മാന്നാര്‍: ചെങ്ങന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എച്ച് എസ്എസ് വിഭാഗം ഭാരതനാട്യത്തില്‍ സിപിഎം നേതാവിന്റെ മകള്‍ക്ക് ഒന്നാം സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് വിധികര്‍ത്താവിനെ ഒന്നര മണിക്കൂര്‍ തടഞ്ഞു വച്ചു.
മറ്റു മത്സരാര്‍ത്ഥികളും രക്ഷിതാക്കളും ഇടപെട്ടതോടെയാണ് സിപിഎമ്മുകാര്‍ പിന്‍വാങ്ങിയത്. മാന്നാര്‍ നായര്‍ സമാജം സ്‌കൂളില്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാംദിനമായ ബുധനാഴ്ച രാത്രി രാത്രി പത്തുമണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഏഴു പേര്‍ പങ്കെടുത്ത മത്സരത്തില്‍ സിപിഎം നേതാവിന്റെ മകള്‍ക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.
പക്ഷപാതപരമായിട്ടാണ് മാര്‍ക്കിട്ടതെന്ന് ആരോപിച്ച് വിധികര്‍ത്താവായ ചിറ്റൂര്‍ ബാബുവിനെയാണ് തടഞ്ഞു വയ്‌ക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും. മറ്റു മത്സരങ്ങളില്‍ നിന്നും ചിറ്റൂര്‍ ബാബുവിനെ മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വിധികര്‍ത്താക്കളുടെ ചുമതലയുള്ള ഇടതുപക്ഷ അദ്ധ്യാപക സംഘടനാ നേതാക്കള്‍ ഈ ആവശ്യം തള്ളി. ഇതോടെ ഇരു പക്ഷവും രണ്ടു ചേരിയായി നിന്ന് വെല്ലുവിളി നടത്തി. പോലീസ് സ്ഥലത്തെത്തിയെങ്കിലും കാഴ്ചക്കാരായി നിന്നതെയുള്ളു.
പതിനൊന്നരയോടെ പൂര്‍ത്തിയാകാനുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും പ്രതിഷേധിച്ചതോടെ സിപിഎമ്മുകാര്‍ പിന്‍വാങ്ങുകയും വിധികര്‍ത്താവിനെ ഉള്‍പ്പെടുത്തി മത്സരം പുനരാരംഭിക്കുകയും ചെയ്തു. ഇന്നലെ നടന്ന കുച്ചുപ്പുടി മത്സരത്തിലും ഈ കുട്ടിക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
ഇതിനെ തുടര്‍ന്ന് ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയുടെ ബന്ധുക്കളുമായി വാക്കേറ്റമുണ്ടായി. സിപിഎം ഏരിയകമ്മറ്റിയംഗവും പഞ്ചായത്ത് മെമ്പറും സ്‌കൂള്‍ മുന്‍ പിറ്റിഎ പ്രസിഡന്റും കലോത്സവ സംഘാടക സമിതി ഭാരവാഹിയുമാണ് നേതാവ്. എന്നാല്‍ സിപിഎമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണ് മത്സര ഫലത്തില്‍ നിഴലിച്ചതെന്നും ഇതിനു പിന്നില്‍ അദ്ധ്യാപക സംഘടനയുടെ പ്രമുഖനായ ഒരു സിപിഎം ബ്ലോക്ക് പഞ്ചായത്ത് അംഗമാണെന്നും ആക്ഷേപമുണ്ട്.
















