ഭാരതത്തിന്റെ ഭരണഘടന ഔപചാരികമായി അംഗീകരിച്ചതിന് ഇന്നേ ദിവസം 67 വര്‍ഷം തികയുന്നു; സ്വതന്ത്ര ഭാരതത്തിന് 69 വര്‍ഷവും. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തെ സംബന്ധിച്ചിടത്തോളം 69 വയസ്സ് എന്നത് ബാലാരിഷ്ടതകള്‍ കടക്കാനുള്ള പ്രായം മാത്രമാണ്. പ്രതേ്യകിച്ചും ഭാരതത്തെപ്പോലെ എല്ലാത്തരത്തിലും വിപുലമായ രാജ്യത്തിന്.
ലോകത്തില്‍ ഏറ്റവും വലിയ ഭരണഘടന നമ്മുടേതാണ്. നമ്മുടെ ഭരണഘടന സ്പര്‍ശിക്കാത്ത ഒരു മേഖലയുമില്ല. സര്‍വ്വ നിയമങ്ങള്‍ക്കും നിയമമായി വര്‍ത്തിക്കുന്ന ഭരണഘടന സാങ്കേതികമായ ഭൂരിപക്ഷത്തിന്റെ മറവില്‍ എന്തും ചെയ്യാമെന്ന അവസ്ഥ ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോെടയാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ ഭരണഘടനയിലെ കാതലായ പല വശങ്ങളും നടപ്പിലാക്കാന്‍ നാളിതുവരെ ഭരിച്ച ഭരണാധികാരികളില്‍ ചുരുക്കം ചിലരൊഴികെ തയ്യാറായില്ല എന്നത് നിര്‍ഭാഗ്യകരമാണ്.
അനുഛേദം 37 മുതല്‍ 51 വരെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങളും 51എ യില്‍ പറയുന്ന മൗലിക കടമകളും നടപ്പിലാക്കാന്‍ ആര്‍ക്കും ശ്രദ്ധയുള്ളതായി കാണുന്നില്ല. വോട്ട് ബാങ്കില്‍ മാത്രം ലക്ഷ്യം വയ്‌ക്കുമ്പോള്‍ ഭരണഘടനാതത്വങ്ങള്‍ ബലികഴിക്കപ്പെടുന്നു. മൗലികാവകാശങ്ങളെ ക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും വനവാസി-ഗോത്രവിഭാഗങ്ങളും അവശതയുടെ നടുവില്‍തന്നെ. ക്രിമിനല്‍ നിയമത്തില്‍ മതാവകാശം പറയാത്തവര്‍ സിവില്‍ നിയമങ്ങളില്‍ മതാവകാശത്തിന്റെ പേരില്‍ സ്ത്രീളെയും കുട്ടികളെയും കണ്ണുനീര്‍ കുടിപ്പിക്കുന്നു. അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കുന്നയാള്‍ക്കും നീതിയെത്തണം; അപ്പോഴേ ഭാരതം രാമരാജ്യമാകൂ. അവകാശങ്ങള്‍ മാത്രമല്ല കടമകളും നിറവേറ്റാനുണ്ടെന്ന് ഭരണാധികാരികളും ജനങ്ങളും ഓര്‍ക്കണം. കടമകള്‍ നിറവേറ്റപ്പെടുമ്പോള്‍ അവകാശങ്ങള്‍ സ്വയമേവ സംരക്ഷിക്കപ്പെടും.
