ഇടുക്കി: പുതിയ ടൂറിസം സീസണ് നവംബറില്‍ ആരംഭിച്ചതോടെ സഞ്ചാരികളെ വരവേല്‍ക്കാന്‍ മികച്ച സൗകര്യങ്ങളൊരുക്കി കാത്തിരിക്കുകയാണ് ഇടുക്കി ടൂറിസം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്ന നവംബര്‍ മുതല്‍ മെയ് മാസം വരെയുള്ള കാലയളവാണ് ടൂറിസം സീസണായി കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ഓണത്തിനും വിജയദശമി നാളിലും വിനോദസഞ്ചാരികളുടെ വന്‍പ്രവാഹമാണ് ജില്ലയിലുണ്ടായത്. 2015ല്‍ ഓണക്കാലത്ത് വാഗമണില്‍ 19200 പേരും, രാമക്കല്‍മേട്ടില്‍ 7750 പേരും, ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ 4272 പേരുമാണ് എത്തിയതെങ്കില്‍ 2016ല്‍ വാഗമണില്‍ 72000 പേരും, രാമക്കല്‍മേട്ടില്‍ 15513 പേരും, ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ 8200 പേരുമായി വര്‍ധിച്ചു.
വിജയദശമി നാളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം ആളുകള്‍ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ എത്തി. 2014ല്‍ തേക്കടിയില്‍ 670099 സഞ്ചാരികള്‍ എത്തിയപ്പോള്‍ 2015ല്‍ അത് 732155 ആയി ഉയര്‍ന്നു. ഈ വര്‍ഷം ജൂലൈ വരെ 417852 പേര് തേക്കടി സന്ദര്‍ശിക്കാനെത്തി. 2014ല്‍ രാമക്കല്‍മേട്ടില്‍ 107739 പേരും, ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ 55771 പേരും, വാഗമണില്‍ 263345 പേരും എത്തി. 2015ല്‍ ഇത് 119994 ഉം, 57588ഉം, 329237ഉം ആയി ഉയര്‍ന്നു. ഈ വര്‍ഷം ജൂലൈ വരെ രാമക്കല്‍മേട്ടില്‍ 165478 പേരും ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ 35766 പേരും, വാഗമണില്‍ 280491 പേരും എത്തി. സഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായതോടെ ഡിറ്റിപിസിയുടെ പ്രവര്‍ത്തന മിച്ചത്തിലും ഗണ്യമായ നേട്ടമുണ്ടായി. 2014ല്‍ 71,59,855 രൂപയായിരുന്നു പ്രവര്‍ത്തന മിച്ചമെങ്കില്‍ 2016ല്‍ അത് ഇരട്ടിയോളമായി വര്‍ധിച്ച് 1,35,97,958 രൂപയായി ഉയര്‍ന്നു.
ഡിഎംസി വാഗമണിലെ പ്രവര്‍ത്തന മിച്ചം 2014ലെ 3,50,000 രൂപയില്‍ നിന്ന് പത്തിരട്ടിയോളം വര്‍ധിച്ച് 35,00,000 രൂപയായി ഉയര്‍ന്നു. വാഗമണ്ണില്‍ ഏര്‍പ്പെടുത്തിയ സാഹസിക ടൂറിസം ഇനങ്ങളും സൗകര്യങ്ങളുമാണ് ഈ നേട്ടത്തിന് സഹായിച്ചത്. 4.5 കോടി രൂപ മുടക്കുമുതലില്‍ മൂന്നാറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ആദ്യഘട്ടം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. 9.5 കോടി രൂപ മുതല്‍മുടക്കിലുള്ള രണ്ടാംഘട്ടം പദ്ധതി ഉടനെ തയ്യാറാകും. റോപ്പ് വേ, പ്ലാനറ്റോറിയം, ആംഫി തിയേറ്റര്‍ പദ്ധതികളും മൂന്നാറില്‍ നടപ്പാക്കും. വാഗമണ്ണില്‍ നടപ്പിലാക്കുന്ന 48 കോടി രൂപയുടെ മെഗാ ടൂറിസം പദ്ധതി ഉടന്‍ ആരംഭിക്കും. ഇടുക്കിയില്‍ അഞ്ച് കോടി രൂപ മുതല്‍മുടക്കിലും പീരുമേട്ടില്‍ അഞ്ച് കോടി രൂപ മുതല്മുടക്കിലുമുള്ള ഇക്കോ ലോഗ് അക്കോമഡേഷന്‍ പദ്ധതി ഉടന്‍ ആരംഭിക്കും. 49.5 കോടി രൂപ മുതല്‍മുടക്കിലുള്ള ചക്കുപള്ളം, ചെല്ലാര്‍കോവില്‍, ഒട്ടകത്തലമേട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി, 107 കോടി രൂപയുടെ ഉറുമ്പിക്കര ടൂറിസം പദ്ധതി തുടങ്ങിയവയും ഗവണ്മെന്റിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇടുക്കി ആര്‍ച്ച് ഡാമിനു താഴെ ഡിറ്റിപിസിയുടെ സ്ഥലത്ത് അഞ്ച് കോടി രൂപ മുതല്‍ മുടക്കിലുള്ള യാത്രാ നിവാസിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. 100 പേര്‍ക്ക് ചുരുങ്ങിയ ചിലവില്‍ താമസിക്കാനുള്ള സൗകര്യങ്ങളാണിവിടെ ഒരുക്കുന്നത്.
പീരുമേട്, കല്ലാര്‍, വാളറ എന്നിവിടങ്ങളില്‍ പുതിയതായി ആരംഭിച്ച ടൂറിസം സെന്ററുകള്‍ കഴിഞ്ഞയിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
1.06 കോടി രൂപയുടെ മുതല്‍മുടക്കിലുള്ള മൂന്നാറിലെ ബജറ്റ് അക്കോമഡേഷന്‍ പദ്ധതി 15 ഓടെ പ്രവര്‍ത്തനം തുടങ്ങും. മലങ്കരയില്‍ രണ്ടരക്കോടി രൂപയുടെ ടൂറിസം വികസന പദ്ധതി നിര്‍മ്മാണം പുരോഗമിക്കുകയാണ്. രാമക്കല്‍മേട്ടില്‍ 30 ലക്ഷം രൂപയുടെ വികസന പദ്ധതി ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാകും. രാമക്കല്‍മേടിന്റെ രണ്ടാംഘട്ട വികസന പദ്ധതിയും ശ്രീനാരായണപുരം വികസന പദ്ധതിയുടെ രണ്ടാംഘട്ടവും ആരംഭിക്കും.
പാഞ്ചാലിമേടിന്റെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള 3,96,85,000 രൂപയുടെ പദ്ധതിക്ക് ഗവണ്മെന്റ് അനുമതിയായി. പ്രാരംഭമായി രണ്ട് കോടി രൂപ അനുവദിച്ചു. നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: