ഭാരതത്തെ ശിഥിലമാക്കാന്‍ വൈദേശിക സഹായത്തോടെ കാടുകളെ വീടുകളാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘമാണ് മാവോയിസ്റ്റുകള്‍. അത്യാധുനിക ആയുധങ്ങളും വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഉപയോഗിച്ച് ആളുകളെ കൊന്നും തട്ടിക്കൊണ്ടുപോയി വിലപേശലുകള്‍ നടത്തിയും പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെയാണ് 10 വര്‍ഷം മുന്‍പ് ആ സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. എന്നിട്ടും അവരുടെ പ്രവര്‍ത്തനം തടയാന്‍ കഴിഞ്ഞിട്ടില്ല. മാവോയിസ്റ്റിനുള്ള നിരോധനം വര്‍ഷാവര്‍ഷം പുതുക്കി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 2006 ലാണ് ആദ്യമായി നിരോധനം ഏര്‍പ്പെടുത്തിയത്.
സിപിഐ മാവോയിസ്റ്റിന്റെ മുന്‍നിര സംഘടനകളായ ദണ്ഡകാരണ്യ ആദിവാസി കിസാന്‍ മസ്ദൂര്‍ സംഘ്, ക്രാന്തികാരി ആദിവാസി മഹിളാ സംഘ്, ക്രാന്തികാരി ആദിവാസി ബാലക് സംഘ്, ക്രാന്തികാരി കിസാന്‍ കമ്മിറ്റി, മഹിളാ മുക്തി മഞ്ച്, ജന്‍തന സര്‍ക്കാര്‍ എന്നിവയും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ചത്തീസ്ഗഢിലെ ദന്തേവാഡയും ബീജാപ്പൂരം സുഖ്മയും ഉള്‍പ്പെടുന്ന 40,000 ചതുരശ്ര കിലോമീറ്റര്‍ ബസ്തര്‍ പ്രദേശത്ത് ദശകങ്ങളിലായി സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടര്‍ സംഭവങ്ങളാണ്. ഒറീസയിലും ആന്ധ്രയിലുമെല്ലാം ഈ സംഘടന ഒളി പ്രവര്‍ത്തനം നടത്തുകയും അവര്‍ സൃഷ്ടിച്ച സാമ്രാജ്യത്തില്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും സമാന്തര ഭരണം നടത്തുകയുമാണ്. അത് തടയാനുള്ള സജീവശ്രദ്ധയും ശ്രമവും അനിവാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല.
കേരളത്തില്‍ അതുപോലുള്ള ഭീകരപ്രവര്‍ത്തനം സമീപകാലത്തൊന്നും നടന്നിട്ടില്ല.
നാലര പതിറ്റാണ്ട് മുന്‍പ് വയനാടന്‍ കാടുകള്‍ കേന്ദ്രീകരിച്ച് നക്‌സലൈറ്റുകള്‍ നടത്തിയ കഴുത്തറുപ്പന്‍ സമീപനം സമാധാന കാംക്ഷികളുടെയെല്ലാം ഉറക്കം കെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ നക്‌സല്‍ വേട്ടയ്‌ക്ക് പൊതുസമൂഹം പിന്തുണ നല്‍കുകയും ചെയ്തു. സിപിഎം കണ്ണൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന വര്‍ഗീസിനെ വയനാട്ടിലേക്ക് പാര്‍ട്ടി നിയോഗിച്ചത് ആദിവാസികളെ സംഘടിപ്പിക്കുന്നതിനാണ്. വയനാട്ടിലെത്തിയപ്പോഴാണ് പാര്‍ട്ടി പഠിപ്പിച്ച ജന്മ-ബൂര്‍ഷ്വാപിന്തിരിപ്പന്‍ മൂരാച്ചികള്‍ പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് വര്‍ഗീസിന് ബോധ്യമായത്. വര്‍ഗീസിനെ കൊന്നത് ഏറ്റുമുട്ടലിലൂടെയല്ലെന്ന് രാമചന്ദ്രന്‍നായര്‍ എന്ന പോലീസുകാരന്‍ വര്‍ഷങ്ങള്‍ക്കുശേഷം വെളിപ്പെടുത്തിയപ്പോള്‍ കേസിന്റെ മട്ടുംമാതിരിയും മാറി. ചില പോലീസ് മേധാവികള്‍ പ്രതിക്കൂട്ടിലുമായി. അന്ന് കേരളഭരണത്തിന് നേതൃത്വം നല്‍കിയത് സിപിഐ നേതാവ് സി.അച്യുതമേനോനാണ്. വര്‍ഗീസിനെ കൊലപ്പെടുത്തിയത് വലിയൊരു നേട്ടമായി രേഖപ്പെടുത്തിയ പാര്‍ട്ടിയാണ് സിപിഐ.
മലപ്പുറം ജില്ലയിലെ കരുളായിമലയില്‍ രണ്ട് നക്‌സല്‍ ഭീകരര്‍ ഏറ്റുമുട്ടലില്‍ മരിച്ചതിനെതിരെ മുറവിളി കൂട്ടിയ സിപിഐ ഇപ്പോള്‍ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. അതിനേക്കാള്‍ അപകടകരമാണ് സിപിഎമ്മിന്റെ നിലപാട്. കൊടുംകുറ്റവാളിയായ ഭീകരരെ സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്ന് വധശിക്ഷയ്‌ക്ക് വിധേയരാക്കിയപ്പോള്‍ കാടടച്ച് പ്രതിഷേധിച്ചവരാണ് സിപിഎമ്മുകാരും അവരുടെ ബുദ്ധിജീവികളും. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിന്റെ പ്രേരണയോടെയും പിന്തുണയോടെയും പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഷങ്ങളായി കേരളത്തില്‍ കാലുറപ്പിച്ചിരിക്കുകയാണ്. അവരുടെ ക്യാമ്പുകളും പരിശീലനങ്ങളും മുറക്ക് നടക്കുന്നു.
കണ്ണൂരിലെ നാറാത്തും കനകമലയിലും എറണാകുളത്തെ പാനായികുളത്തും ഇടുക്കിയിലെ വാഗമണ്ണിലും പിടികൂടിയവരെ സര്‍ക്കാര്‍ ആദരവോടെ വിട്ടയച്ചതാണ് ചരിത്രം. അവരാണ് രാജ്യമാകെ സ്‌ഫോടനങ്ങള്‍ക്ക് ഉത്തരവാദികളെന്ന് തെളിഞ്ഞിട്ടുണ്ട്. കേരളത്തെ കശ്മീരാക്കുമെന്ന് പ്രഖ്യാപിച്ച് കലാപത്തിന് നേതൃത്വം നല്‍കിയ മദനിയെ മഹാനായി ചിത്രീകരിക്കുകയാണുണ്ടായത്.
കേരളത്തില്‍നിന്ന് അഭ്യസ്തവിദ്യരായ ചില യുവതീയുവാക്കള്‍ ആഗോള ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നു എന്ന നടുക്കുന്ന വാര്‍ത്തയോട് സിപിഎം തണുപ്പന്‍ രീതിയിലാണ് പ്രതികരിച്ചത്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയാണ് ഈ വിവരം പുറത്തുവിട്ടത്. ഐഎസിനോടു പോലും അനുകൂല നിലപാട് എടുക്കുന്ന സിപിഎം ഇസ്ലാമിക ഭീകരവാദത്തിന് വളംവയ്‌ക്കുകയാണ്. ഇപ്പോള്‍ വയനാട്ടില്‍ കൊല്ലപ്പെട്ട നക്‌സലുകള്‍ക്കും ഐഎസ് ബന്ധമുണ്ടെന്ന് തെളിയുകയാണ്. ഇതിന് വഴിവച്ചതില്‍ സിപിഎമ്മിന്റെ മൃദുസമീപനവും ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രീണനവുമുണ്ട്.
















