കേരളം രൂപീകൃതമായിട്ട് 60 വര്‍ഷം തികഞ്ഞു. വജ്രജൂബിലി ആഘോഷിക്കുന്ന, ആഗോള വികസന മാതൃക എന്ന് പേരുകേട്ട ഈ നാട്ടിലെ വനവാസി സമൂഹത്തിന് ഈ അറുപതില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായോ?
‘അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം’ എന്ന് നവംബര്‍ 14 ലെ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പത്തുമാസം പ്രായമായ പെണ്‍കുട്ടി വയറിളക്കം ബാധിച്ചാണ് മരിച്ചത്. അട്ടപ്പാടിയില്‍ മാത്രം ഈ മാസം മരിച്ച കുട്ടികളുടെ എണ്ണം ഇതോടെ മൂന്നായി.
അട്ടപ്പാടിയില്‍ ശിശുക്കളും മുതിര്‍ന്നവരും മരിക്കുന്നത് പോഷകാഹാരക്കുറവ് മൂലമാണ്. ഇതുമൂലം മറ്റു അസുഖങ്ങള്‍ക്കും അവര്‍ ഇരയാകുന്നു. കഴിഞ്ഞ കൊല്ലം ഇവിടെ മരിച്ചത് നവജാതശിശുക്കളടക്കം 34 കുട്ടികളാണ്. ഈ വര്‍ഷം കുട്ടികളുടെ മരണസംഖ്യ 21 ആയി. വിനോദസഞ്ചാര കേന്ദ്രമായ, ഓറഞ്ചുകള്‍ വിളയുന്ന നെല്ലിയാമ്പതിയിലും 30 ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേരള വികസന മോഡല്‍ പ്രാവര്‍ത്തികമായപ്പോള്‍ ഇവിടെനിന്ന് കോളറ, ക്ഷയം, സിക്കിള്‍സെന്‍ അനീമിയ മുതലായ രോഗങ്ങള്‍ അപ്രത്യക്ഷമായി എന്നായിരുന്നു റിപ്പോര്‍ട്ട്. പക്ഷേ അട്ടപ്പാടിയിലെ വനവാസികള്‍ക്കിടയില്‍ ഇപ്പോഴും കോളറയും ക്ഷയവും അനീമിയയും ഉണ്ട്. ഇതിന് കാരണമായി പറയുന്നത് വനവാസികളുടെ ശുചിത്വമില്ലായ്മയാണ്.
വനവാസികള്‍ക്ക് ഇപ്പോഴും ശുദ്ധമായ കുടിവെള്ളമോ, ശരിയായ വൈദ്യപരിശോധനയോ ലഭ്യമല്ല. മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയുടെ ഊരില്‍ പോലും ഇതുതന്നെയാണ് അവസ്ഥ.
വനവാസി സ്ത്രീകളുടെ അവസ്ഥയെ പ്രതിപാദിക്കുന്ന ‘പൂമ്പാറ്റകളുടെ താഴ്വാരം’ എന്ന സിനിമ വനിതാ ദിനത്തില്‍ പ്രകാശനം ചെയ്യുകയുണ്ടായി. ഇതിലും 0-5 വയസ്സിനിടയിലുള്ള 4841 കുട്ടികളെ പരിശോധിച്ചതില്‍ 572 പേര്‍ക്ക് പോഷകാഹാരക്കുറവ് കണ്ടു. ഇതില്‍ 127 കുട്ടികളുടെ നില ഗുരുതരം കൂടിയാണത്രെ.
ഇതെല്ലാം അടിവരയിടുന്നത് കേരള വികസന മാതൃകയില്‍ വനവാസികള്‍ ഇടംപിടിച്ചില്ല എന്നല്ലേ? അവരും കേരളീയര്തന്നെയല്ലെ? മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഭൂമിയില്‍ സ്വര്‍ഗം കൊണ്ടുവരും എന്നുവരെ വാഗ്ദാനം ചെയ്യുമ്പോഴും അട്ടപ്പാടി എന്നൊരു വനവാസി ഊര് അവരുടെ ആരുടെയും അജണ്ടയില്‍ ഇല്ല. വനവാസികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്. ആവശ്യത്തിന് ഭക്ഷണംപോലും ഇവര്‍ക്ക് ലഭിക്കുന്നില്ല.
മുതുവ, ഇരുള, കുറുമ്പ വനവാസികളാണ് അട്ടപ്പാടിയില്‍ 192 കോളനികളിലായി താമസിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം 54 കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ റൂറല്‍ ഹെല്‍ത്ത് മിഷന് 250 കോടിയുടെ പാക്കേജാണ് വനവാസി ക്ഷേമത്തിന് പ്രഖ്യാപിച്ചത്. ഇത് വനവാസികളിലെത്താതെ ഇടനിലക്കാര്‍ തട്ടിയെടുത്തു. ഈ സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അതിനെപ്പറ്റി പഠിക്കാതെ അധരവ്യായാമം നടത്തുക മാത്രമാണ് ചെയ്യുന്നത്. അട്ടപ്പാടി സര്‍ക്കാര്‍ പരിഗണനയിലുണ്ട്. പക്ഷേ സര്‍ക്കാര്‍ പദ്ധതികളൊന്നും പ്രായോഗികമാകുന്നില്ല.
