കൊട്ടാരക്കര: സ്വര്‍ണ്ണ പ്രതിമകളെന്ന പേരില്‍ ലോഹബിംബങ്ങള്‍ വില്‍പ്പന നടത്താനുള്ള മൂന്നംഗസംഘത്തില്‍ രണ്ട് പേര്‍ പിടിയില്‍. എന്നാല്‍ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. തിരുവനന്തപുരം നേമം കാരയ്‌ക്കാമണ്ഡപം പ്ലാവിള വീട്ടില്‍ ബഷീറിന്റെ ഭാര്യ ലത്തീഫ (54), നെടുമങ്ങാട് പൂവത്തൂര്‍ ചെല്ലംകോട് കോണത്ത് വീട്ടില്‍ സുനില്‍ (44) എന്നിവരെയാണ് പോലീസിന്റെ അറസ്റ്റ് ചെയ്തത്. ലത്തീഫയുടെ ഭര്‍ത്താവ് ബഷീര്‍ (64) ഓടിരക്ഷപ്പെട്ടു.
കിള്ളൂരില്‍ വാടകയ്‌ക്കു താമസിച്ച് തട്ടിപ്പിനു ശ്രമിക്കുകയായിരുന്നു ഇവര്‍. ഇവരില്‍ നിന്നും ഇരുപത്തിയഞ്ചോളം സ്വര്‍ണ്ണം പൂശിയ ലോഹബിംബങ്ങളും കണ്ടെടുത്തു. സംഭവത്തെ കുറിച്ചു പോലീസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്;
ബഷീര്‍, ഭാര്യ ലത്തീഫ, ഡ്രൈവര്‍ നെടുമങ്ങാട് സ്വദേശി സുനില്‍കുമാര്‍, എന്നിവര്‍ രണ്ടു മാസമായി കിള്ളൂര്‍ കൃഷ്ണഭവനില്‍ ഗീതയുടെ വീട്ടില്‍ വാടകക്ക് താമസിച്ചുവരുകയായിരുന്നു. വട്ടപ്പാറയില്‍ സുനിലിന്റെ ഉടമസ്ഥതയിലുള്ള വീടും വസ്തുവും വില്‍ക്കാനുണ്ടെന്ന് ഇവര്‍ ഗീതയെ അറിയിച്ചു. വസ്തു കാണാനായി വീട്ടമ്മക്കൊപ്പം വട്ടപ്പാറയിലെത്തിയ സംഘം വീട്ടില്‍ ചാക്കുകളില്‍ ഒളിപ്പിച്ചുവച്ചിരുന്ന ലോഹബിംബങ്ങള്‍ വീട്ടമ്മയെ കാട്ടുകയും ഇവ സ്വര്‍ണ്ണമാണെന്നു അവരെ വിശ്വസിപ്പിക്കുകയും ചെയ്തു. ദേവീദേവന്‍മാരുടെ രൂപങ്ങളായിരുന്നു എല്ലാം. വിശ്വാസ്യതയ്‌ക്കായി ബിംബത്തില്‍ നിന്നും അടര്‍ത്തിയെടുത്തതെന്ന പേരില്‍ സ്വര്‍ണ്ണത്തിന്റെ കഷ്ണവും നല്‍കി. തിരികെ കിള്ളൂരില്‍ വീട്ടിലെത്തിയ ഇവര്‍ വിലയെ ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഗീത വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
ബിംബങ്ങള്‍ ഉരുക്കിവില്‍ക്കാന്‍ 15 ലക്ഷം രൂപ സംഘം വീട്ടമ്മയോട് ആവശ്യപ്പെട്ടുവത്രെ. തങ്ങള്‍ എത്തുമ്പോഴേക്കും ബഷീര്‍ ഓടിരക്ഷപെട്ടെന്നും സുനില്‍കുമാറിനെയും ലത്തീഫയേയും കസ്റ്റഡിയിലെടുത്തതായും പോലീസ് പറയുന്നു. എന്നാല്‍ പോലീസ് പറയുന്ന കഥയില്‍ ദുരൂഹതകളുണ്ടെന്ന് കിള്ളൂരിലെ പരിസരവാസികള്‍ പറയുന്നു.
തട്ടിപ്പുകാരാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇവര്‍ക്ക് വീട്ടമ്മ താമസമൊരുക്കിയതെന്നും പണത്തെ ചൊല്ലിയുള്ള തര്‍ക്കം കയ്യേറ്റത്തിലെത്തിയതോടെ നാട്ടുകാര്‍ ഇടപെട്ട് പോലീസിനെ വിളിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പ്രതിമകളുടെ ഇടപാട് മാത്രമല്ല കള്ളനോട്ട് സംബന്ധിച്ച തര്‍ക്കവും ഇവര്‍ക്കിടയിലുണ്ടായതായി ആരോപണമുണ്ട്. സംഭവത്തിലെ യഥാര്‍ഥ വസ്തുതകള്‍ ഒഴിവാക്കാനും പങ്കാളിയായ വീട്ടമ്മയെ കേസില്‍ നിന്നും ഒഴിവാക്കാനും ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടായതായും ആരോപണം ഉയരുന്നു. എസ്‌ഐ ശിവപ്രകാശ്, എസ്.ഐമാരായ രതീഷ്, ബാലചന്ദ്രന്‍, ചെറിയാന്‍ എഎസ്‌ഐ രാജേന്ദ്രന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
















