ഹൈദരാബാദ്: ഹൈദരാബാദില്‍ 19 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനക്കേസില്‍ ശിക്ഷാ വിധി ഇന്ന്. പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ യാസിന്‍ ഭട്കല്‍, പാക്ക് ഭീകരന്‍ സിയാ ഉര്‍ റഹ്മാന്‍ ( വഖാസ്), അസാദുള്ള അക്തര്‍ (ഹാദി), തഹ്സീന്‍ അക്തര്‍ (മോനു), ഐജാസ് ഷെയ്ഖ് എന്നിവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യപ്രതി റിയാസ് ഭട്കല്‍ ഒളിവിലാണ്.
ആദ്യമായാണ് ഒരു ബോംബ് സ്ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ കുറ്റക്കാരായി കോടതി കണ്ടെത്തുന്നത്. 2013 ഫ്രെബ്രുവരി 21ന് ദില്‍കുഷ്നഗറിലെ കൊണാര്‍ക്ക്, വെങ്കടാദ്രി തീയേറ്ററുകളില്‍ നടന്ന സ്ഫോടനത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. 131 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരും വികലാംഗരായി. 2009 ജൂണ്‍ 22ന് നിരോധിക്കപ്പെട്ട സംഘടനയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍.
2007 നവംബര്‍ ഏഴിന് വാരാണസി, ഫൈസാബാദ്, ലക്നോ കോടതികളിലും 2006 ജൂലൈ 11ന് വാരാണസിയിലും 2006 ജൂലൈയില്‍ മുബൈയിലും നടന്ന സ്ഫോടനങ്ങള്‍ക്കും 2007 ആഗസ്റ്റ് 25ന് ഹൈദരാബാദിലെ ഇരട്ട സ്ഫോടനത്തിനും ഉത്തരവാദിയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ . 2008 മെയ്13ന് ജയ്‌പൂരിലും 2008 ജൂലൈ 26ന് അഹമ്മദാബാദിലും 2008 സപ്തംബര്‍ 13ന് ദല്‍ഹിയിലും 2010 ഫെബ്രുവരിയില്‍ പൂനെ ജര്‍മ്മന്‍ ബേക്കറിയിലും 2010 ഏപ്രില്‍ 17ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും 2011 ജൂലൈ 13ന് മുബൈയിലും സ്ഫോടനങ്ങള്‍ നടത്തിയത് ഇന്ത്യന്‍ മുജാഹിദ്ദീനാണ്.
ഇന്ത്യയില്‍ ഭീകരത വളര്‍ത്തിയവരില്‍ മുന്‍പിലുള്ള രണ്ടു ഭീകരരാണ് സഹോദരന്മാരായ റിയാസ് ഭട്കലും യാസിന്‍ ഭട്കലും. കര്‍ണ്ണാടകത്തിലെ മംഗലാപുരത്തിനു സമീപം ഉഡുപ്പി ജില്ലയിലെ ഭട്കല്‍ സ്വദേശികളാണ്. ഇവര്‍ നിരവധി ബോംബു സ്ഫോടനക്കേസുകളിലെ പ്രതികളാണ്.
മൊഹമ്മദ് അഹമ്മദ് സിദ്ധിബാപ്പയെന്നാണ് യാസിന്‍ മാലിക്കിന്റെ യഥാര്‍ഥ പേര്. 2013 ആഗസ്റ്റ് 28നാണ് ബീഹാറിലെ, നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള മോത്തി ഹാരിയില്‍ നിന്ന് ഇയാള്‍ എന്‍ഐഎയുടെ പിടിയിലായത്. പാക്കിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ക്ക് വിദഗ്ധ പരിശീലനം നേടിയയാളാണ്. 33 വയസുള്ള യാസിന്‍ 1983 ജനുവരി 15നാണ് ജനിച്ചത്.
















