ചെന്നൈ: ശ്രീലങ്കൻ നേവിയുടെ വെടിവയ്‌പിൽ രണ്ട് തമിഴ് മത്സ്യബന്ധന തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. തമിഴ്നാട്ടിലെ കാരക്കൽ സ്വദേശികളായ ദിനേശ്, അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ത്യൻ മാഹസമുദ്രത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് ശ്രീലങ്കൻ സൈന്യം ആക്രമണം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ മറ്റ് തൊഴിലാളികൾ പുതുച്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെ വ്യാപകമായ രീതിയിൽ ശ്രീലങ്കൻ നേവി ആക്രമണം നടത്തുന്നുണ്ട്. നവംബർ ആദ്യ വാരത്തിൽ ഇത് സംബധിച്ചുള്ള പ്രശ്ന പരിഹാരത്തിന് ഇരു രാജ്യങ്ങളുടെ സർക്കാർ പ്രതിനിധികൾ തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു.
ചർച്ചകളുടെ ഫലമായി ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്ത നാല് ഇന്ത്യൻ മത്സ്യബന്ധനത്തൊഴിലാളികളെ വിട്ടയച്ചിരുന്നു. തുടരെയുള്ള ആക്രമണങ്ങൾക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ് മത്സ്യബന്ധന തൊഴിലാളികൾ സംസ്ഥാന കേന്ദ്രസർക്കാറുകൾക്ക് നിവേദനം നൽകിയിരുന്നു.
















