യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന കെ.ടി ജയകൃഷ്ണന് മാസ്റ്ററെ, അദ്ദേഹം അധ്യാപകനായിരുന്ന പാനൂര്‍ ഈസ്റ്റ് മൊകേരി യുപി സ്കൂളില്‍ പിഞ്ചുവിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുന്നതിനിടെ ഒരുപറ്റം സിപിഎം അക്രമികള്‍ അരുംകൊല ചെയ്തിട്ട് 16 വര്‍ഷം പിന്നിടുകയാണ്. സമാനതകളില്ലാത്ത പൈശാചിക കൃത്യമാണ് 1999 ഡിസംബര്‍ ഒന്നിന് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായി നടന്നത്. ജനകീയ നേതാവായിരുന്ന ജയകൃഷ്ണന് മാസ്റ്ററുടെ രാഷ്ട്രീയ വളര്‍ച്ച, അസഹിഷ്ണുതയുടെ കിരീടം ചൂടിയ കണ്ണൂരിലെ സിപിഎം നേതൃത്വത്തെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
ഭരണത്തിലുള്ളപ്പോള്‍ പോലീസിനെ ഉപയോഗിച്ചും അല്ലാത്ത സമയത്ത് പോലീസിനെ ഭീഷണിപ്പെടുത്തിയും കേസന്വേഷണം അട്ടിമറിക്കാനുള്ള ഹീനശ്രമം സിപിഎം എക്കാലത്തും നടത്തിയിട്ടുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിന്തുടരുന്ന അക്രമത്തിനെതിരെയും മതഭീകരവാദത്തിനെതിരെയും കേരള മനസ്സാക്ഷിയെ ഉണര്‍ത്തുന്നതിനുവേണ്ടി, ‘മാര്‍ക്സിസ്റ്റ് അക്രമത്തിനും ഭീകരവാദത്തിനുമെതിരെ ഉണരൂ കേരളമേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ആചരിക്കുകയാണ്.
1968 മുതല്‍ 2014 വരെയായി 82 പ്രവര്‍ത്തകര്‍ സിപിഎം അക്രമണത്തില്‍ ആര്‍എസ്എസിന് നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് മുഖ്യമന്ത്രിയുടെ നാട്ടില്‍ രമിത്തിന്റെത്. 1968 ഏപ്രില്‍ മാസം 28ന് വാടിക്കല്‍ രാമകൃഷ്ണന് എന്ന ജനസംഘം പ്രവര്‍ത്തകനെ തലശ്ശേരിയില്‍ വധിച്ചുകൊണ്ടാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയം ആരംഭിച്ചത്. കേരളത്തിലാകമാനം 242 ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് സിപിഎം കൊലക്കത്തിക്കിരയാക്കിയതെങ്കില് അതില്‍ 82 പേരും മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണെന്നത് വലിയ ആശങ്കയാണ് ഉളവാക്കുന്നത്. സിപിഎം അക്രമത്തില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം നൂറിലധികം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈകാലുകള്‍ നഷ്ടപ്പെട്ട് ജീവച്ഛവങ്ങളായി കഴിയുകയാണിപ്പോഴും. ചെറുതും വലുതുമായ ആക്രമണങ്ങളില്‍ പരുക്കേറ്റ രണ്ടായിരത്തോളം പേര് വേറെയും. നൂറുകണക്കിന് വീടുകള്‍ നാമാവശേഷമാക്കുകയും അതിന്റെ പതിന്മടങ്ങ് വ്യാപാരസ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ജില്ലയില്‍ സിപിഎം കൊലക്കത്തിക്കിരയായ 82 പേരില്‍ 69 പേരും കര്ഷകതൊഴിലാളികളും കൂലിപ്പണിക്കാരും ബീഡിതൊഴിലാളികളുമാണ്. നാലുപേര്‍ വിദ്യാര്‍ത്ഥികളും. അദ്ധ്യാപകര്‍, ഫോട്ടോഗ്രാഫര്‍, അഭിഭാഷകര്‍ എന്നിങ്ങനെ ആ അരുംകൊലകളുടെ പട്ടിക നീളുന്നു.
