കേരളത്തിലെ സഹകരണ മേഖലയെ തകര്ക്കാന്നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ജനങ്ങളില്‍ ഭയാശങ്ക വളര്‍ത്താന്‍ ഇടതു-വലതു മുന്നണികള്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ പ്രതിദിനം ഏതാണ്ട് 25,000 കോടിയുടെ ക്രയവിക്രയം നടക്കുന്ന സഹകരണ മേഖലയെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി വരുമ്പോള്‍ ഇടതു-വലതു മുന്നണികള്‍ പ്രക്ഷുബ്ധരാകുന്നത് രണ്ടുപക്ഷങ്ങളും കള്ളപ്പണക്കാരുടെ മുന്നണികളായതിനാലാണ് എന്ന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിമര്‍ശനം അവസരവാദവും അഴിമതിയും മുഖമുദ്രയാക്കിയ മുന്നണികളുടെ തനിനിറം തുറന്നുകാട്ടുന്നതാണ്.
സഹകരണ മേഖല തകര്‍ക്കാനല്ല, മറിച്ച് ശക്തിപ്പെടുത്താനും ശുദ്ധീകരിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടുന്നു. ഇത് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ 1000, 500 രൂപയുടെ നോട്ടുകള്‍ റദ്ദാക്കുക വഴി അഞ്ചുലക്ഷം രൂപയാണ് രാജ്യത്തെ വിവിധ ബാങ്കുകളിലെത്തിയത്. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 60 ശതമാനത്തോളം തിരിച്ചെടുക്കാന്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. കള്ളപ്പണത്തിന് പൂട്ടിടാനും കള്ളനോട്ട് തടയാനുമുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ ഇടതു-വലതു മുന്നണികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നത് അവര്‍ക്കും നിക്ഷിപ്ത താല്പര്യങ്ങള് ഉണ്ടെന്ന് തെളിയിക്കുന്നു. ഇടതു-വലതു മുന്നണികളുടെ ആരോപണം മോദി സര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണല്ലൊ. പക്ഷേ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ സംശുദ്ധമാക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ഇടിമിന്നല്‍ പോലുള്ള നീക്കം.
നോട്ട് റദ്ദാക്കല്‍ നടപടി ഇത്രയധികം പ്രതിഷേധം ക്ഷണിച്ചുവരുത്താന്‍ കാരണം ഇടതു-വലതു പാര്‍ട്ടികളും, അവരെ നിയന്ത്രിക്കുന്ന കള്ളപ്പണ മാഫിയയുമാണ്. നോട്ട് റദ്ദാക്കല്‍ നടപടി ഭാരതത്തെ ശുദ്ധീകരിക്കാന്‍ വേണ്ടി എടുത്ത നടപടിയാണ്. പാക്കിസ്ഥാനും മറ്റും ഭാരതത്തില്‍ കള്ളനോട്ട് പ്രചരിപ്പിക്കുന്നതും, കള്ളപ്പണ രാജാക്കന്മാര് ഭാരതത്തെ കൊള്ളയടിക്കുന്നത് തടയാനുമുള്ള നീക്കത്തെ സഹിഷ്ണുതയോടെ കാണുന്നതിന് പകരം അതിനെ വിമര്‍ശിക്കുന്നത് ജനവിരുദ്ധമാണ്. 2000 ത്തിന്റെയും 500 ന്റെയും പുതിയ നോട്ടുകള്‍ വന്നുകഴിഞ്ഞതോടെ വിമര്‍ശനങ്ങള്‍ അര്‍ത്ഥശൂന്യമായിരിക്കുകയാണ്.
കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ കോണ്‍ഗ്രസും യുപിയിലെ മായാവതിയും ബംഗാളിലെ മമതയും മറ്റും നോട്ട് റദ്ദാക്കല്‍ നടപടിയെ വിമര്‍ശിച്ചെങ്കിലും ഈ അസാധാരണ നടപടി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കുകയാണ് ചെയ്തത്. കാരണം ഭീകരവാദികളും ദേശവിരുദ്ധ ശക്തികളും ഉപയോഗിക്കുന്നത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളായിരുന്നു. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ കശ്മീരിലെ വിഘടനവാദികള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ നിലച്ചത് ഇതിന് തെളിവാണ്. അധികം മൂല്യമുള്ള നോട്ടുകളാണ് കള്ളപ്പണം വെളുപ്പിക്കാനും മയക്കുമരുന്നു മാഫിയയും ഉപയോഗിക്കുന്നത്. 2014 പൊതു തെരഞ്ഞെടുപ്പില്‍ 30,000 കോടി രൂപയാണ് ചെലവഴിച്ചത്. ഇങ്ങനെ അധിക ചെലവ് വരുന്ന മേഖലകളിലെല്ലാം ഉപയോഗിക്കുന്നത് 500-1000 രൂപയുടെ നോട്ടുകളാണ്.
ആര്‍ബിഐ കണക്കുപ്രകാരം 16.5 ബില്യണ്‍ 500 രൂപ നോട്ടുകള്‍ ഭാരതത്തിലുണ്ട്. 6.7 ബില്യണ്‍ 1000 രൂപയുടെ കറന്‍സിയും. നാട്ടില്‍നിന്ന് ഭീകരസംഘടനകളെ പുറംതള്ളാനും കള്ളപ്പണ വിനിമയം തടയാനും മോദിയുടെ ‘മിന്നലാക്രമണം’ വളരെ സഹായകമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് രാജ്യത്തെ അഴിമതി-കള്ളപ്പണ-ഭീകരസംഘടനകള്‍ക്കാണ്, സാധാരണ ജനങ്ങള്‍ക്കല്ല അടിയാകുന്നത്. ഒരാഴ്ചത്തെ ദുരിതം അനുഭവിക്കേണ്ടി വന്നെങ്കിലും സാധാരണ ജനങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമായ സമ്പദ്വ്യവസ്ഥ നിലവില്‍ വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതീക്ഷയുള്ളവരാണ്. ഭാരതത്തിലെ വലിയ കമ്പനികളും പുതുതലമുറ കമ്പനികളും ഈ നടപടിയെ സ്വാഗതം ചെയ്തു. റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളില്‍ കൂടുതല്‍ സുതാര്യത കൈവരുകയും ചെയ്യും. കള്ളപ്പണത്തിനെതിരെയുള്ള നടപടിയുടെ തുടക്കമാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പുതിയൊരിന്ത്യയെ പടുത്തുയര്‍ത്താനുള്ള ഭഗീരഥ പ്രയത്നത്തിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: