പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബര്‍ എട്ടിന്റെ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഉതകുന്നതാണ്.
കള്ളപ്പണക്കാരെയും കൈക്കൂലിക്കാരെയും മാത്രമല്ല, കള്ളനോട്ടു വ്യവസായത്തിലൂടെ സമ്പത്തുണ്ടാക്കി രാജകീയ ജീവിതം നയിക്കുന്ന രാജ്യദ്രോഹികളെയും ആ രാത്രി വാര്‍ത്ത കീഴ്‌മേല്‍ മറിച്ചു എന്ന യാഥാര്‍ഥ്യത്തെക്കാള്‍ ധീരമായതും ശക്തിയുക്തവുമായ ആ തീരുമാനത്തിന്റെ ഗുണഫലം സമൂഹത്തിലെ മറ്റുപല മേഖലകളിലും പ്രത്യക്ഷമായോ പരോക്ഷമായോ പ്രതിഫലിക്കും എന്നതാണ് സത്യം.
ഭൂമിയുടെ വിലയിടിയും
നമ്മുടെ നാട്ടില്‍ വസ്തുവിന്റെ വില ഏറെ കുതിച്ചുയര്‍ന്നതാണെന്ന യാഥാര്‍ഥ്യം ആരും സമ്മതിക്കും. വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില ഉയരുമെന്നാണ് തത്വം. അപ്പോള്‍പിന്നെ കൂടുതല്‍ വില ചോദിക്കുകയും അത് കൊടുക്കുന്നവര്‍ക്കു വസ്തു വില്‍ക്കുകയും ചെയ്യും. ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍തന്നെ മനസ്സിലാവും ആരൊക്കെ എന്തൊക്കെ വാങ്ങികൂട്ടുന്നുവെന്ന്. ഇത് എങ്ങനെ സാധിക്കുന്നു എന്ന് ആശ്ചര്യപ്പെടുക മാത്രമേ വഴിയുള്ളൂ. ‘കണ്ടെയ്‌നറിലാ കള്ളനോട്ട് വന്നിരിക്കുന്നെ’ എന്ന കേട്ടുകേള്‍വിയും കൂട്ടിവായിക്കാം. എന്തായാലും ലക്ഷക്കണക്കിന് കോടികളുടെ കള്ളനോട്ടു പ്രചാരത്തിലുണ്ടായിരുന്നുവെന്നത് ആരും സമ്മതിക്കും. കള്ളപ്പണക്കാരും കൈക്കൂലിക്കാരും വേറെ.
കഴിഞ്ഞത് കഴിഞ്ഞു, ഇനിയുള്ള കള്ളനോട്ടുകള്‍ മാര്‍ക്കറ്റില്‍ ചിലവഴിക്കാനാവില്ല. കള്ളപ്പണം വാങ്ങി വില്‍ക്കാന്‍ പലരും തയ്യാറാവുകയും ഇല്ല. മാത്രവുമല്ല, വലിയ വിലക്ക് വാങ്ങിവച്ച ഭൂമിയും വസ്തുവും കൂടിയ വിലക്ക് വില്‍ക്കാനും സാധിക്കില്ല. അപ്പോള്‍ പിന്നെ ഇതിന്റെയൊക്കെ വില ഘട്ടം ഘട്ടമായി കുറഞ്ഞേ മതിയാകൂ. ഈ മേഖലയിലുള്ളവരുടെ ഭാഷ്യത്തില്‍ ഇത്തരം ഇടിവ് ഇരുപതു മുതല്‍ നാല്‍പതു ശതമാനം വരെ ഉണ്ടായേക്കാം എന്നാണ്. എന്താ നല്ല കാര്യമല്ലേ. ആവശ്യക്കാര്‍ മാത്രം അവശേഷിക്കുന്ന ഒരു റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് സങ്കല്‍പ്പിക്കൂ, അത് യാഥാര്‍ഥ്യമാവാന്‍ പോകുന്നൂ.
വിദ്യാഭ്യാസ കച്ചവടം നടുവൊടിയും
അധികമാരും ശ്രദ്ധിക്കാത്ത വസ്തുതയാണ് വിദ്യാഭ്യാസത്തിലെ കച്ചവടത്തില്‍ ‘ഡിമോണിറ്റൈസേഷന്‍’ നടപടി ഉണ്ടാക്കാവുന്ന അടിസ്ഥാനപരമായ മാറ്റങ്ങള്‍. നമുക്കറിയാം എല്‍കെജി തൊട്ട് എംഡിക്ക് വരെ ‘ക്യാപിറ്റേഷന്‍’ കൊടുത്താണ് പലരും വിദ്യ അഭ്യസിക്കുന്നത്. ഇത് പതിനായിരങ്ങള്‍ മുതല്‍ കോടികള്‍ വരെയാണ്. ഒരു പ്ലസ് ടു അഡ്മിഷന് മുപ്പതിനായിരം മുതല്‍ മൂന്നു ലക്ഷം വരെ (സ്‌കൂളിന്റെ റേറ്റിംഗ് അനുസരിച്ചു) ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം വാങ്ങുന്നുണ്ട്. പതിനായിരമായാലും കോടിയായാലും ഇതൊന്നും ചെക്ക് ആയോ ഓണ്‍ലൈന്‍ ആയോ അല്ല കൊടുക്കുന്നതും. അതിനൊന്നും രസീതും നല്‍കാറില്ല. പൂച്ച പാല് കുടിക്കുംപോലെയും, കണ്ണടച്ച് ഇരുട്ടാക്കിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ടു പോവുകയായിരുന്നല്ലോ.
പക്ഷെ നോക്കൂ, ഇനി ലക്ഷങ്ങള്‍ കൊടുത്ത് അഡ്മിഷനുവേണ്ടി എത്ര മാന്യന്മാര്‍ ഉണ്ടാകും. കള്ളപ്പണവും കള്ളനോട്ടും കുഴിച്ചുമൂടപ്പെട്ടതോടെ അത്തരം അന്യായ പണമിടപാടുകള്‍ നന്നേ കുറയും. പക്ഷെ ഒന്നുണ്ട്. പരാതി കിട്ടിയാലേ അന്വേഷിക്കൂ എന്ന് പറയുന്ന സര്‍ക്കാരിന്റെ നിലപാട് മാറ്റണം. ഒരു രക്ഷിതാവും തന്റെ കുട്ടി പഠിക്കുന്നതോ പഠിപ്പിക്കാനുദ്ദേശിക്കുന്നതോ ആയ കലാലയത്തിനെതിരെ പരാതിപ്പെട്ടു നടപടിക്ക് മുതിരില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചും മുന്നോട്ടു പോകണം. ഇതുകൂടിയാകുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസരംഗം വളരെയേറെ ശുദ്ധീകരിക്കപ്പെടും. മാത്രമല്ല കച്ചവടത്തില്‍ മാത്രമൂന്നി നടത്തുന്ന കുറെയേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെടുകയും ചെയ്‌തേക്കാം.
ബാങ്കുകളിലെ നിഷ്‌ക്രിയ
ആസ്തി കുറയും
നിവൃത്തികേടുകൊണ്ടാണെങ്കിലും ബാങ്കുകളില്‍ കടമുള്ളവര്‍ അത് വീട്ടാന്‍ കണക്കിലില്ലാത്ത പണം ഉപയോഗിച്ചേക്കാമെന്നും ശ്രുതിയുണ്ട്. ആവട്ടെ, നല്ലൊരു കാര്യത്തിനല്ലേ. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി കാര്യമായി കുറഞ്ഞേക്കും എന്നാണ് ഈ മേഖലയില്‍ ഉള്ളവരുടെ പ്രതീക്ഷ. ബാങ്കുകളെ ചതിക്കാതെ പണമടച്ച് അവയുടെ ശക്തി വര്‍ധിപ്പിക്കുന്നതായതുകൊണ്ട് ഇത്തരം പണമടയ്‌ക്കല്‍ നല്ല സമ്പത്തായി മാറ്റപ്പെടുന്നു. കള്ളപ്പണം 45 ശതമാനം അടച്ച് 55 ശതമാനം വെളുപ്പിക്കാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്താത്തവര്‍ക്കും കടം വീട്ടി കുറെയെങ്കിലും കള്ളപ്പണം ഉപയോഗപ്പെടുത്താം.
സ്വര്‍ണ്ണവും ആഡംബര കാറുകളും
സ്വര്‍ണ്ണത്തിന്റെ വിലയില്‍ താത്കാലികമായി കയറ്റം ഉണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥ സ്ഥിരപ്പെടുന്ന സമയത്തോടെ സ്വര്‍ണത്തിന്റെ വില കുറച്ചെങ്കിലും കുറയേണ്ടതാണെന്നാണ് നിഗമനം. കല്യാണത്തിനും മറ്റുമുള്ള ആവശ്യക്കാര്‍ മാത്രമേ ഇനി സ്വര്‍ണ്ണമാര്‍ക്കറ്റില്‍ കാര്യമായി അവശേഷിക്കൂ. ബാങ്ക് ലോക്കറുകളിലും വീട്ടിലെ അലമാരയിലും ‘ഭദ്ര’മായി വച്ച കള്ളപ്പണത്തിന്റെ നോട്ടുകെട്ടുകള്‍ വെറും ടോയ്‌ലറ്റ് പേപ്പര്‍ ആയി മാറിയ ഇന്നത്തെ അവസ്ഥയില്‍ ചുമ്മാ ജ്വല്ലറിയില്‍ കേറി ലക്ഷങ്ങള്‍ മുടക്കാന്‍ ആളുകള്‍ കുറയും എന്നതുതന്നെ കാരണം.
ആഡംബര കാറുകളും ‘യൂസ്ഡ്’ വണ്ടികളും വാങ്ങുന്നവരില്‍ മിക്കവരും വിയര്‍പ്പിന്റെയോ അദ്ധ്വാനത്തിന്റെയോ അടിത്തറ ഇല്ലാത്ത പൈസയാണ് ഉപയോഗപ്പെടുത്തുന്നത്. അത്തരം വണ്ടികളുടെ ക്രയവിക്രയങ്ങളും ഇനി ചുരുങ്ങിയേക്കാം.
സ്‌റ്റോക്ക് ആന്‍ഡ് മണി മാര്‍ക്കറ്റ്
ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റിലും പണമിടപാട് രംഗത്തും ഒരു പൊളിച്ചെഴുത്തിന്റെ സാധ്യതയും കാണുന്നവരുണ്ട്. കുറെയധികം ചാഞ്ചാട്ടങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് സന്തുലിതാവസ്ഥ കൈവരുന്നതോടെ ഈ രംഗത്ത് നല്ലൊരു മുന്നേറ്റം പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിരിക്കിലും സ്‌റ്റോക്ക് മാര്‍ക്കറ്റ് എന്നത് ആഗോള സാമ്പത്തികവ്യവസ്ഥിതിയുടെയും മറ്റും ഗതിമാറ്റങ്ങള്‍ക്കു അനുസൃതമായി മാറിമറിയാമെന്ന യാഥാര്‍ഥ്യവും കണക്കിലെടുക്കേണ്ടതുണ്ട്.
നോട്ടുകള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ക്കും ഒരു ‘കറക്ഷന്‍’ ഉണ്ടാകാന്‍ ഡിമോണിറ്റൈസേഷന്‍കൊണ്ട് സാധിച്ചു എന്നതും എടുത്തുപറയേണ്ടതാണ്. വലിയങ്ങാടികള്‍, മൊത്തക്കച്ചവടക്കാര്‍, കൂറ്റന്‍ ഷോറൂമുകള്‍ എന്നിവയിലെല്ലാം കച്ചവടം നോട്ടുകെട്ടുകള്‍ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച ഇപ്പോഴത്തെ നടപടി അത്തരം മാര്‍ക്കറ്റുകളെയും ശുദ്ധീകരിക്കുമെന്ന് ന്യായമായും കരുതാം.
ടാക്‌സ് നെറ്റ് വികസിക്കുന്നു
അടിസ്ഥാന സാമ്പത്തിക അച്ചടക്കവും വ്യാപാരവ്യവസായ മേഖലയിലെ ശുദ്ധീകരണവും കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും അന്ത്യം കുറിക്കുകയും, അറിഞ്ഞോ അറിയാതെയോ കൂടുതല്‍ ആളുകള്‍ നികുതിയുടെ വലയത്തില്‍പ്പെടുകയും, ഇനിയുള്ള കാലത്ത് തങ്ങളുടെ പണമിടപാടുകളും വരുമാന സ്രോതസ്സും വരവുചെലവ് കണക്കുകളും വസ്തുനിഷ്ഠമായി നികുതി അധികാരികളെ ബോധിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒരുക്കുകയും ചെയ്യും. നൂറു ശതമാനം ‘സക്‌സസ് റേറ്റ്’ അവകാശപ്പെടാനാവില്ലെങ്കിലും അതിനടുത്തോ അല്‍പ്പം ദൂരെയൊ ഉള്ള ശതമാനത്തിലേക്ക് നികുതി ഘടനയെ കൊണ്ടെത്തിക്കാന്‍ ഉതകുന്ന കാര്യങ്ങള്‍ വരുന്നെങ്കില്‍ അതും വളരെയധികം പ്രകീര്‍ത്തിക്കപ്പെടേണ്ടത് തന്നെയാണ്. അത് വരിക തന്നെ ചെയ്യും.
ഇന്ത്യന്‍ സമ്പദ്ഘടനയെ വെല്ലുവിളിച്ച് തന്നെയായിരുന്നു കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും കൂട്ടായ്‌മയായി നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ‘പാരലല്‍ ഇക്കോണമി’. ശതകോടി വ്യാപാര വ്യവസായ സമാന്തര സമ്പദ്ഘടനയാണിത്. നരേന്ദ്ര മോദിയുടെ ഈയൊരു ശക്തമായ സാമ്പത്തിക പ്രഹരത്തോടെ ആ സമാന്തര വ്യവസ്ഥിതി നിലംപരിശാക്കപ്പെട്ടു. ചെറു ആഘാതങ്ങള്‍ കൊടുത്തുകൊണ്ടേയിരുന്നാല്‍ ഇനി ഒരുകാലത്തും സമാന്തര സമ്പദ്‌വ്യവസ്ഥ തലപൊക്കുകയില്ലെന്ന് ഉറപ്പിച്ചു പറയാം.
നല്ലതിനെ നല്ലതെന്നും ചീത്തകളെ ചീത്തയെന്നും വിളിക്കാനും, അര്‍ഹിക്കുന്നതിനെ ശ്ലാഘിക്കാനും മനസ്സ് വേണം. ചിന്തകളും ആശയങ്ങളും വിവേചനബുദ്ധിയോടെ തരംതിരിക്കാനുള്ള ആര്‍ജവം വേണം. കണ്ണുണ്ടായാല്‍ പോരാ കാണുകയും വേണം.
(ദി ഹിന്ദുവിലും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലും പത്രപ്രവര്‍ത്തകനായും, ശോഭ ഗ്രൂപ്പിലും റിലയന്‍സ് ജിയോവിലും കോര്‍പ്പറേറ്റ് അഫ്ഫയെഴ്‌സ് ആന്‍ഡ് മീഡിയ ജനറല്‍ മാനേജറായും പ്രവര്‍ത്തിച്ചയാളാണ് ലേഖകന്‍)
















