അരൂര്‍: തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് ദുബായിലെത്തിച്ച ശേഷം അടിമവേലക്ക് വിറ്റ വീട്ടമ്മയെ ബന്ധുക്കളുടെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ചു. അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വെളീപറമ്പില്‍ ചന്ദ്രലേഖയാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ചേര്‍ത്തല സ്വദേശി ഷീലയാണ് ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് പോകുന്നതിന് ആവശ്യമായ ഏര്‍പ്പടുകള്‍ ചെയ്തത്.
ദുബായില്‍ എത്തിയ ചന്ദ്രലേഖയെ പാലക്കാട് സ്വദേശിയായ രത്‌നകലയാണ് സ്വീകരിച്ചത്. രത്‌നകല ഇവരെ പിന്നീട് വീട്ടുജോലിക്കായി കൊണ്ടുചെന്നാക്കി. താന്‍ വന്നത് വീട്ടുജോലിക്കല്ലെന്നു പറഞ്ഞതോടെ ചന്ദ്രലേഖയെ വീട്ടുകാര്‍ ഏജന്‍സി ഓഫീസിലെത്തിച്ചു. മറ്റൊരു ജോലി വാഗ്ദാനം ചെയ്ത് അവിടെ നിന്ന് ഇവരെ രണ്ടുപേര്‍ക്കൊപ്പം ഒമാനിലെ മറ്റൊരു വീട്ടിലെത്തിച്ചു.
പതിനൊന്നംഗങ്ങളുള്ള വീട്ടില്‍ ജോലിഭാരം കൊണ്ട് ഉറങ്ങാന്‍ പോലും സമയം കിട്ടാറില്ലായിരുന്നെന്ന് ചന്ദ്രലേഖ പറഞ്ഞു. കാര്‍ കഴുകുന്നതിനിടെ ലഭിച്ച പാസ്‌പോര്‍ട്ടുമായി രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. എംബസിക്ക് കൈമാറാന്‍ ആവശ്യപ്പെട്ടെങ്കിലും പകരം പോലീസ് ഏജന്‍സിക്ക് കൈമാറുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു.
ഏജന്‍സി അധികൃതര്‍ ഒരുമാസം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. ആവശ്യമായ ഭക്ഷണം ലഭിച്ചിരുന്നില്ല. പകല്‍ മുഴുവന്‍ സമയവും പൂട്ടിയിടും. എട്ടുപേരാണ് മുറിയിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന മണിപൂര്‍ സ്വദേശികളുടെ സഹായത്തോടെ നാട്ടിലെ ഭര്‍ത്താവിനെ ഫോണില്‍ വിളിക്കുകയും ഇതനുസരിച്ച് ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടതോടെയാണ് മടങ്ങാന്‍ വഴി തെളിഞ്ഞത്.
