ഇച്ഛാശക്തിയുള്ള ഭരണാധികാരിയുടെ അഭാവം നമ്മെ വല്ലാതെ പിന്നോട്ടടിച്ചിട്ടുണ്ട്. ആരെങ്കിലും അത് പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ നാമവരെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ടെന്നറിഞ്ഞ് തന്നെ അവ സഹിച്ച് മുണ്ട് മുറുക്കിയുടത്ത് രാജ്യത്തെ 90 ശതമാനം ജനങ്ങളും സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌കാരത്തെ പിന്തുണച്ചപ്പോള്‍ ഒരുപറ്റം കള്ളപ്പണക്കാര്‍ക്കുവേണ്ടി നമ്മുടെ നാട്ടിലെ രാഷ്‌ട്രീയക്കാര്‍ നടത്തുന്ന പൊറാട്ട് നാടകം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എന്തിനേയും രാഷ്‌ട്രീയവല്‍ക്കരിക്കുന്നതാണ് നമ്മുടെ ശാപം.
ഇന്ദിരാഗാന്ധി ബംഗ്ലാദേശിനെ മോചിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും, ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ നടത്തിയപ്പോഴും എല്ലാവരും പിന്തുണച്ചത് രാഷ്‌ട്രീയം നോക്കിയല്ല. അതിര്‍ത്തികാക്കുന്ന ജവാന്മാരുടെ ധീരതയെപ്പോലും രാഷ്‌ട്രീയത്തിന്റെ മറവില്‍ ചെറുതായി കാണുകയാണ് നാം. പ്രതിസന്ധികളുണ്ടാവുമെന്നറിഞ്ഞ് കൊണ്ട് ധീരമായ തീരുമാനമെടുത്ത സര്‍ക്കാരിനെയോ മുണ്ടുമുറുക്കിയുടുത്ത് പ്രതിസന്ധിയെ നേരിടാന്‍ തയ്യാറായ ജനതയെയോ എട്ട് പത്ത് ദിവസം അവധിപോലും ഉപപേക്ഷിച്ച് ജനതയ്‌ക്കുവേണ്ടി ജോലിചെയ്ത ബാങ്ക് ജീവനക്കാരേയോ നമുക്ക് വേണമെങ്കില്‍ അഭിനന്ദിക്കാതിരിക്കാം. എന്നാല്‍ ആക്ഷേപിക്കുന്നത് അത്മഹത്യാപരമാണ്. സ്വന്തം കാലിനടിയിലെ മണ്ണൊലിച്ചുപോകുന്നതറിയാത്ത രാജകുമാരന്മാരോടും മാടമ്പികളോടും ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം.
നമ്മുടെ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നല്‍കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കുവാനുള്ളതല്ല. ആരെയും എന്തും പറയാന്‍ ഭരണഘടന അനുവദിക്കുന്നില്ല. ഇന്ന് അഭിപ്രായ പ്രകടനങ്ങള്‍ ഏറ്റവും തരംതാണ ആക്ഷേപവര്‍ഷത്തിലേക്കെത്തിയിരിക്കുന്നു. ക്രിയാത്മകമായി ഉപയോഗിക്കേണ്ടുന്ന മാധ്യമങ്ങളെ-നവമാധ്യമങ്ങളെ പ്രതേ്യകിച്ചും- അസത്യപ്രചാരണത്തിനും ആക്ഷേപവര്‍ഷത്തിനുമുള്ള വേദിയാക്കി മാറ്റിയിരിക്കുന്നു. വിമര്‍ശനത്തിന്റെയും ആക്ഷേപവര്‍ഷത്തിന്റെയും വ്യത്യാസങ്ങള്‍ തിരിച്ചറിയാത്തവരാണിവര്‍. നാലാംതരം മനഃസ്ഥിതിയുള്ളവര്‍ സമൂഹത്തില്‍ വിഷം വമിപ്പിക്കുമ്പോള്‍ അത് തടയാനും സമൂഹത്തിനു കഴിയണം.
ഭാഗ്യവശാല്‍ ഭാരതം പലതും തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ദിശാബോധം ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഉണ്ടായിതുടങ്ങിയിരിക്കുന്നു. ഭരണഘടനാതത്വങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമത്തിന് പ്രേരണയാവട്ടെ ഈ സുദിനം എന്ന് നമുക്ക് പ്രത്യാശിക്കാം.
















