കേരളം അറുപതിന്റെ നിറവിലെത്തിയിരിക്കുകയാണ്. ബാല്യ, കൗമാര, യൗവന കുതൂഹലങ്ങളിലൂടെ തുള്ളിക്കുതിച്ചും കിതച്ചും രസിച്ചും പരിപക്വതയുടെ ആഴമേറിയ സ്‌നേഹത്തിന്റെ ഉമ്മറക്കോലായയില്‍ കാറ്റേറ്റിരിക്കുന്ന ഒരവസ്ഥയാണിപ്പോള്‍. പൊയ്‌പ്പോയ വര്‍ണാഭമായകാലത്തിന്റെ തുടിപ്പും തുടര്‍ച്ചയും ഇന്നത്തെ സാമൂഹിക ജീവിതത്തില്‍ എങ്ങനെയൊക്കെയാണ് രേഖപ്പെട്ടുകിടക്കുന്നത് എന്നതിലേക്ക് കണ്ണോടിക്കുമ്പോള്‍ ആശാവഹമായ ഒരു വികാരം നമ്മിലുണരുന്നുണ്ടോ? ‘ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്‌ക്കണം ചോര നമുക്കു ഞരമ്പുകളില്‍’ എന്ന കാവ്യഭംഗിയാര്‍ന്ന വികാരത്തെ എങ്ങനെയാണ് നാം നെഞ്ചേറ്റിയിരിക്കുന്നത്? കനിവും കണ്ണീരും വീണുനനഞ്ഞ മണ്ണില്‍ വിളയിച്ചവയൊന്നും സ്വകാര്യാനുഭൂതിയുടെ അണിയറയില്‍ കൂട്ടിവയ്‌ക്കാന്‍ നാം മെനക്കെട്ടിരുന്നില്ല. പ്രകൃതിയും പുരുഷനും തോളോടു തോളുരുമ്മി സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഇഴപിരിയാത്ത കൂട്ടുകാരായി വര്‍ത്തിച്ചിരുന്ന നാടായിരുന്നു ഇത്. അതുകൊണ്ടുതന്നെയാണ് കേവലപരസ്യവാചകത്തിന്റെ വാണിഭരുചിയെ അവഗണിച്ചും ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്ന് നാം അഭിമാനപൂര്‍വം കരളില്‍ കോറിയിട്ടത്.
ഒരു മഹാസംസ്‌കാരത്തിന്റെ കൂട്ടിരിപ്പുകാരായ നാം കൈരളിയെ അറുപതാം വയസ്സിന്റെ നിറവിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടു പോവുമ്പോള്‍ നമുക്ക് കൈമോശം വന്നതെന്തൊക്കെയെന്ന് സൗമനസ്യപൂര്‍വം വിശകലനം ചെയ്യേണ്ടതല്ലേ? ‘മലയാളഭാഷതന്‍ മാദകഭംഗി’ക്ക് മനസ്സുകൊണ്ട് നമസ്‌കാരം പറഞ്ഞ് തറയും പറയും കുഞ്ഞിക്കൈകളെ എഴുതിപ്പഠിച്ചും ചൊല്ലിയുറപ്പിച്ചും നടന്നുനീങ്ങിയ നമുക്കുമുമ്പില്‍ ഭിക്ഷാപ്പാത്രമെടുത്തു നില്‍ക്കുന്ന മലയാണ്മയല്ലേ ഇപ്പോള്‍ ഉള്ളത്? നമ്മുടെ സ്വത്വത്തെ നാംതന്നെ പണയപ്പെടുത്തി വാങ്ങിയതൊക്കെ മുക്കുപണ്ടമാണെന്ന തിരിച്ചറിവില്ലാതെ എന്തൊക്കെ കൊട്ടിഘോഷിച്ചാലും അഭിമാനം കൈവരുമോ?
കാലമിത്രയായിട്ടും, മലയാള ഭാഷ ഭരണഭാഷയാക്കി ഉത്തരവിറങ്ങിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മലയാളത്തിന് പതിതത്വമല്ലേ? നാം അംഗീകരിക്കാത്ത അഭിമാനം മലയാളത്തിന് ആരാണ് നല്‍കുക? ശ്രേഷ്ഠഭാഷയ്‌ക്കുവേണ്ടി അടിവേരുകള്‍ തേടിപ്പോയി ത്യാഗങ്ങള്‍ അനുഭവിക്കുകയും പലപ്പോഴും അപമാനിതരാവുകയും ചെയ്തവരെ വേണ്ടവിധത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ നാം തയ്യാറായിട്ടുണ്ടോ? നമ്മുടെ തനതു ജീവിതശൈലികളൊക്കെ അട്ടിമറിക്കുകയും അവയ്‌ക്കുമുകളില്‍ സായിപ്പിന്റെ ഭാണ്ഡം കെട്ടിവയ്‌ക്കുകയും ചെയ്തവര്‍ വാസ്തവത്തില്‍ ആരെയാണ് പൂവിട്ടു പൂജിക്കുന്നത്? അറുപതു തികഞ്ഞ കേരളത്തെക്കുറിച്ച് അഭിമാനിക്കാന്‍ നമുക്കൊരുപാടുണ്ടെങ്കിലും അതിനൊന്നും വേണ്ടത്ര പ്രചാരം കിട്ടുന്നില്ലെന്നതാണ് ദുഃഖകരം. അതുകൊണ്ടുതന്നെ പുതുതലമുറയ്‌ക്ക് അവയോടൊന്നും താല്‍പ്പര്യമോ, കൈക്കൊള്ളണമെന്ന ആഗ്രഹമോ ഉണ്ടാവുന്നില്ല.
