കേരളമെങ്ങും ഒരിക്കല്‍ക്കൂടി ശരണമന്ത്രങ്ങള്‍ മുഴങ്ങുകയാണ്. ശബരിമല അയ്യപ്പനെ തൊഴാന്‍ ഭാരതത്തില്‍നിന്ന് മാത്രമല്ല വിദേശത്തുനിന്നും ഭക്തര്‍ എത്തും. ഇവര്‍ 10 കോടി വരുമെന്നാണ് പ്രതീക്ഷ. ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ സുഗമമാക്കാന്‍ രണ്ടുമാസമാണ് മണ്ഡലക്കാലം-വൃശ്ചികം ഒന്നുമുതല്‍ മകരവിളക്കുവരെ. 40 ലക്ഷം ടിന്‍ അരവണയാണ് ഭക്തര്‍ക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരും ശബരിമല ദേവസ്വം ബോര്‍ഡും തമ്മിലുള്ള അനൈക്യം മുന്നൊരുക്കങ്ങളെ ബാധിച്ചിരിക്കുമോ എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ശരണപാതയില്‍ 100 കുടിവെള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഈ സംവിധാനം പമ്പ മുതല്‍ സന്നിധാനം വരെ ലഭ്യമായിരിക്കും. ഹെല്‍ത്ത് സെന്ററുകളും സ്ഥാപിക്കുമെന്നാണ് ദേവസ്വം മന്ത്രി പറഞ്ഞിരിക്കുന്നത്. ഈ ഹെല്‍ത്ത് സെന്ററുകളില്‍ എമര്‍ജന്‍സി കേസുകള്‍ സ്വീകരിക്കാന്‍ പോലും സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. നവംബര്‍ മുതല്‍ ജനുവരി വരെയാണ് മണ്ഡലപൂജ. ശബരിമലയില്‍ വിഐപി ദര്‍ശനം അനുവദിക്കേണ്ടെന്ന് സര്‍ക്കാരിന് സിപിഎമ്മിന്റെ നിര്‍ദ്ദേശവുമുണ്ടായിരുന്നു.
എല്ലാ ഭക്തരും ഭഗവാന്റെ മുന്‍പില്‍ ഒരുപോലയാണെന്നായിരുന്നു വാദം. തിരുപ്പതി മോഡലില്‍ എല്ലാ ഭക്തരുടെ കയ്യില്‍നിന്നും ദര്‍ശനത്തിന് ഫീസ് വാങ്ങണം എന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും രണ്ടുതട്ടിലാണ്. ദേവസ്വം ബോര്‍ഡില്‍ ഉള്ളത് വിജിലന്‍സ് അന്വേഷണം അഭിമുഖീകരിക്കുന്നവരാണത്രെ. കെഎസ്ആര്‍ടിസി ശബരിമല സീസണില്‍ സ്‌പെഷ്യല്‍ ഷെഡ്യൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പമ്പ വരെയായിരിക്കും. പമ്പയില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകഴിഞ്ഞു. മകരവിളക്ക് സമയത്ത് വയര്‍ലെസ്, ഹോട്ട്‌ലൈന്‍, ഇന്റര്‍നെറ്റ്, ഹാം റേഡിയോ എന്നീ സംവിധാനങ്ങള്‍ വിവിധ കളക്ടറേറ്റുകള്‍, സന്നിധാനം, റാന്നി, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് ഈ സെന്ററില്‍നിന്ന് ആശയവിനിമയ ശൃംഖല പ്രാവര്‍ത്തികമാക്കും.
അറുപത്തഞ്ചോളം തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വെളിച്ചത്തിനുള്ള സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് യൂണിഫോം ധരിച്ച പ്രത്യേക സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ കുടുംബശ്രീ പ്രത്യേക സസ്യഭക്ഷണശാലയും ഒരുക്കുന്നുണ്ട്. സന്നിധാനത്ത് 5000 പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം വിളമ്പാന്‍ കഴിയുന്ന അന്നദാന മണ്ഡപം നിര്‍മിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. നെയ്യഭിഷേകത്തിന് ക്യൂനില്‍ക്കുന്നവര്‍ക്ക് വിശ്രമിക്കാന്‍ ഇപ്പോള്‍ ഇരിപ്പിടം സജ്ജമാണ്. എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് എത്തിച്ചേരാനായാണ് എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവച്ചിട്ടുള്ളത്. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇന്ദിരാഗാന്ധിക്ക് ശബരിമല ദര്‍ശനം നടത്താന്‍ ഹെലിപാഡ് നിര്‍മിക്കാനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ പരിസ്ഥിതി സ്‌നേഹികളുടെയും മറ്റും എതിര്‍പ്പിനെത്തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ആറന്മുള വിമാനത്താവള പദ്ധതിയും കടുത്ത എതിര്‍പ്പുമൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നല്ലോ.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റവന്യൂ-ദുരന്ത നിവാരണ വകുപ്പുകളുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും. വെടിമരുന്ന്, ഇന്ധനങ്ങള്‍, മറ്റ് അപകട സാധ്യതയുള്ള സാമഗ്രികള്‍ എന്നിവയുടെ സംഭരണവും ഉപയോഗവും കര്‍ശനമായ സുരക്ഷാവ്യവസ്ഥകള്‍ക്ക് വിധേയമായേ നടക്കുകയുള്ളൂ. കെഎസ്ആര്‍ടിസിയും കാര്യക്ഷമമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടത്രെ. നിലയ്‌ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനായി ആദ്യഘട്ടത്തില്‍ 100 ബസ്സുകളും മറ്റു ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി 70 ബസ്സുകളും നല്‍കുമെന്നാണ് കെഎസ്ആര്‍ടിസി വാഗ്ദാനം.
മകരവിളക്ക് ദിവസം നിലയ്‌ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനും ദീര്‍ഘദൂര സര്‍വീസിനുമായി ആയിരം ബസ്സുകള്‍ ഉപയോഗിക്കുമെന്ന വാഗ്ദാനം നിലവിലുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ശബരിമലയിലേക്കുള്ള മുന്നൊരുക്കങ്ങള്‍ ഈ വിധത്തില്‍ നടക്കുമ്പോഴും നോട്ട് നിരോധനം ഭക്തരെ വലയ്‌ക്കുമോ എന്ന ഭീതി നിലനില്‍ക്കുന്നു. ഇരുമുടിക്കെട്ടുമായി പരംപൊരുള്‍ തേടിയുള്ള യാത്രയില്‍ കാനനവാസന്‍ ഭക്തരെ രക്ഷിക്കുമെന്നുറപ്പാണ്.
