2011 ലെ സെന്‍സസ് പ്രകാരം ആകെ ജനസംഖ്യയുടെ 8.2 ശതമാനമാണ് ഗോത്രവര്‍ഗക്കാര്‍. അവരില്‍ പട്ടികവര്‍ഗക്കാരും ഉള്‍പ്പെടും. മുത്തങ്ങയില്‍ സമരം നടത്തിയ വനവാസി നേതാവ് സി.കെ. ജാനു ശ്രമിച്ചത് ഇവരുടെ ദയനീയാവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ്. പത്തനംതിട്ടയിലെ ചെങ്ങറയിലും വനവാസികള്‍ ഭൂമിക്കായി സമരം ചെയ്തു. സമരം ഒത്തുതീര്‍പ്പാക്കിയത് അവര്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമി അനുവദിച്ചായിരുന്നു. വനവാസികളില്‍ 36 വിഭാഗങ്ങളുണ്ടത്രെ. ചെങ്ങറ-മുത്തങ്ങ സമരത്തിനുശേഷം ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം വനവാസികള്‍ക്ക് കൊടുത്തെന്നാണ് സര്‍ക്കാര്‍ വാദം.
ചൂഷണമാണ് വനവാസികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ക്ക് പ്രവേശനം നല്‍കിയത്. ഇവരുടെ ഇടയില്‍ സെക്സ് റാക്കറ്റുകളും വ്യാപകമാണ്.
ഇന്ന് വനവാസി ഊരുകള്‍ ലൈംഗിക ചൂഷണത്തിനിരയാണ്. ഇവിടെ അവിവാഹിതരായ അമ്മമാര്‍ പെരുകുന്നു. കുടിയേറ്റക്കാര്‍ സ്നേഹം നടിച്ച്, വിവാഹം കഴിച്ച് സ്ത്രീകളെ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്നു. ഇവരില്‍ മുതിര്‍ന്ന സ്ത്രീകള്‍ മാത്രമല്ല, പെണ്‍കുട്ടികളും സ്കൂള്‍ കുട്ടികളും ഉള്‍പ്പെടുന്നു. രണ്ടായിരാമാണ്ടില്‍ നടത്തിയ സര്‍വേയില്‍ 174 ഊരുകളില്‍ 343 അവിവാഹിത അമ്മമാര്‍-16 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍, ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
കുടിയേറ്റക്കാര്‍ വനവാസി സ്ത്രീകളുടെ ചാരിത്ര്യം മാത്രമല്ല നശിപ്പിക്കുന്നത്, അവരുടെ സംസ്കാരവും കൂടിയാണ്. വനവാസി യുവതികളെ ഉപയോഗിച്ച് നീലച്ചിത്ര നിര്‍മാണം നടത്തിയത് വാര്‍ത്തയായിരുന്നല്ലോ.
അടുത്തിടെ ദൃശ്യമാധ്യമങ്ങളില്‍ ഒരു ഭര്‍ത്താവ് തന്റെ ഭാര്യ നീലച്ചിത്രത്തില്‍ അഭിനയിച്ചത് കണ്ടു എന്ന് പറയുകയുണ്ടായി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. 2005 മുതല്‍ അട്ടപ്പാടിയില്‍ ലൈംഗികവ്യാപാരം കൊഴുക്കുകയാണ്. ഇവരില്‍ നാല് വനവാസി യുവതികളെ ഉപയോഗിച്ചാണ് 2005 ല്‍ നീലച്ചിത്രം നിര്‍മ്മിച്ചതും വ്യാപകമായി പ്രചരിപ്പിച്ചതും. അട്ടപ്പാടിയിലെ ആദിവാസികള്‍ കുടിയേറ്റക്കാരുടെ ബലാല്‍സംഗത്തിനും ഇരയാകുന്നു.
നാല് ആദിവാസി യുവതികളെ ഉപയോഗിച്ചുള്ള നീലച്ചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ചത് ചിലര്‍ പിടിച്ചെടുത്ത് അട്ടപ്പാടി ഹില്‍ ഏരിയ ഡവലപ്മെന്റ് സൊസൈറ്റി (അഹാഡ്സ്) ക്ക് കൈമാറിയിരുന്നു. ഈ റാക്കറ്റ് വനവാസികള്‍ക്കിടയില്‍ രണ്ടായിരാമാണ്ടുമുതല്‍ പ്രചരിക്കുന്നുണ്ട്. വനവാസി യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക കമ്പോളത്തില്‍ വില്പ്പനച്ചരക്കുമാക്കുന്നു.
വനവാസി ഊരുകളില്‍ കഞ്ചാവ് കൃഷി സുലഭമായി ചെയ്യുന്നത് കുടിയേറ്റക്കാരാണ്. അവരെ മദ്യത്തിനടിമകളാക്കുന്നതും മറ്റാരുമല്ല. അട്ടപ്പാടിയില്‍ സ്ത്രീകള്‍പോലും മദ്യപിക്കുന്നു. ഇവരെ സമൂഹം ഉള്‍ക്കൊള്ളുന്നില്ല. വിദ്യാഭ്യാസമോ മെഡിക്കല്‍ സഹായമോ അവര്‍ക്ക് ലഭിക്കുന്നില്ല. ഇതിനെല്ലാം പുറമെ വനവാസികള്‍ക്കിടയില്‍ കള്ളവാറ്റും വ്യാപകമാണ്.
വര്‍ധിച്ചുവരുന്ന ശിശുമരണ നിരക്ക് വനവാസികളുടെ നിലനില്‍പ്പിനെപ്പോലും ബാധിച്ചേക്കാം. ഇവരുടെ ജനസംഖ്യ അപകടകരമാംവിധം താഴുകയാണ്. 1951 ല്‍ 90 ശതമാനം വനവാസികളായിരുന്നിടത്ത് 2001 ല്‍ 42 ശതമാനമായി. 2012-13 ല്‍ 63 മരണങ്ങളാണുണ്ടായത്. ഗര്‍ഭിണികള്‍ അനുഭവിക്കുന്ന പോഷകാഹാരക്കുറവും ഇതിനു കാരണമാണ്.
‘അന്വേഷി’യിലെ അജിത വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനവാസി ഊരുകള്‍ സന്ദര്‍ശിച്ചശേഷം അവിടെ മദ്യപാനവും ബലാല്‍സംഗങ്ങളും വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സെക്സ് റാക്കറ്റ് അട്ടപ്പാടിയില്‍ വ്യാപകമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അഹാഡ്സോ സര്‍ക്കാരോ അതിനെ പ്രതിരോധിക്കാന്‍ യാതൊരു നടപടികളുമെടുത്തില്ല. തെരഞ്ഞെടുപ്പുകാലത്ത് മാത്രം രാഷ്ട്രീയക്കാരുടെ ബോധമണ്ഡലത്തില്‍ ഉയരുന്നവരാണ് വനവാസികള്‍. തെരഞ്ഞെടുപ്പ് സമയത്ത് നല്കിയ വാഗ്ദാനങ്ങള്‍ പ്രചാരണ കോലാഹലം അവസാനിക്കുന്നതിന് മുന്‍പേ മറക്കുന്നു.
വനവാസികളെ ഉപയോഗിച്ച് നീലച്ചിത്രം നിര്‍മിച്ചവര്‍ക്കെതിരെ നടപടി എടുക്കാന്‍ സിപിഎം സര്‍ക്കാരും തയ്യാറാവുന്നില്ല. ഇന്ന് വനവാസി സ്ത്രീകള്‍ മകളോ അമ്മയോ ഭാര്യയോ കാമുകിയോ അല്ല- വെറും വില്പ്പനച്ചരക്കുകള് മാത്രം.
എന്തുകൊണ്ട് വനവാസികള്‍ സമൂഹത്തിന്റെ, രാജ്യത്തിന്റെ മുഖ്യധാരയിലെത്തുന്നില്ല. സാക്ഷരകേരളത്തില്പോലും അവര്‍ ലൈംഗിക ഉപഭോഗവസ്തുവാണ്.
മദ്യോപയോഗത്തിന് മാത്രമല്ല ലൈംഗിക ലഹരി നുകരുന്നതിലും കേരളം മുന്‍പന്തിയിലാണ്. കേരളത്തില്‍ സ്ത്രീകള്‍ക്ക് വീട്ടിലോ റോഡിലോ വാഹനങ്ങളിലോ ട്രെയിനിലോ സുരക്ഷിതത്വമില്ലെന്ന് സൗമ്യവധവും ലൗജിഹാദും ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ തെളിയിക്കുന്നു.
കേരളത്തില്‍ സ്ത്രീകള്‍ക്ക് സാക്ഷരതയും വിദ്യാഭ്യാസവും ജോലിയുമുണ്ട്. പക്ഷെ കഷ്ടമെന്നു പറയട്ടെ, ബൗദ്ധികമായി കാര്യങ്ങള്‍ തിരിച്ചറിയാനോ അപഗ്രഥിക്കാനോ അവര്‍ മുതിരുന്നില്ല. പുരുഷവിധേയത്വം രക്തത്തിലലിഞ്ഞ കേരള സ്ത്രീകള്‍ ബൗദ്ധികമായ വികാസം നേടി സ്വന്തം നിലയ്ക്ക് പുരോഗതി ആര്‍ജിച്ചില്ലെങ്കില്‍ ചതിക്കുഴികളില്‍ വീഴാന്‍ അര്‍ഹരാണെന്ന് പറയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: