ബാഗ്ദാദ്: ഐഎസിന്റെ കൈയില്‍ നിന്ന് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ മോചിപ്പിക്കാനുള്ള പോരാട്ടം അവസാന നിമിഷങ്ങളിലേക്ക്. ഇറാഖി സൈന്യം മൊസൂളിന്റെ പടിവാതില്‍ക്കലെത്തി.
ഐഎസ് മേധാവിയും സ്വയം പ്രഖ്യാപിത ഖലീഫയുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ സൈന്യം വളഞ്ഞതായാണ് സൂചന. രണ്ടാഴ്ച മുന്‍പു തുടങ്ങിയ അന്തിമ പോരാട്ടം അധികം വൈകാതെ പരിസമാപ്തിയില്‍ എത്തിയേക്കും.
നഗരത്തിലെ ജുദൈദാത്ത് അല്‍ മുഫ്തി മേഖല സൈന്യം ഏറെക്കുറെ പിടിച്ചു. മൊസൂള്‍ നഗരത്തെ രണ്ടായി വിഭജിച്ചാണ് ടൈഗ്രീസ് നദി ഒഴുകുന്നത്. തെക്കു കിഴക്കന്‍ മേഖലയാണ് ജുദൈദാത്ത്. സൈന്യം ഗോഗ്ജലി ഗ്രാമവും ഇവിടെയുള്ള ടിവി സ്‌റ്റേഷന്റെ നിയന്ത്രണവും പിടിച്ചു. മൊസൂളിന് വടക്കുള്ള നിരവധി ഗ്രാമങ്ങളും സേന പിടിച്ചടക്കി. സഖ്യസേനയുടെ വ്യോമാക്രമണത്തിന്റെ പിന്‍ബലത്തിലാണ് സൈന്യം ഐഎസിനെ നേരിടുന്നത്.
അതിനിടെ ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂളില്‍ പതിനഞ്ചുലക്ഷം പേരാണ് കുടുങ്ങിയിട്ടുള്ളത്. ഇവരില്‍ ആറു ലക്ഷവും കുട്ടികളാണ്. ഇറാഖി സൈന്യം എത്തി യുദ്ധം മുറുകിയതോടെ ഇവരുടെ ജീവന്‍ ആപത്തിലായി. ഇവരെ ഒഴിപ്പിക്കാന്‍ സുരക്ഷിത ഇടനാഴികള്‍ വേണമെന്ന ആവശ്യം ശക്തമാണ്.
അലപ്പോയിലെപ്പോലെ കുട്ടികളെ കരുതികൊടുക്കാനാവില്ല. ഒരു സര്‍ക്കാരിതര സംഘടനയുടെ തലവന്‍ മൗറസോ ക്രിവെല്ലാറോ പറഞ്ഞു. സിറിയിലെ അലപ്പോയില്‍ സൈന്യത്തിനും ഹൂദി വിമതര്‍ക്കുമിടയില്‍ രണ്ടര ലക്ഷം പേരാണ് കുടുങ്ങിക്കിടക്കുന്നത്.
















