ചക്കുളത്തുകാവ് പൊങ്കാലയ്‌ക്ക് മുന്നോടിയായി ക്ഷേത്രമൈതാനത്ത് വില്‍പ്പനയ്‌ക്കായി
ഇറക്കിയ മണ്‍കലങ്ങള്‍
എടത്വാ: ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പൊങ്കാലയ്‌ക്ക് മുന്നോടിയായി ക്ഷേത്രമുറ്റത്ത് കലങ്ങളും ഇഷ്ടികയും നിരന്നു. പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്ന ഭക്തര്‍ക്കുവേണ്ടിയാണ് കലങ്ങളും ഇഷ്ടികയും ഇറക്കിയത്. ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തില്‍ കലങ്ങളും പൂജാസാധനങ്ങളും ഇറക്കിയതുകൂടാതെ സ്വകാര്യ വ്യക്തികളും വിതരണത്തിന് ഇറക്കിയിട്ടുണ്ട്. ക്ഷേത്രത്തിനുചുറ്റും പരിസരപ്രദേശങ്ങളിലും കച്ചവടക്കാരുടെ താല്കാലിക ടെന്റുകള്‍ ഉയര്‍ന്നു. കൊടി-തോരണങ്ങളും, അലങ്കാര ദീപവും ചാര്‍ത്തി ക്ഷേത്രം പ്രഭാപൂരിതമാക്കി. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ ഭക്തജനസംഗമത്തിന് ക്ഷേത്രം വേദിയാകുമ്പോള്‍ ദിവസങ്ങള്‍ക്കുമുമ്പേ കൈയ്യില്‍ പൂജദ്രവ്യവും നാവില്‍ ദേവിസ്തുതികളുമായി ഭക്തര്‍ എത്തിത്തുടങ്ങി. ഏഴുദിവസം ക്ഷേത്രനടയില്‍ ഭജനമിരുന്ന് പൊങ്കാലയില്‍ പങ്കെടുക്കാന്‍ എത്തുന്നവരെയാണ് അധികവുമുള്ളത്.
പുണ്യനദിയായ പമ്പയുടേയും മണിമലയാറിന്റേയും മദ്ധ്യേസ്ഥിതിചെയ്യുന്ന ചക്കുളത്ത്കാവ് ഭഗവതിക്ഷേത്രത്തിലെ പൊങ്കാലയില്‍ പങ്കെടുക്കാന്‍ മലയാളികള്‍ മാത്രമല്ല തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, മുംബെ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഭക്തരും എത്താറുണ്ട്. ക്ഷേത്രപരിസരങ്ങള്‍ കൂടാതെ 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലകലങ്ങള്‍ നിരക്കും. പൊങ്കാല കൗണ്ടറില്‍ കൂപ്പണ്‍ എടുക്കുന്ന ഭക്തരുടെ തിരക്ക് ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു. ഭക്തര്‍ നേരിട്ടും, ഫോണിലൂടെയുള്ള ബുക്കിങ്ങിനും സേവനമൊരുക്കിയിട്ടുണ്ട്. പൊങ്കാലയുടെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ ക്ഷേത്രട്രസ്റ്റിന്റെ നേത്യുത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ടന്ന് കാര്യദര്‍ശി മണിക്കുട്ടര്‍ നമ്പൂതിരി പറഞ്ഞു.
ക്ഷേത്ര മൈതാനത്ത് താല്കാലിക ക്ലീനിക്കിന്റെ പ്രവര്‍ത്തനം 11ന് ആരംഭിക്കും. ഇരുപതോളം ആമ്പുലന്‍സിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി താല്കാലിക ഡിപ്പോയുടെ പ്രവര്‍ത്തനം തലവടി ജങ്ഷനില്‍ ആരംഭിക്കും. തീര്‍ത്ഥാടകരുടെ വാഹനം പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യം വിവിധ സ്ഥലങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ടന്ന് ക്ഷേത്രഅഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. പൊങ്കാലയ്‌ക്കെത്തുന്ന ഭക്തരുടെ സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0477 2210999, 0477 2213550
















