ഇരിട്ടി : ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതി പ്രദേശത്തുനിന്നും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായി ഇവിടെ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉത്പാദനം ആരംഭിച്ചു. ഒരു മെഗാവാട്ട് വൈദ്യുതി ആണ് ഇപ്പോള്‍ ഇതുവഴി ഉത്പാദിപ്പിക്കുന്നത്.
ബാരപ്പോള്‍ ജല വൈദ്യുതപദ്ധതിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന 15 മെഗാവാട്ട് വൈദ്യുതിക്ക് പുറമേ 4 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജ്ജ പദ്ധതിയിലൂടെ കെഎസ്ഇബി ലക്ഷ്യമിടുന്നത്. ബാരാപ്പോളിന്റെ മൂന്ന് കിലോമീറ്ററോളം വരുന്ന കനാല്‍ ടോപ്പില്‍ 3മെഗാവാട്ടിന്റെ പദ്ധതിയും കനാല്‍ ബാങ്കില്‍ 1 മെഗാവാട്ടിന്റെതടക്കം രണ്ടു പദ്ധതികളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ കനാല്‍ ബാങ്കില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഒരു മെഗാവാട്ടിന്റെ വൈദ്യുതി ഉത്പാദനമാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുള്ളത്.
ആകെ 35കോടി രൂപ വിലയിരുത്തിയ പദ്ധതിയില്‍ 6.7 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ ഡമോണ്‍സ്‌ട്രേഷന്‍ പദ്ധതിയില്‍ നിന്നും ധനസഹായമായി ലഭിക്കും. മൂന്നു മെഗാവാട്ട് ശേഷിയുള്ള കനാല്‍ ടോപ്പ് പദ്ധതികെല്‍ട്രോണിന് 25.983 കോടിക്കും, ഒരു മെഗാവാട്ട് ശേഷിയുള്ള കനാല്‍ ബാങ്ക് പദ്ധതി ഹൈദരബാദിലെ എഐസി സോളാര്‍ പ്രോജക്റ്റ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 6.75 കോടി രൂപക്കും ആണ് കരാര്‍ നല്‍കിയിരിക്കുന്നത്.
പദ്ധതിക്കാവശ്യമായ പാനലുകള്‍, ജനറേറ്ററുകള്‍തുടങ്ങിയവ മുഴുവന്‍ പദ്ധതി പ്രദേശത്തു സ്ഥാപിച്ചു കഴിഞ്ഞു. കനാലിനു മുകളിലുള്ള പാനലുകളുടെ വിന്യാസവും ഏതാണ്ട് പൂര്‍ണ്ണമായി കഴിഞ്ഞ അവസ്ഥയില്‍ പദ്ധതി അടുത്തമാസം ഉദ്ഘാടനം ചെയ്യാന്‍ കഴിയും എന്നാണ് അധികൃതരുടെ വിശ്വാസം. മുഖ്യമന്ത്രിയെ ഉദ്ഘാടകനായി ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ബാരാപ്പോള്‍ മിനി ജലവൈദ്യുത പദ്ധതിയില്‍ നിന്നും ഇവിടെ പ്രവര്‍ത്തന ക്ഷമമായ രണ്ടു ജനറേറ്ററുകളില്‍ നിന്നും ഇതുവരെയായി 18ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു. പദ്ധതിയുടെ മൂന്നു ജനറേറ്ററുകളില്‍ ഒരു ജനറേറ്ററിന്റെ തകരാര്‍ ഏതാണ്ട് പരിഹരിച്ചു കഴിഞ്ഞതായാണ് അറിയുന്നത്. ഒരു ജനറേറ്ററിന്റെ തകരാറു മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വൈദ്യുത വകുപ്പിന് സംഭവിക്കുന്നത്. വേനല്‍ കടുത്തതോടെ ബാരാപ്പോള്‍ പുഴയില്‍ നീരൊഴുക്ക് കുറഞ്ഞ് തുടങ്ങി. കനാലിലേക്കുള്ള ജലപ്രവാഹം നിലക്കുന്നതോടെ കുറഞ്ഞത് മൂന്നു മാസക്കാലമെങ്കിലും പദ്ധതിയിലെ വൈദ്യുത ഉത്പാദനം നിര്‍ത്തി വെക്കേണ്ടി വരും. ഈ സമയങ്ങളില്‍ സൗരോര്‍ജ്ജം വഴിയുള്ള വൈദ്യുതി ഉത്പാദനം വഴി മലയോര മേഖലയിലെ വൈദ്യുതി ക്ഷാമത്തിന് ഒരു പരിധിവരെ തടയിടാനാവും എന്നാണു വിദ്യുച്ഛക്തി വകുപ്പ് കരുതുന്നത്.
