ടി.പി. ചന്ദ്രശേഖരന്റെ വധത്തിനപ്പുറം കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയിട്ടുള്ള മനുഷ്യക്കുരുതികളെക്കുറിച്ച് വേണ്ടുവിധം ചര്‍ച്ചചെയ്യാന്‍ കേരള സമൂഹം തയ്യാറായിട്ടില്ല എന്നതാണ് സത്യം. സാംസ്കാരിക കേരളത്തിന്റെ കുറ്റകരമായ മൗനത്തിനും നിസംഗതയ്ക്കും നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടികാണിക്കാന്‍ പറ്റും. 11 കോടി അംഗബലമുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി എന്ന് മാത്രമല്ല കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ ജനങ്ങള്‍ ഭൂരിപക്ഷം കൊടുത്ത പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വവും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലകനും സമാധാനത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ദൗര്‍ബല്യം കൊണ്ടല്ലന്ന യാഥാര്‍ത്ഥ്യം സിപിഎം തിരിച്ചറിഞ്ഞാല്‍ നന്നായിരുന്നു. ബിജെപി ഭരിക്കുന്ന 15 സംസ്ഥാനത്തില്‍ ഇന്നുവരെ ഒരു സിപിഎം പ്രവര്‍ത്തകനെ കൊലചെയ്യാത്തതും പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസില്‍ കയറിയിറങ്ങാന്‍ സാധിക്കുന്നതും ആര്‍എസ്എസിന്റെ വിശാലമനസ്കത ഒന്നുകൊണ്ട് മാത്രമാണ്. ബിജെപിയുടെ സഹിഷ്ണുതയുടെ രാഷ്ട്രീയം കൊണ്ട് മാത്രമാണെന്ന് സിപിഎം നേതൃത്വം തിരിച്ചറിയണം.
ഇടതു-വലതുമുന്നണികളുടെ മതേതര പൊങ്ങച്ച സഞ്ചിക്കടിയില് കേരളം ഇസ്ലാമിക ഭീകരതയുടെ ഹബ്ബായി മാറിയത് ഭയത്തോടെ കാണുകയുമാണ് ദൈവത്തിന്റെ സ്വന്തം നാട്. സാംസ്ക്കാരികകേരളത്തില് പിശാചിന്റെ ചോരമണക്കാന്‍ തുടങ്ങിയിട്ട് കുറെകാലമായി. ലോകഭീകരതയുടെ പുതിയ മുഖമായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോലും കേരളത്തില്‍ നിന്ന് റിക്രൂട്ട്മെന്റ് നടന്നുകൊണ്ടിരിക്കുന്നത് നമ്മെ ഇരുത്തിചിന്തിപ്പിക്കേണ്ടതാണ്. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരുമ്പോള്‍ ഭീകരവാദികളേക്കാള്‍ കടുത്ത ഭാഷയില്‍ സംസാരിക്കുന്ന സിപിഎം-കോണ്‍ഗ്രസ്സ് നേതൃത്വത്തെ പലതവണ നമ്മുടെ രാജ്യം ദര്‍ശിച്ചതാണ്. 90 കളുടെ ആദ്യത്തില്‍ ഭീകരവാദത്തിന്റെ പുതിയമുഖവുമായി ചുവടുറപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട മദനി പിന്നീട് പിഡിപിയുമായി രംഗത്ത് വന്നു. അതിനെ കെട്ടിപ്പുണരാന്‍ കാണിച്ച ഇടതു വലതു മുന്നണികളുടെ വെമ്പല്‍ കേരളം മറന്നിട്ടില്ല. സിമി, ഇന്ത്യന്‍ മുജാഹിദീന്‍, എന്‍ഡിഎഫ്, എസ്ഡിപിഐ തുടങ്ങിയ ഭീകരസംഘടനകളുടെ തലപ്പത്തുള്ള മലയാളി സാന്നിദ്ധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്കിയ മുന്നറിയിപ്പുകളെല്ലാം കേരള ഗവണ്മെന്റ് അവഗണിക്കുകയായിരുന്നു.
ഭീകരവാദത്തിന്റെ പുതിയ തലങ്ങളും കാണാപ്പുറങ്ങളും മറനീക്കി പുറത്തുവരുകയും ചെയ്യും. അത്തരം സാഹചര്യങ്ങളില്‍ ആരൊക്കെ പിടിക്കപ്പെടും ആരുടെയൊക്കെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടും എന്ന് രണ്ട് മുന്നണികള്‍ക്കും കൃത്യമായി അറിയാം. അത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ച് നല്ലവണ്ണം തിരിച്ചറിവുള്ളതുകൊണ്ടാണ് ഭീകരവാദ കേസ്സുകളില്‍ അന്വേഷണം നടക്കുന്നുണ്ടോ എന്നും, ഉണ്ടെങ്കില്‍ എവിടെയെത്തി എന്നും മറുപടി തരാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്. സിപിഎം, കോണ്‍ഗ്രസ്സ് വോട്ട് ബാങ്ക് രാഷ്ട്രീയം നിലനില്‍ക്കുന്ന കാലത്തോളം ഇസ്ലാമിക ഭീകരവാദത്തിനെതിരായ നടപടികള്‍ വെറും വാചക കസര്‍ത്തും അപഹാസ്യവുമായി ഒതുങ്ങും എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.
ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി പൊതുജനമധ്യത്തില്‍ മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെയും ഭീകരവാദത്തിനെതിരെയും ജനശ്രദ്ധ ഉയര്ത്തിപ്പിടിച്ചുകാണ്ട് ഭാരതീയ ജനതാ യുവമോര്‍ച്ച പ്രചരപരിപാടികളുമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്.
(യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: