ഫർഹത്
ന്യൂദല്‍ഹി: പാക്ക് ചാരശൃംഖലയില്‍ പാര്‍ലമെന്റംഗത്തിന്റെ സഹായിയും. പാക്ക് ചാര സംഘടനയായ ഐഎസ്‌ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് സമാജ്‌വാദി പാര്‍ട്ടി എംപി മുനവര്‍ സലീമിന്റെ പിഎ ഫര്‍ഹതിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സലീം. ചാരവൃത്തിക്ക് നേതൃത്വം നല്‍കിയ പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തറുള്‍പ്പെടെ നാല് പേര്‍ നേരത്തെ പിടിയിലായിരുന്നു. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ അക്തറെ അറസ്റ്റ് ചെയ്യാതെ രാജ്യം വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ അക്തറാണ് ഫര്‍ഹതിന്റെ ബന്ധം വെളിപ്പെടുത്തിയത്. രണ്ടര വര്‍ഷത്തോളമായി ഫര്‍ഹത്, അക്തറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇതിന് പല തവണകളിലായി രണ്ട് ലക്ഷം രൂപ ലഭിച്ചു. വിദേശകാര്യം, പ്രതിരോധം, ഷിപ്പിങ് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഫര്‍ഹത്, അക്തറിന് കൈമാറി. എംപിയുടെ സ്റ്റാഫ് അംഗമെന്നത് ഇതിനായി ഉപയോഗിച്ചു. വിസ ആവശ്യത്തിനായി പാക്ക് ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിയപ്പോഴാണ് ഫര്‍ഹത് ചാരശൃംഖലയുമായി ബന്ധപ്പെടുന്നത്. എന്‍കെ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് വിവരം ചോര്‍ത്തി നല്‍കാന്‍ പ്രേരിപ്പിച്ചത്. ശാസ്ത്ര സാങ്കേതികം, ജലവിഭവം, വ്യോമയാനം എന്നീ വകുപ്പുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് ലഭ്യമാക്കാനായിരുന്നു ആവശ്യപ്പെട്ടത്. എന്‍കെ രണ്ട് വര്‍ഷത്തിന് ശേഷം മരിച്ചെങ്കിലും ഫര്‍ഹത് മറ്റുള്ള ഉദ്യോഗസ്ഥരുമായി ബന്ധത്തിലായി.
ഫര്‍ഹതിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം നീങ്ങുകയാണെന്നും തുടര്‍ അറസ്റ്റുകളുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. ഒരു വര്‍ഷമായി ഫര്‍ഹത് തന്റെ സ്റ്റാഫ് അംഗമാണെന്ന് മുനവര്‍ സലീം പ്രതികരിച്ചു. പോലീസ് പരിശോധനക്ക് ശേഷമാണ് സഹായിയാക്കിയത്. ഇയാളെ പുറത്താക്കിയതായും അന്വേഷണവുമായി സഹകരിക്കുമെന്നും എംപി പറഞ്ഞു.
നേതൃത്വം 10 ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ക്ക്
ന്യൂദല്‍ഹി: ഭാരതത്തില്‍ ചാരവൃത്തിക്ക് നേതൃത്വം നല്‍കുന്ന പത്ത് ഐഎസ്‌ഐ ഉദ്യോഗസ്ഥരുടെ പേരുകള്‍ അക്തര്‍ വെളിപ്പെടുത്തി. കേണല്‍ സയ്യിദ് ഫാറൂഖ്, മേജര്‍ ഷാഹിദ് ഉഖ്ബാല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മുദസ്സീര്‍ ഉഖ്ബാല്‍, ഖാദിം ഹുസൈന്‍ തുടങ്ങിയവരുടെ വിവരങ്ങളാണ് അക്തര്‍ പറഞ്ഞത്. പാക്ക് സൈന്യത്തിലും ഐഎസ്‌ഐയിലും ഇവര്‍ ചുമതല വഹിക്കാറുണ്ട്.
പാക്ക് ഹൈക്കമ്മീഷനിലെ ഔദ്യോഗിക സംവിധാനമുപയോഗിച്ചാണ് അക്തര്‍ പ്രവര്‍ത്തിച്ചത്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നിരവധി ഭാരതീയരുമായി താന്‍ ബന്ധപ്പെടാറുണ്ടെന്നും അക്തര്‍ വെളിപ്പെടുത്തി. ജാട്ട് റെജിമെന്റിലെ ഒരു ബാര്‍ബറും വിവരങ്ങള്‍ നല്‍കിയിരുന്നതായും മൊഴിയുണ്ട്.
48 മണിക്കൂറിനുള്ളില്‍ അക്തര്‍ രാജ്യം വിടണമെന്ന് ഭാരതം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അക്തറും കുടുംബവും ഇന്നലെ പാക്കിസ്ഥാനിലേക്കു മടങ്ങി. പാക്ക് സൈന്യത്തിലായിരുന്ന അക്തറെ പിന്നീട് ഐഎസ്‌ഐയില്‍ ചേര്‍ത്തു. ചാരപ്രവര്‍ത്തനത്തിന് 2013 സപ്തംബറിലാണ് ഐഎസ്‌ഐ ഇയാളെ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ നിയമിച്ചത്.
മുനവര്‍ സലീം
അന്‍പത്തിനാലു വയസുള്ള ചൗധരി മുനവര്‍ സലീം മധ്യപ്രദേശിലെ വിദിശ സ്വദേശി. സമാജ്‌വാദി പാര്‍ട്ടിയുടെ യുപിയില്‍ നിന്നുള്ള രാജ്യസഭാ അംഗമായ ഇയാള്‍ കോടീശ്വരനാണ്. ഭോപ്പാല്‍ ബര്‍ക്കത്തുള്ള സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബി. 2012ല്‍ പാര്‍ലമെന്റില്‍ എത്തി.
















