തേഞ്ഞിപ്പലം: എറണാകുളത്തിന്റെ ആധിപത്യം പാലക്കാടന്‍ കരുത്തിനു മുന്നില്‍ തകരുന്നത് കണ്ട് അറുപതാം സ്‌കൂള്‍ കായികമേളക്ക് തിരശീല. ഫോട്ടൊ ഫിനിഷിന്റെ എല്ലാ പകിട്ടോടും കൂടിയാണ് പാലക്കാട് ആദ്യ മൂന്നു ദിനം മുന്നില്‍ നിന്ന എറണാകുളത്തെ മറികടന്നതെങ്കിലും പുതിയ സ്‌കൂളുകളുടെ കടന്നുവരവോ പുത്തന്‍ താരോദയങ്ങളോ കോഴിക്കോട് സര്‍വ്വകലാശാല സ്റ്റേഡിയത്തില്‍ പിറന്നില്ല. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങളായി പിന്നാക്കം പോയ ചില സ്‌കൂളുകളും അക്കാദമികളും തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചുവെന്നത് ആശ്വാസം.
അവസാന ദിവസം ഉച്ചക്കുശേഷം നടത്തിയ കുതിപ്പിലാണ് പാലക്കാട് കിരീടം ഉയര്‍ത്തിയത്. എട്ട് പോയിന്റിന്റെ മുന്‍തൂക്കമുണ്ട് അവര്‍ക്ക്. പാലക്കാട്ടെ കല്ലടി സ്‌കൂള്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഏറെ ആയാസപ്പെടാതെ കോതംഗലം മാര്‍ബേസില്‍ ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ രണ്ടാംസ്ഥാനക്കാരായ പറളിക്ക് നാലാംസ്ഥാനത്തെത്താനെ ആയുള്ളു. കഴിഞ്ഞ പതിപ്പില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാമതെത്തി. ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ നിരാശപ്പെടുത്തിയപ്പോള്‍ സബ്ജൂനിയറിലെ മകിച്ച പ്രകടനം അവര്‍ക്ക് തുണയായി.
കല്ലടി സ്‌കൂള്‍ താരം ബബിതയുടെ ഇരട്ട റെക്കോര്‍ഡും കല്ലടിയുടെ തന്നെ സി. ചാന്ദ്‌നി, ഉഷ സ്‌കൂളിന്റെ എല്‍ഗ തോമസ്, മാര്‍ബേസില്‍ താരം ബിബിന്‍ ജോര്‍ജ് തുടങ്ങിയവരുടെ ട്രിപ്പിള്‍ സ്വര്‍ണവും ഒഴിച്ചുനിര്‍ത്തിയാല്‍ ഏറെ പ്രതീക്ഷിയര്‍പ്പിക്കാവുന്ന പ്രകടനം ഇത്തവണ കുറവായിരുന്നു.
സ്പ്രിന്റ് ഇനങ്ങളിലെ റെക്കോഡുകള്‍ക്ക് പഴക്കം കൂടി. ജൂനിയര്‍ വിഭാഗം സ്പ്രിന്റ് റിലേയില്‍ 28 വര്‍ഷം മായാതെ കിടന്ന റെക്കോഡ് തിരുത്തിയ കോഴിക്കോടിന്റെ മിടുക്കികള്‍ കൈയടി നേടി. അത്യാധുനിക സംവിധാനത്തോടെ, ചിട്ടയോടെ നിറഞ്ഞ ഗാലറിയുടെ സാനിധ്യത്തില്‍ കായികോത്സവം നടത്താനായെങ്കിലും ഇനിയും മാറ്റങ്ങള്‍ വേണമെന്ന സൂചനയും അറുപതാം പതിപ്പ് ചൂണ്ടിക്കാട്ടുനിന്നു.
