കൊട്ടാരക്കര: നഗരസഭയായി ഒരു വര്‍ഷം പിന്നിടുമ്പോഴും കൊട്ടാരക്കരയിലെ സ്വകാര്യബസ് സ്റ്റാന്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയില്ല. അര ഏക്കറിലധികം സ്ഥലമുള്ള ബസ് സ്റ്റാന്റ് അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പ് മുട്ടുകയാണ്.
എംസി റോഡിന്റെ അരികില്‍ ട്രാഫിക് ഐലന്റിനോട് ചേര്‍ന്നാണ് സെക്കന്റുകള്‍ ഇടവിട്ട് ബസുകള്‍ വന്നുപോകുന്ന സ്റ്റാന്‍ഡ്. ഓടകള്‍ക്ക് മൂടിയില്ല, യാത്രക്കാരുടെ വിശ്രമകേന്ദ്രവും കാലങ്ങള്‍ പഴക്കമുള്ളതാണ്. ഇവിടെ മഴ പെയ്താല്‍ ഇരിക്കാന്‍ പറ്റില്ലത്രെ. സന്ധ്യമയങ്ങിയാല്‍ വെളിച്ചത്തിനും ഇവിടെ സൗകര്യമില്ല. ഇതിനിടയിലാണ് മദ്യപന്മാരുടെ ശല്യം. സ്റ്റാന്റില്‍ത്തന്നെ വിവിധ കേന്ദ്രങ്ങളിലിരുന്ന് മദ്യപിക്കുന്നവരെ നിയന്ത്രിക്കാനും പോലീസ് ശ്രമിക്കുന്നില്ല. ബസ്സ്റ്റാന്റിന്റെ പ്രവേശനകവാടത്തോട് ചേര്‍ന്നുള്ള ഓട്ടോസ്റ്റാന്റ് ഇവിടെ നിന്നും മാറ്റണമെന്ന ആവശ്യം പലപ്പോഴും ട്രാഫിക് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.
കേരളം വെളിയിടവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതും നഗരസഭ അറിഞ്ഞില്ല. ഇവിടെയത്തുന്നവര്‍ക്കും ബസ് ജീവനക്കാര്‍ക്കും വെളിയിടമല്ലാതെ മറ്റൊരിടമില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും പ്രൈവറ്റ് ബസ് സ്റ്റാന്റിലേക്ക് എത്താനുള്ള ഇടനാഴിയുണ്ടെങ്കിലും കച്ചവടക്കാര്‍ മുക്കാല്‍ പങ്കും കയ്യടക്കിയിരിക്കയാണ്. ഇടുങ്ങിയ വഴിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴി നടക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന വിധം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലയും പ്രവര്‍ത്തിക്കുന്നത്. ബിവറേജില്‍ എത്തുന്ന വാഹനങ്ങളില്‍ നിന്ന് ലോഡിറക്കുന്നതുമൂലം സ്ത്രീകളുടെ ഇതുവഴിയുള്ള യാത്ര വളരെ ദുഷ്കരമാണ്.
നഗരസഭക്ക് വലിയ വരുമാനം ബസ് സ്റ്റാന്റില്‍ നിന്നും ലഭിക്കുന്നുണ്ടെങ്കിലും ഇവിടുത്തെ വികസന കാര്യത്തില്‍ നഗരസഭാ ഭരണസമിതി യാതൊരു താത്പര്യവും എടുക്കുന്നില്ല. മാലിന്യവും മലിനജലവും നിറഞ്ഞ് സ്റ്റാന്റ് മാസങ്ങളായി ദുഷിച്ച് നാറുകയാണ്. ഒരു ബസിന് ദിനംപ്രതി 20 രൂപാ വച്ച് നഗരസഭ ഈടാക്കുന്നുണ്ട്.
ബസ് ജീവനക്കാര്‍ക്കും, യാത്രക്കാര്‍ക്കും മൂക്ക് പൊത്താതെ സ്റ്റാന്റില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ.
ഈ ദുരവസ്ഥ പരിഹരിക്കാന്‍ നഗരസഭ അടിയന്തരനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ സ്റ്റാന്റ് ബഹിഷ്കരിച്ചുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്ന് കൊല്ലം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: