നാലുമാസത്തിനകം ഒരു മന്ത്രിയുടെ രാജി. ആറുമാസം തികയും മുന്‍പ് പുതിയ മന്ത്രിയും വകുപ്പുമാറ്റങ്ങളും. കേരളത്തിലെ പിണറായി വിജയന്‍ നയിക്കുന്ന ഇടതുമന്ത്രിസഭ വിചിത്രവിശേഷങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. മന്ത്രിസഭയിലെ രണ്ടാമനും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനാണ് രാജിവയ്‌ക്കേണ്ടിവന്നത്.
വ്യവസായമന്ത്രിയായിരുന്ന ജയരാജന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമനങ്ങളില്‍ സ്വജനപക്ഷപാതം കാണിക്കുകയും ചെയ്തതാണ് വിവാദത്തിലായത്. പിടിച്ചുനില്‍ക്കാന്‍ ഏറെ പ്രയത്‌നിച്ചതാണ്. ഭാര്യാ സഹോദരിയും സിപിഎം നേതാവുമായ പി.കെ.ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ അനര്‍ഹമായ സ്ഥാനത്ത് നിയമിച്ചു. ജ്യേഷ്ഠന്റെ മകന്റെ ഭാര്യക്കും സുപ്രധാന സ്ഥാനം നല്‍കി. ബന്ധുനിയമനം ചൂണ്ടിക്കാട്ടിയപ്പോള്‍ തന്റെ ബന്ധുക്കള്‍ പലയിടത്തുമുണ്ടെന്ന് മേനിനടിച്ച് നെഞ്ചുനിവര്‍ത്തിയ ജയരാജന്‍ തന്നെ രാജി വയ്‌പിക്കാന്‍ ആണായിട്ടാരുമില്ലെന്നാണ് കരുതിയത്.
അടിതെറ്റിയാല്‍ ആനയും വീഴുമെന്നതുപോലെ ജയരാജന്റെ മന്ത്രിപദം നിലത്തടിച്ച് വീണു. വ്യവസായവും കായികവും വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു. അതിനുശേഷം ഭരണം നിശ്ചലമായിരുന്നു. ഫയലുകള്‍ കൂമ്പാരമായി. 25 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതു തന്നെ ദുഷ്‌കരമായിരിക്കെ ഏറ്റെടുത്ത വകുപ്പും മുഖ്യമന്ത്രിക്ക് ഭാരമായി. ജയരാജന് ശേഷം രണ്ടാം സ്ഥാനത്തെത്തിയ എ.കെ.ബാലന് കാതലുള്ള വ്യവസായ വകുപ്പ് നല്‍കുമെന്നാണ് കരുതിയത്. ഔദ്യോഗികമായി പ്രഖ്യാപനം വന്നില്ലെങ്കിലും എ.സി.മൊയ്തീന് വ്യവസായ ഭരണത്തിന് അരങ്ങൊരുങ്ങി.
മൊയ്തീന് സഹകരണവും വിനോദ സഞ്ചാരവുമായിരുന്നു നല്‍കിയത്. ആ വകുപ്പുകള്‍ എടുത്തുമാറ്റി വ്യവസായം മൊയ്തീനെ ഏല്പിക്കുകയാണ്. വ്യവസായ വകുപ്പ് അങ്ങനെയാണ്. ആദ്യമന്ത്രിസഭയില്‍ കെ.പി.ഗോപാലനും പിന്നീട് സുശീലാ ഗോപാലനും ഭരിച്ച വ്യവസായവകുപ്പ് ഏറെക്കാലം പി.കെ.കുഞ്ഞാലിക്കുട്ടിക്ക് തീറെഴുതികൊടുത്തതുപോലെയായിരുന്നു. വി.എസ്.മന്ത്രിസഭയില്‍ സിപിഎമ്മിലെ കുഞ്ഞാലിക്കുട്ടിയായ കരീമിന്റെ ഊഴമായി. ജയരാജന്‍ ആരോപിച്ച ഗൂഢാലോചനയില്‍ സത്യമുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
ജയരാജന്റെ വകുപ്പാണ് മൊയ്തീനില്‍ എത്തുന്നത്. മൊയ്തീന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ കടകമ്പള്ളി സുരേന്ദ്രന്റെ കയ്യിലെത്തി. വൈദ്യുതി വകുപ്പ് എടുത്തുമാറ്റിയാണ് സഹകരണവും ടൂറിസവും കടകമ്പള്ളി സുരേന്ദ്രനിലെത്തിയത്. തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വകുപ്പ് മാറ്റിയതില്‍ കടുത്ത അനിഷ്ടത്തിലാണെന്നാണ് ടെലിവിഷന്‍ ചാലുകളിലൂടെ അഭിപ്രായ പ്രകടനം നടത്തിയ കടകമ്പള്ളിയുടെ ശരീരഭാഷ വ്യക്തമാക്കുന്നത്. സുരേന്ദ്രനില്‍ നിന്ന് എടുത്തുമാറ്റിയ വൈദ്യുതി വകുപ്പ് നല്‍കാന്‍ പോകുന്നത് മന്ത്രിസഭയിലേക്ക് എത്തുന്ന ഉടുമ്പന്‍ ചോല എംഎല്‍എ എം.എം.മണിക്കാണ്.