സ്‌കൂളുകളില്‍ പാലക്കാട് കല്ലടിയും മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂളുകമാണ് ഏറെ നേട്ടം കൊയ്തത്. നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയുടെ കരുത്തില്‍ നാട്ടിക ഗവ. ഫിഷറീസ് സ്‌കൂള്‍ മികവു തെളിയിച്ചപ്പോള്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ പിന്നിലായിരുന്ന തിരുവനന്തപുരം സായി, മുണ്ടൂര്‍ സ്‌കൂളുകള്‍ ഉയിര്‍ത്തേഴുന്നേല്‍പ്പിന്റെ ലക്ഷണം കാണിച്ചു. എന്നാല്‍, പറളി, മാതിരപ്പള്ളി, മേഴ്‌സിക്കുട്ടന്‍ അക്കാദമി തുടങ്ങിയവര്‍ക്ക് തിരിച്ചടി. പുതിയ താരങ്ങളുടെ അഭാവമാണ് പറളിയെ ബാധിച്ചതെങ്കില്‍ പരിക്ക് മേഴ്‌സിക്കുട്ടന്‍ അക്കാദമിക്ക് തിരിച്ചടിയായി.
അവസാന മീറ്റിനിറങ്ങിയ സി. ബബിതയുടെയും ബിബിന്‍ ജോര്‍ജ്ജിന്റെയും പ്രകടനം തിളക്കമുള്ളതായി. അബിത മേരി, അപര്‍ണ റോയ്, അനന്തു വിജയന്‍, ജിഷ്‌ന, ഗായത്രി ശിവകുമാര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ എല്‍ഗ തോമസ് തുടങ്ങിയ താരങ്ങളെയും ഭാവിയുടെ താരങ്ങളെന്ന് വിശേഷിപ്പിക്കാം.
സീനിയര്‍ ആണ്‍വിഭാഗത്തില്‍ ഇത്തവണ താരോദയങ്ങളേയുണ്ടായില്ല. ഹൈജമ്പിലെ സൂപ്പര്‍താരമായിരുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസിലെ കെ.എസ്. അനന്ദു സ്വര്‍ണം നേടാതെ പിന്തള്ളപ്പെട്ടതും ചര്‍ച്ചയായി. ചില ഇനങ്ങളില്‍ ജൂനിയര്‍ താരങ്ങളേക്കാള്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സീനിയര്‍ താരങ്ങളുടേത്. പെണ്‍കുട്ടികളുടെ ഹൈജമ്പും പോള്‍വോള്‍ട്ടും 100 മീറ്ററും ഉദാഹരണം.
100 മീറ്ററില്‍ സീനിയര്‍ വിഭാഗത്തില്‍ മുണ്ടൂര്‍ സ്‌കൂളിന്റെ വിനി. പി.വി. 12.63 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ മാര്‍ബേസിലിന്റെ സോഫിയ സണ്ണി 12.49 സെക്കന്‍ഡില്‍ പറന്നെത്തി. ജിഷ്‌നയും ഗായത്രിയും തമ്മില്‍ വാശിയേറിയ മത്സരം കണ്ട ഹൈജമ്പില്‍ 1.70 മീറ്റര്‍ ചാടിയായിരുന്നു ജിഷ്‌നയുടെ സ്വര്‍ണ നേട്ടമെങ്കില്‍ സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ താരം താണ്ടിയത് 1.64 മീറ്റര്‍ മാത്രം. സീനിയര്‍ പെണ്‍ 1500 മീറ്ററിലായിരുന്നു മീറ്റിലെ ഏറ്റവും മികച്ച മറ്റൊരു മത്സരം. ഉഷ സ്‌കൂളിലെ അബിതയും കല്ലടിയുടെ ബബിതയും മാര്‍ബേസിലിന്റെ അനുമോള്‍ തമ്പിയും തമ്മില്‍ നടന്ന പോര് കാണികള്‍ക്ക് ആവേശ കാഴ്ചയായി.