കര്‍മ്മശക്തി മലയാളിക്ക് ജന്‍മനായുള്ളതാണ്. അത് ഈ നാടിന്റെ മുലപ്പാലിലൂടെ നമ്മുടെ ചോരയില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. അതുകൊണ്ടാണ്, ലോകത്തിന്റെ ഏതു കോണിലും മലയാളിക്ക് എത്താന്‍ കഴിയുന്നതും അവിടെയൊക്കെ തന്റെ കൈയൊപ്പ് പതിക്കാന്‍ കഴിയുന്നതും. ഉദാത്തമായ ഒരു സംസ്‌കാരം ഈ നാടിന്റെ പൈതൃകപ്പെരുമയില്‍ നിറഞ്ഞുകിടപ്പുണ്ട്. അത് സമര്‍പ്പിത സംസ്‌കാരമാണ്. അതിപ്പോള്‍ മറ്റൊരു സംസ്‌കാരത്തിലെത്തി നില്‍ക്കുന്നു എന്നതാണ് ദുഃഖസത്യം.
ആലങ്കാരികമായി പറഞ്ഞാല്‍ ജെപി സംസ്‌കാരത്തില്‍ നിന്ന് ജെസിബി സംസ്‌കാരത്തില്‍! ലളിതമായി വ്യാഖ്യാനിച്ചാല്‍ അന്യനു ദുഃഖമുണ്ടാക്കുന്നതൊന്നും ചെയ്യാതിരിക്കുകയും, അവന്റെ കണ്ണീരൊപ്പുകയും ചെയ്യുന്ന സ്വഭാവത്തില്‍നിന്ന് എല്ലാം തനിക്കുമാത്രം മതിയെന്നും അന്യന് എന്തുതന്നെ സംഭവിച്ചാലും തനിക്കെന്ത് എന്ന സംസ്‌കാരത്തിലേക്ക് നിപതിച്ചിരിക്കുന്നു എന്നു സാരം. കാലാകാലങ്ങളില്‍ നമുക്കു നേര്‍വഴി കാട്ടാനും വെളിച്ചമാകാനും മാതൃകയാവാനും രംഗത്തെത്തിയവര്‍ ഒന്നും വേണ്ടരീതിയില്‍ ചെയ്യാതിരുന്നതിന്റെ ദുരന്തഫലമാണിത്.
ക്ഷുദ്രരാഷ്‌ട്രീയ ദുഷ്ടലാക്കിന്റെ മേച്ചില്‍പ്പുറങ്ങളിലേക്ക് നവയൗവനങ്ങളെ ആട്ടിത്തെളിച്ച് കൊണ്ടുപോവുകയും അവരില്‍ വിദ്വേഷത്തിന്റെ വിത്തെറിയുകയും ചെയ്തവര്‍ ഇന്ന് നിസ്സഹായതയോടെ തലയില്‍ കൈവച്ച് പരിതപിക്കുകയാണ്; അത് സ്വാഭാവികവുമാണ്.
കേരളമെന്ന് കേള്‍ക്കുമ്പോള്‍ ഞരമ്പുകളില്‍ ഇപ്പോഴും ചോര തുടിക്കുന്നുണ്ട്. അത് പക്ഷേ, അന്യന്റെ കഴുത്തരിയാനുള്ള വികാരമായി മാറിക്കഴിഞ്ഞു. കേരളത്തിന്റെ സ്വാഭാവിക സംസ്‌കാരവും പ്രകൃതിയോടിണങ്ങിയുള്ള ജീവിതവും നാം നഷ്ടപ്പെടുത്തിയതോടെ സമൃദ്ധമായ ജലം പോലും ഉള്‍വലിഞ്ഞിരിക്കുന്നു. അതിനാല്‍ സംസ്ഥാനത്തിന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ കേരളത്തെ വരള്‍ച്ചാബാധിത നാടായി പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാരംഗത്തും വരള്‍ച്ച ബാധിച്ചതിന്റെ നേര്‍കാഴ്ചയായിരിക്കുന്നു ആ പ്രഖ്യാപനം. ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്’ ദുഃഖമുണ്ടാക്കുന്നുവെങ്കില്‍ ഈ വരള്‍ച്ച ഭയാനകമാംവിധം നമ്മെ ഉണക്കും. അങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടാകാതിരിക്കാന്‍ കൈരളിയുടെ മടിത്തട്ടില്‍ നമുക്കു കുട്ടികളെപ്പോലെ നിഷ്‌കളങ്ക സ്‌നേഹവും കളിചിരിയുമായി കഴിയാം. ഓരോ മനസ്സിലും അത്തരം ഓര്‍മ്മകള്‍ തിടംവെച്ചു തുള്ളട്ടെ.
