കേരള രാഷ്‌ട്രീയത്തില്‍ അനവസരത്തില്‍ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അവഹേളനങ്ങളും നടത്തി വാര്‍ത്തയില്‍ ഇടംപിടിച്ച മണിയെ മന്ത്രിയാക്കുന്നതില്‍ സിപിഐയും അമര്‍ഷത്തിലാണ്.
സിപിഐ മന്ത്രിമാരെല്ലാം കഴിവുകെട്ടവരാണെന്ന പരസ്യപ്രസ്താവന നടത്തിയ മണിക്കെതിരെ രൂക്ഷമായ ഭാഷയില്‍ സിപിഐ പ്രതികരിച്ചിട്ട് ദിവസങ്ങളധികമായില്ല. സിപിഐ മുഖപത്രമാകട്ടെ നിശിതമായ വിമര്‍ശനമാണ് നടത്തിയിരുന്നത്. ‘ഇടതുമുന്നണിക്ക് വേണമോ ഈ ആറാട്ടുമുണ്ടന്മാരെ’ എന്ന തലക്കെട്ടില്‍ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആറാട്ടുഘോഷയാത്രയില്‍ രാജാവിന്റെ ഓരംപറ്റി നടക്കുന്ന ആറാട്ടുമുണ്ടനെന്ന കുള്ളനോടാണ് മണിയെ ‘ജനയുഗം’ ഉപമിച്ചത്. രാഷ്‌ട്രീയ അജ്ഞാനം കുത്തിനിറച്ച മനസും രാഷ്‌ട്രീയ വിവരമില്ലായ്‌മയുടെ പേക്കൂത്തും ഇഴചേര്‍ന്ന ഇത്തരം ആറാട്ടുമുണ്ടന്‍മാരെ മുന്നണിക്കു വേണോ എന്ന് ‘ജനയുഗം’ ചോദിച്ചു. ഇത്തരം രാഷ്‌ട്രീയ വിവരമില്ലായ്‌മയുടെ കൂത്താട്ടത്തിനു കീഴടങ്ങരുതെന്ന് ബര്‍ണാഡ് ഷായുടെ വാക്കുകളെ മുന്‍നിര്‍ത്തി ഇടതുമുന്നണിയെ ലേഖനം ഉപദേശിക്കുകയും ചെയ്തു.
”കാസര്‍ഗോഡുകാരനായ റവന്യൂ മന്ത്രിയെ എല്ലാം പഠിപ്പിച്ചെടുക്കാമെന്ന മണിയാശാന്റെ വാക്കുകളില്‍ നുരപൊന്തിയത് ആനപ്പുറത്തേറി അമ്പാരി കെട്ടിയ ധാര്‍ഷ്ട്യമാണ്. ടി.വി. തോമസിനെയും കെ.വി. സുരേന്ദ്രനാഥിനെയും ജനം സ്‌നേഹാദരങ്ങളോടെയാണ് ആശാന്‍ എന്നു വിളിച്ചതെങ്കില്‍, അങ്ങും ചോതി, അടിയനും ചോതി എന്നു പറഞ്ഞപോലെയാണ് മണി മണിയാശാനായത്. മുമ്പൊരിക്കല്‍ തങ്ങള്‍ സ്‌കോര്‍ ബോര്‍ഡ് വച്ച് വണ്‍, ടൂ, ത്രീ, ഫോര്‍ എന്നിങ്ങനെ കൊല നടത്തിയിട്ടുണ്ടെന്നു വീമ്പിളക്കി വറചട്ടിയില്‍ കിടന്നു പൊരിഞ്ഞ മണി കണ്ടിട്ടും കൊണ്ടിട്ടും പഠിക്കുന്നില്ലെന്നും” ‘ജനയുഗം’, കളിയാക്കിയതാണ്.
അധികാരത്തിലേറിയത് മുതല്‍ ശനിദോഷം കൊണ്ട് അസഹ്യമായ മന്ത്രിസഭയുടെ ദൃഷ്ടി ദോഷം മണിയുടെ മന്ത്രിസഭാ പ്രവേശത്തോടെ മാറിക്കിട്ടുമോ? കാത്തിരുന്ന് കാണാം.
















