കഴിഞ്ഞ ബജറ്റില്‍ 300 കോടി രൂപ കെഎസ്ആര്‍ടിക്ക് നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍ 300 കോടി രൂപക്കുള്ള ലോണ്‍ എടുക്കാന്‍ ഗ്യാരന്റി നില്‍ക്കുക മാത്രമാണ് സംസ്ഥാനസര്‍ക്കാര്‍ ബജറ്റിലൂടെ ഉദ്ദേശിച്ചത്. കഴിഞ്ഞ നവംബര്‍ മാസത്തിലെ കെഎസ്ആര്‍ടിസിയുടെ വരുമാനം 152 കോടിയാണ്. ഇതില്‍ ടിക്കറ്റ് ഇതര വരുമാനം 1 ശതമാനം മാത്രമാണ്. 1 ശതമാനം മാത്രം വരുമാനം നല്‍കുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് ഡിപ്പോകള്‍ പണയപ്പെടുത്തി നിര്‍മ്മിച്ചതിന്റെ ഉദ്ദേശശുദ്ധിതന്നെ സംശയം ജനിപ്പിക്കുന്നതാണ്.
ആസ്തി വര്‍ധിപ്പിക്കാന്‍ വേണ്ടി ഷോപ്പിംഗ് കോംപ്ലക്‌സുകളും ബസുകളും വാങ്ങിയ വകയിലുള്ള കടബാധ്യതകള്‍ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയെ ഗവണ്‍മെന്റിന്റെ ഡിപ്പാര്‍ട്ടുമെന്റാക്കി മാറ്റുകയും നിലവിലുള്ള പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ശമ്പളവും പെന്‍ഷനും ഇല്ലാതായിരിക്കുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ അനിശ്ചിതകാല സമരങ്ങള്‍ക്ക് ബിഎംഎസ് നേതൃത്വം നല്‍കുമെന്നും സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
















