സാംസ്‌കാരിക ഔന്നത്യവും സാക്ഷരതയിലെ മികവുമൊക്കെ പറയുന്നുണ്ടെങ്കിലും കേരളം ചിന്തിക്കുന്നത് പലപ്പോഴും പിന്തിരിപ്പനാകുന്നു. അതിലൊന്നാണ് വനവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി പ്രശ്‌നം. 1977 ജനുവരി ഒന്നിനുശേഷം അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് അവകാശികള്‍ക്ക് തിരിച്ചുനല്‍കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇതിനായി നിയമനിര്‍മ്മാണം നടത്തി.
സി.അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമം നടപ്പാക്കാന്‍ മാറിമാറിവന്ന ഒരു സര്‍ക്കാരും തയ്യാറായില്ല. അതിനുപകരം മറ്റൊരു നിയമഭേദഗതിയുമായി യുഡിഎഫ് സര്‍ക്കാരെത്തി. വനവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി നല്‍കാനായി കൊണ്ടുവന്ന നിയമം ഏകകണ്‌ഠേന പാസാക്കാനായിരുന്നു ലക്ഷ്യമിട്ടത്. കോണ്‍ഗ്രസ് നയിക്കുന്ന ഐക്യമുന്നണിയും സിപിഎം നയിക്കുന്ന ഇടതുമുന്നണിയും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ജെഎസ്എസ് പ്രതിനിധി കെ.ആര്‍.ഗൗരിയമ്മ വ്യത്യസ്തമായ നിലപാടെടുത്തു.
പുതിയ നിയമമല്ല, പഴയ നിയമം നടപ്പാക്കുകയാണ് വേണ്ടതെന്ന് അവര്‍ ആവശ്യപ്പെട്ടു. പക്ഷേ അവരുടെ വാക്കുകേള്‍ക്കാന്‍ ഇടതും വലതും തയ്യാറായില്ല. ഗൗരിയമ്മയെ ഇടതുകാലുകൊണ്ട് തൊഴിച്ച് നിയമം പാസ്സാക്കി. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നഷ്ടപ്പെട്ട ഭൂമിയുമില്ല, വാഗ്ദത്ത ഭൂമിയുമില്ല. നാവില്ലാത്തവര്‍ക്ക് താങ്ങാവേണ്ട നിയമസഭ കയ്യേറ്റക്കാരുടെ കാവലാളായി.
കേരളത്തെ കാശ്മീരാക്കുമെന്ന മുദ്രാവാക്യവുമായി രംഗത്തുവന്നയാളാണല്ലോ അബ്ദുള്‍ നാസര്‍മദനി. 1992 ഏപ്രില്‍ ഒന്നിന് ഫൈസാബാദിലെ പള്ളി തകര്‍ന്നേ എന്ന് പ്രചരിപ്പിച്ച് കലാപം നടത്തി സാന്നിധ്യമറിച്ച സംഘടനയാണ് ഐഎസ്എസ്.
ആറുജില്ലകളിലായി 186 സ്ഥലങ്ങളില്‍ അന്ന് അക്രമം നടത്തി. ബോംബെറിഞ്ഞും ഗതാഗതം സ്തംഭിപ്പിച്ചും പള്ളി ആക്രമിച്ചും കലാപമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ചീറ്റിപ്പോയി. കാഞ്ഞിരപള്ളിയിലെ മുസ്ലിംപള്ളിക്കെതിരെ ബോംബെറിഞ്ഞ് കലാപത്തിന് കളമൊരുക്കാന്‍ ശ്രമിച്ച മദനിയുടെ അനുയായികളെ പള്ളി കമ്മിറ്റിക്കാര്‍ പിടികൂടി. അതോടെ കലാപത്തിനുള്ള ഗൂഡാലോചന പൊളിഞ്ഞു. മദനി നാടാകെ വര്‍ഗീയവിഷം ചീറ്റിയ പ്രസംഗം നടത്തിയതിന് 25 കേസുകളെടുത്തു. 16 കേസുകളില്‍ ഇനിയും ജാമ്യമെടുത്തിട്ടില്ല. പിന്നീടാണ് കോയമ്പത്തൂര്‍ സ്‌ഫോടനം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ബിജെപി നേതാവും ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അദ്വനിയെ വകവരുത്തുകയായിരുന്നു ലക്ഷ്യം. അദ്വാനി പ്രസംഗിക്കാനിരുന്ന വേദിക്കരുകില്‍ 13 സ്‌ഫോടനങ്ങളുണ്ടായി. 59 പേര്‍ കൊല്ലപ്പെട്ടു. നൂറുകോടിയോളം രൂപയുടെ സ്വത്തുനാശമുണ്ടായി. ആ കേസില്‍ വിചാരണ നേരിടുന്ന മദനിയെ മോചിപ്പിക്കാന്‍ പ്രതിപക്ഷവും ഭരണപക്ഷവും യോജിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കി. നോട്ട് മരവിപ്പിച്ച് വമ്പിച്ചൊരു സാമ്പത്തിക പരിഷ്‌കരണത്തിന് മോദി സര്‍ക്കാര്‍ തയ്യാറായതാണ് പ്രശ്‌നം. കള്ളപ്പണവും കള്ളനോട്ടും ഭീകര പ്രവര്‍ത്തനവും തടയാനുള്ള ശക്തമായ നടപടി സ്വീകരിച്ചത് കേരളത്തിലെ മുന്നണികള്‍ക്ക് സഹിച്ചില്ല.
സഹകരണ ബാങ്കുകള്‍ തകരുമെന്നാണ് അവരുടെ വേവലാതി. നിക്ഷേപകന്റെ ഒരുപൈസ പോലും നഷ്ടമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഉറപ്പിച്ചുനല്‍കിയതാണ്. സഹകരണ ബാങ്കിനെ തകര്‍ക്കാനല്ല, കള്ള നിക്ഷേപത്തെ തടയുകയാണ് ലക്ഷ്യമെന്ന് വിശദീകരിച്ചതുമാണ്. സംശയമുള്ള നിക്ഷേപങ്ങള്‍ ഏതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘അതങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതി’ എന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ മറുപടി. സര്‍വകക്ഷിയോഗം നടത്തി മാറത്തടിച്ചു. ഇരുപക്ഷത്തിനും ഒരേ അഭിപ്രായം. വ്യത്യസ്തമായ അഭിപ്രായം പറഞ്ഞ ഒ.രാജഗോപാലിനെയും കെ.സുരേന്ദ്രനെയും അവഹേളിക്കാനായിരുന്നു മുഖ്യമന്ത്രി ശ്രദ്ധിച്ചത്. ആര്‍ബിഐയുടെ നിബന്ധന പാലിച്ചാല്‍ പ്രശ്‌നം തീരില്ലെ എന്ന് ബിജെപി നേതാക്കള്‍ ചോദിച്ചപ്പോള്‍ ‘ഓ ആര്‍ബിഐ നിങ്ങളുടെ കോണാത്തിലാണല്ലോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തുടര്‍ന്നാണ് നിയമസഭാ പ്രമേയം.
സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്നതും സംസ്ഥാനത്ത് സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ് നോട്ട് മരവിപ്പിക്കലെന്നാണ് നിയമസഭ ഒ.രാജഗോപാലിന്റെ വിയോജിപ്പോടെ പാസാക്കിയ പ്രമേയം കുറ്റപ്പെടുത്തിയത്. ചെന്നിത്തലയാണ് രണ്ടാഴ്ചമുന്‍പ് ഇടതു സര്‍ക്കാര്‍ സഹകരണ കശാപ്പ് നടത്തുന്നതായി വിലപിച്ചത്. ജില്ലാ ബാങ്കുകളെ സംസ്ഥാന ബാങ്കുമായി ലയിപ്പിച്ച് ‘കേരള ബാങ്ക്’ രൂപീകരിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷം കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷ വാക്കൗട്ടും നടത്തിയതാണ്. മോദിയെ എതിര്‍ക്കാന്‍ ഇരുപക്ഷവും ഒറ്റക്കെട്ട്.
നിയമസഭ പ്രത്യേക സമ്മേളനം കഴിഞ്ഞ് 24 ന് പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷിസംഘം പോകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കേരളത്തിലെ നേതാക്കളുടെ സാമന്തനാണോ? ഇവിടെനിന്ന് കല്‍പിക്കുംപോലെ പ്രധാനമന്ത്രി കാത്തുകെട്ടി കിടക്കണോ? സാമാന്യ മര്യാദ എന്നൊന്ന് വേണ്ടേ! പ്രധാനമന്ത്രിയുടെ സൗകര്യം നോക്കിയല്ലെ പ്രതിനിധി സംഘം ദല്‍ഹിക്ക് ചെല്ലാന്‍ ഒരുങ്ങേണ്ടത്. ധനകാര്യ പ്രശ്‌നമല്ലെ ‘ധനകാര്യമന്ത്രിയെ കാണൂ’ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണപ്രതിപക്ഷ കക്ഷികളും മുടിയഴിച്ചിട്ട് അഴിഞ്ഞാടി. ഹിറ്റ്‌ലറെയും മുസോളിനിയേയും മോദിയെ പുലഭ്യം പറയാന്‍ കൂട്ടുപിടിച്ചു. സഭ്യതയുടെ സീമ എന്നൊന്ന് സംസ്ഥാന ഭരണ-പ്രതിപക്ഷം പാലിച്ചില്ല.
















