ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം മരവിപ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവര്‍ വ്യക്തമാക്കി.
സാധാരണ ജനങ്ങള്‍ക്ക് നേരിട്ട പ്രശ്‌നങ്ങള്‍ അതിവേഗത്തില്‍ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രനടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് അഡ്വ. കപില്‍ സിബലാണ് ഹാജരായത്.
വേണ്ടത്ര സൗകര്യങ്ങളേര്‍പ്പെടുത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കപില്‍ സിബല്‍ വാദിച്ചു. ജനങ്ങളുടെ കൈകളില്‍ പണമില്ലാത്ത അവസ്ഥയുണ്ട്. സാധാരണക്കാര്‍ക്ക് മേല്‍ നടത്തിയ ആക്രമണമാണ് പ്രധാനമന്ത്രിയുടെ നടപടി, സിബല്‍ കുറ്റപ്പെടുത്തി.
എന്നാല്‍ അതീവ രഹസ്യമായി ചെയ്യേണ്ട നടപടി ആയിരുന്നതിനാലാണ് ബാങ്കുകളിലും എടിഎമ്മുകളിലും താല്‍ക്കാലിക പ്രതിസന്ധികള്‍ നേരിടേണ്ടിവന്നതെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്ത്തഗി വിശദീകരിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്ന സര്‍ക്കാരാണിത്. പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനായി എല്ലാ ദിവസവും നിരവധി പ്രാവശ്യം അവലോകന യോഗങ്ങള്‍ തുടരുകയാണ്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി രാവും പകലും റിസര്‍വ് ബാങ്ക് പ്രസുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 3.25 ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമെത്തി. കള്ളപ്പണം അസാധുവാക്കിയതോടെ കശ്മീരിലെ സംഘര്‍ഷങ്ങള്‍ ശമിച്ചതായും എജി കോടതിയെ അറിയിച്ചു.
ഇതേ തുടര്‍ന്ന് നോട്ട് നിരോധനം മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇതുവരെ സ്വീകരിച്ച നടപടികള്‍ നവംബര്‍ 25ന് മുമ്പായി കോടതിയില്‍ സമര്‍പ്പിക്കണം. ഇരുപത്തിയഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.
















