ജസ്റ്റിസ് നാരായണക്കുറുപ്പ് സജന്റെ മൊഴി യെടുക്കുന്നു
മാവേലിക്കര: വായന ശാലയിലെ വലിയ മേശ മോഷണ പോയ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത ദളിത് യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കംപ്ലയന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നേരിട്ടെത്തി പരിശോധന നടത്തി മൊഴി രേഖപ്പെടുത്തി.
തെക്കേക്കര കുറത്തികാട് താഴ്ചവിളയില്‍ സജനാണ് മര്‍ദ്ദനമേറ്റത്. ചികിത്സ നടത്തിയ ജില്ലാ ആശുപത്രി, സജന്റെ വീട്, കുറത്തികാട് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചെയര്‍മാന്‍ എത്തിയത്. ആദ്യം ആശുപത്രിയില്‍ എത്തി ചികിത്സാ രേഖകള്‍ പരിശോധിച്ച ശേഷമാണ് സജന്റെ വീട്ടില്‍ എത്തിയത്. സജനില്‍ നിന്നും മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും അതിനു ശേഷം പരിക്കുകള്‍ പരിശോധിക്കുകയും ചെയ്തു.
എന്നാല്‍ ആശുപത്രി ചികിത്സാ രേഖകളില്‍ മര്‍ദ്ദന വിവരം രേഖപ്പെടുത്തിയിട്ടില്ലെന്നും നെഞ്ചിനു വേദനക്ക് ചികിത്സ തേടിയെന്നാണ് രേഖകളിലുള്ളതെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞു.
വിശദമായി എല്ലാകാര്യങ്ങളും പരിശോധിച്ച വനിതാ ഡോക്ടറോട് പറഞ്ഞതാണെന്നും പരിക്കുകള്‍ ഭേദമാകാതെ ആശുപത്രിയില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നെന്നും സജനും ഭാര്യയും പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് കൃത്യവിലോപത്തിന് ഡോക്ടര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. മൊഴി പൂര്‍ണ്ണമായും എഴുതി എടുക്കുകയും വീഡിയോ റിക്കോര്‍ഡ് ചെയ്യുകയും ചെയ്തു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മൊഴി എടുത്ത ശേഷം ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പറഞ്ഞു. മുഖ്യമന്ത്രി പോലീസുകാര്‍ മര്‍ദ്ദനമുറകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ചിലര്‍ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
2014 ബാച്ചിലെ എസ്‌ഐ ആണോ ഇതെന്നും ഈ ബാച്ചിനെതിരെ നിരവധി പരാതികളാണ് തനിക്ക് ലഭിക്കുന്നതെന്നും ഇവരെ മുഴുവന്‍ അടുത്ത ദിവസം എറണാകുളത്ത് വിളിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു മണിക്കൂറോളം വിവരങ്ങള്‍ ചോദിച്ച് രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് സ്റ്റേഷനില്‍ നേരിട്ടെത്തി കൈമാറിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
















