സിപിഎമ്മും സിപിഐയും ഇടതുപാര്‍ട്ടികളാണെങ്കിലും അവര്‍ തമ്മിലുള്ള ഭിന്നത ഇടയ്ക്കിടയ്ക്ക് പ്രകടമാകാറുണ്ട്. സിപിഐ പണ്ടുമുതലേ റഷ്യന്‍ പക്ഷപാതികളായിരുന്നു. സിപിഐ രണ്ടായപ്പോഴാണ് സിപിഎം ജനിച്ചത്. രണ്ടുപാര്‍ട്ടികളും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുമ്പോഴും അവര്‍ തമ്മിലുള്ള വേര്‍തിരിവ് ചര്‍ച്ചകളിലും പ്രകടനങ്ങളിലും നിയമസഭയിലും എല്ലാം പ്രകടമാണ്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം സിപിഐയും സിപിഎമ്മും ഒന്നാകണമെന്നാണ്. പക്ഷേ സിപിഎമ്മും സിപിഐയും തമ്മില്‍ പല കാര്യങ്ങളിലും വ്യക്തമായ ഭിന്നതകളുണ്ട്. ഇതില്‍ പലതിനെക്കുറിച്ചും ചര്‍ച്ചയ്ക്കുപോലും ഇരുപാര്‍ട്ടികളും തയ്യാറല്ല. കേരളത്തില്‍ ഭരണകക്ഷികളായ ഈ പാര്‍ട്ടികള്‍ തമ്മിലെ പോരിന്റെ ബലിയാടാവുകയാണ് ഇവിടത്തെ കര്‍ഷകര്‍. ”നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങളുടേതാകും പൈങ്കിളിയേ” എന്നായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല. ഇപ്പോള്‍ ഈ പാര്‍ട്ടികള്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
സിപിഐയുടെ പ്രഖ്യാപനം നെല്ലു സംഭരിച്ച് 10 ദിവസത്തിനകം വില നല്‍കുമെന്നായിരുന്നു. കൃഷി മന്ത്രി തന്നെയാണ് ഇങ്ങനെ പ്രഖ്യാപിച്ചത്. പക്ഷേ ഇടതു-വലതു ഭേദമെന്യേ ഏതു സര്‍ക്കാര്‍ വന്നാലും കുട്ടനാട്ടിലെ കര്‍ഷകരുടെ ദുരിതങ്ങളോ പ്രശ്നങ്ങളോ പരിഹരിക്കപ്പെടുന്നില്ലെന്ന് എല്ലാ കൊയ്ത്തു കാലത്തും തെളിയുന്ന വസ്തുതയാണ്.
ഇപ്പോള്‍ കര്‍ഷകരുടെ പരാതി അവരുടെ ദുരിതത്തിനുത്തരവാദി സിപിഎമ്മുകാരനായ ധനമന്ത്രി തോമസ് ഐസക്കാണെന്നാണ്. തോമസ് ഐസക്ക് കര്‍ഷകരോട് ചിറ്റമ്മ നയം പുലര്‍ത്തുന്നുവെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ധനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളാണ് കൃഷിയും സിവില്‍ സപ്ലൈസും. കൃഷിക്കാരുടെ പരിദേവനങ്ങള്‍ക്ക് പ്രതിവിധി കാണാന്‍ ധനമന്ത്രി ശ്രമിക്കുന്നില്ല. കുട്ടനാടന്‍ കര്‍ഷകരുടെ വളരെക്കാലമായി നിലനില്‍ക്കുന്ന പരാതിയാണ് നെല്ല് സംഭരണത്തുക വിതരണം ചെയ്യുന്നതില്‍ വരുന്ന വീഴ്ച.
കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വിഹിതം നല്‍കിയിട്ടും ധനമന്ത്രി കൃഷിക്കാരെ അവഗണിക്കുന്നു. രണ്ടാം കൃഷിയില്‍നിന്ന് 15,230 ടണ്‍ നെല്ലാണ് സംഭരിക്കപ്പെട്ടത്. ഈ നെല്ലിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത് വലിയൊരു തുകയാണ്. പക്ഷെ നെല്ലു സംഭരണം കഴിഞ്ഞ് 45 ദിവസം ആയിട്ടും കര്‍ഷകര്‍ക്ക് പണം ലഭ്യമായിട്ടില്ല. പണം സപ്ലൈകോയ്ക്ക് ലഭിച്ചതാണെന്നും ഇത് വിവിധ ബാങ്കുകളിലേക്ക് വിതരണത്തിന് കൈമാറി എന്നുമായിരുന്നു അധികൃത ഭാഷ്യം. കര്‍ഷകര്‍ക്ക് കിലോക്ക് 22.50 രൂപ നല്‍കുമെന്ന ഉറപ്പിലാണ് നെല്ല് സംഭരിച്ചത്. കുട്ടനാട് കേരളത്തിന്റെ നെല്ലറയാണ്. പക്ഷെ കുട്ടനാടന്‍ കര്ഷകന് എന്നും കണ്ണീരിന്റെയും അവഗണനയുടെയും കഥ മാത്രമേ പറയാനുള്ളൂ. ഇടതുമുന്നണി ഭരിച്ചാലും വലതുമുന്നണി ഭരിച്ചാലും ഈ സ്ഥിതിക്ക് മാറ്റമില്ല.
88 കോടി ലഭിക്കേണ്ടിടത്ത് വെറും 13 കോടിയാണ് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയത്. ഇനി ആലപ്പുഴയിലെ കര്‍ഷകര്‍ക്കാണ് രണ്ടാമത് തുക വിതരണം ചെയ്യേണ്ടത്. ആലപ്പുഴയിലെ കര്‍ഷകര്‍ക്ക് ഇനി 74 കോടി കൂടി ലഭിക്കണം. കോട്ടയം ജില്ലയില്‍ 25 കോടിയും എറണാകുളത്ത് 46 ലക്ഷവും തൃശൂരില്‍ 1.73 കോടിയും കര്‍ഷകര്‍ക്ക് നല്‍കേണ്ടതാണ്. ധനമന്ത്രി തോമസ് ഐസക്ക് സാമ്പത്തിക വിദഗ്ദ്ധന് എന്നാണ് വയ്പ്. പക്ഷേ അദ്ദേഹത്തിന്റെ ഭരണത്തില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ളതുപോലും നല്‍കാതെ അവര്‍ കണ്ണീര് കുടിച്ച് വിശപ്പടക്കേണ്ടിവരുന്നു. ധനമന്ത്രി ബോധപൂര്‍വം ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് ഭരിച്ചാലും എല്‍ഡിഎഫ് ഭരിച്ചാലും കുട്ടനാടന്‍ കര്‍ഷകര്‍ക്ക് അവഗണനയുടെ കഥ മാത്രമേ പറയാനുള്ളൂ. പാവങ്ങളുടെ പാര്‍ട്ടി എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഇടതു-വലതു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കര്‍ഷകരെ കഷ്ടപ്പെടുത്തുന്നതിലെങ്കിലും ഏകോപനം നിലനിര്‍ത്തുന്നു! പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നത-അല്ലെങ്കില്‍ നേതാക്കള്‍ തമ്മിലുള്ള ഭിന്നത ജനങ്ങളെ ഒരിക്കലും ബാധിക്കരുത്.
അത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്. കുട്ടനാടന്‍ കര്‍ഷകരുടെ വോട്ട് വാങ്ങി മന്ത്രിപദത്തിലെത്തിയവര്‍ പോലും അവരോടുള്ള കടമ നിര്‍വഹിക്കുകയോ അവരുടെ ദുരന്തകഥകള്‍ക്ക് ചെവി കൊടുക്കുകയോ ചെയ്യുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: