ന്യൂദല്‍ഹി: വെണ്ണീര്‍ വാരി വീശിയത് പോലെയാണ് ദല്‍ഹിയിലെ അന്തരീക്ഷം. ചാര നിറമണിഞ്ഞ നഗരത്തിലെ നരക ജീവിതം ഗ്യാസ് ചേംബറിന് തുല്യം.
ചുമയ്‌ക്കാതെ ശ്വസിക്കാനാവില്ലെന്നതാണ് സ്ഥിതി. മുഖകവചം ധരിച്ച് പുറത്തിറങ്ങിയാലും രക്ഷയില്ല. മിനുട്ടുകള്‍ക്കുള്ളില്‍ കണ്ണുകള്‍ നീറിപ്പുകഞ്ഞ് തുടങ്ങും. ശ്വാസസംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. കുട്ടികളും ആസ്മ രോഗികളുമാണ് ഏറെ വലയുന്നത്.
ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും അനുഭവപ്പെട്ട് ദുരിതമാണ് ജനജീവിതം. റോഡുകള്‍ അവ്യക്തമായതോടെ അപകടങ്ങളും നടക്കുന്നുണ്ട്. തെരുവില്‍ അന്തിയുറങ്ങുന്നവരുടെ ജീവിതം വിവരണാതീതമാണ്. മാസ്‌കുകളും വായു ശുദ്ധീകരിക്കുന്ന ഉപകരണങ്ങളും വന്‍തോതില്‍ വിറ്റുപോകുന്നുണ്ട്.
ദല്‍ഹിയിലെ ജീവിതത്തെ ഗ്യാസ് ചേംബറിനോട് ഉപമിച്ചത് മുഖ്യമന്ത്രി തന്നെയാണ്. ഹരിയാനയിലും പഞ്ചാബിലും കര്‍ഷകര്‍ കറ്റ കത്തിക്കുന്നത് ഇപ്പോഴത്തെ മലിനീകരണത്തിന്റെ കാരണങ്ങളിലൊന്നാണ്. എന്നാല്‍ ഇത് മാത്രമല്ല കാരണം.
കര്‍ഷകരെ പഴിചാരി രക്ഷപ്പെടാനാണ് കേജ്‌രിവാളിന്റെ ശ്രമം. ഡീസല്‍ വാഹനങ്ങളിലെ പുക, വ്യവസായം, ദീപാവലി ആഘോഷം, മാലിന്യം കത്തിക്കല്‍, നിര്‍മ്മാണ പ്രവൃത്തികള്‍ എന്നിവയും മലിനീകരണത്തോത് ഉയര്‍ത്തുന്നു. പതിനായിരം ടണ്‍ മാലിന്യമാണ് ദിവസേന കുമിഞ്ഞുകൂടുന്നത്. ഇതില്‍ ഭൂരിഭാഗവും കത്തിക്കുന്നു. 74 ലക്ഷം വാഹനങ്ങളുണ്ട് നിരത്തില്‍. 1200 വാഹനങ്ങള്‍ ദിവസേന പുതുതായിറങ്ങുന്നു. മാലിന്യം വന്‍തോതില്‍ പുറന്തള്ളുന്ന അനധികൃത വ്യവസായ ശാലകളും ധാരാളം. കാറ്റിന് വേഗത കുറഞ്ഞതും പ്രതികൂലമായി ബാധിച്ചു. സെക്കന്റില്‍ 1.8 മീറ്ററാണ് കാറ്റിന്റെ ഗതിവേഗം. കഴിഞ്ഞ വര്‍ഷം ഇത് 3.4 മീറ്ററായിരുന്നു.
ഒരാഴ്ചയായി ജനങ്ങള്‍ വിഷപ്പുക ശ്വസിക്കുന്നു. വളരെ നേരത്തെ ഇത് സംബന്ധിച്ച് മുന്നറിയിപ്പും ലഭിച്ചിരുന്നു. എന്നാല്‍ ഇന്നലെ മാത്രമാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ തയ്യാറായത്. ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ആരോഗ്യവകുപ്പ് പോലും ഉണ്ടായില്ല.
പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോഴാണ് സര്‍ക്കാര്‍ അറിഞ്ഞത്. പ്രശ്‌നത്തില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്നാണ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടത്. ദല്‍ഹിക്കാര്‍ വിഷപ്പുക ശ്വസിക്കുമ്പോള്‍ വിമുക്തഭടന്റെ ആത്മഹത്യയില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു കേജ്‌രിവാളെന്നതാണ് വസ്തുത.
