ലോകനിലവാരമുള്ള ട്രാക്കിലും ഫീല്‍ഡിലുമായിരുന്നു ഇത്തവണ മത്സരങ്ങള്‍, പക്ഷേ അതിനൊത്ത പ്രകടനം താരങ്ങളില്‍ നിന്നുണ്ടായില്ല, പോയ വര്‍ഷത്തേക്കാള്‍ റെക്കോഡ് നേട്ടങ്ങളിലും ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനങ്ങളിലും വന്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 23 റെക്കോഡുകള്‍ തിരുത്തിക്കുറിക്കപ്പെട്ടപ്പോള്‍ ഇത്തവണ ആകെ ഉണ്ടായത് 16 എണ്ണം. ഇതില്‍ ഏഴെണ്ണം ദേശീയ റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ടത്.
കിരീടവും പ്രശസ്തിയും മാത്രം ലക്ഷ്യമിട്ടുള്ള പരിശീലനവുമായാണ് ഇത്തവണയും പ്രധാന സ്‌കൂളുകള്‍ എത്തിയതെന്നും കായികോത്സവം െതളിയിച്ചു. പരിക്കിന്റെ പിടിയിലായിട്ടുപോലും പരിശീലകരുടെ സമ്മര്‍ദ്ദം മൂലം ചില താരങ്ങള്‍ക്ക് ട്രാക്കിലും ഫീല്‍ഡിലുമിറങ്ങേണ്ടിവന്നിരുന്നു. റിലേ ഉള്‍പ്പെടെ നാല് ഇനങ്ങളില്‍ വരെ ചില സ്‌കൂളുകള്‍ താരങ്ങളെ മത്സരിപ്പിച്ചു.
കഴിഞ്ഞവര്‍ഷങ്ങളിലെപ്പോലെ ഇത്തവണയു മരുന്നടി ആരോപണങ്ങള്‍ ഉയര്‍ന്നു. ഒരു പ്രമുഖ സ്‌കൂളിന്റെ അതിപ്രഗത്ഭനായ പരിശീകലനാണ് ആരോപങ്ങളുമായി രംഗത്തെത്തിയത്. ഉത്തേജക മരുന്നുകളില്ലാത്ത മീറ്റാണ് നടന്നതെന്ന് അവകാശപ്പെടാനാവില്ല, പക്ഷേ വലിയ സംവിധാനത്തോടെ നടത്തുന്ന ഇത്തരം മീറ്റുകളില്‍ നാഡയുടെ സാന്നിധ്യം ശക്തമാക്കണം. മത്സരങ്ങളുടെ അശാസ്ത്രീയമായ സമയ ക്രമീകരണവും പ്രശ്‌നം.
കത്തുന്ന വെയിലില്‍ ഓടിത്തളര്‍ന്നു പലരും. ദേശീയ മീറ്റുകള്‍ക്ക് സമാനമായി രാവിലെയും വൈകിട്ടുമായി മത്സരങ്ങള്‍ ക്രമീകരിക്കണം. ഇതിനായി സ്റ്റേഡിയങ്ങളില്‍ ഫ്‌ളഡ്‌ലൈറ്റ് സംവിധാനങ്ങള്‍ വേണ്ടിവരും. സ്‌പൈക്ക് ഇല്ലാതെ ഓടുന്നവരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയും മീറ്റ് ചൂണ്ടിക്കാണിക്കുന്നു. ദാരിദ്ര്യവും മറ്റുമായി നട്ടംതിരിയുന്നവരാണ് സ്‌പൈക്കില്ലാതെയെത്തുന്നത്. ഇതിന് മാറ്റം വരണം.
സ്‌കൂള്‍ മീറ്റുകളില്‍ മിന്നും താരങ്ങളായി വിലസുന്നവരെ കണ്ടെത്തി അത്യാധുനിക സൗകര്യങ്ങളോടെ അവര്‍ക്ക് പരിശീലനം നല്‍കിയാല്‍ കായിക കേരളത്തിന്റെ ഭാവി സുരക്ഷിതമാകും, ഭാരത കായികരംഗവും പുരോഗമിക്കും.
















