ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി കക്ഷിരാഷ്ട്രീയ ഭേദമന്യേ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ എല്ലാവരും പിന്തുണയ്ക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നാരംഭിക്കുന്നതിന് മുന്നോടിയായി നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് ആവര്‍ത്തിച്ചത്.
കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പാര്‍ലമെന്റിനകത്തും പുറത്തും എല്ലാ പാര്‍ട്ടികളുടേയും പിന്തുണ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗ് അടക്കമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യണം. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ഉന്നയിച്ചു.
നോട്ടുനിരോധനം സംബന്ധിച്ച് ഏതുതരം ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ വ്യക്തമാക്കി. ആദ്യ ആഴ്ച പൂര്‍ണ്ണമായും നോട്ട് നിരോധന ചര്‍ച്ചയ്ക്ക് മാറ്റിവെയ്ക്കാനാണ് കേന്ദ്രതീരുമാനം. കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റിയെടുക്കാനുള്ള അധികാരം തടഞ്ഞതിനെതിരെ ഇടത് എംപി പി. കരുണാകരന് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടുനിരോധന തീരുമാനത്തെ എതിര്‍ക്കാനില്ലെന്ന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ സര്‍വ്വകക്ഷി യോഗത്തിന് ശേഷം അറിയിച്ചു.
എന്നാല്‍ നോട്ടുകള്‍ നിരോധിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും അടക്കമുള്ള കക്ഷികളുടെ നേതാക്കള്‍ ഇന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ കാണും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ ആബ്ദുള്ളയുമടക്കമുള്ള നേതാക്കള്‍ രാഷ്ട്രപതിയെ കാണും. എന്നാല്‍ നോട്ട് നിരോധനത്തിനെതിരെ രാഷ്ട്രപതിയെ കാണാനില്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും അറിയിച്ചു. എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന മമത ബാനര്‍ജിക്കൊപ്പം രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: