കൊല്ലം: അപകടത്തില്‍പെട്ട് മരണത്തോട് മല്ലടിച്ചു റോഡില്‍ കിടന്ന യുവാക്കളെ ആശുപത്രിയിലെത്തിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ മാതൃകയായി. ബുധനാഴ്ച രാത്രി 12.45ന് വള്ളിക്കീഴ് ഭാഗത്തു അപകടം പറ്റി കാലൊടിഞ്ഞു രക്തം വാര്‍ന്നൊഴുകി മരണാസന്നരായി കിടന്ന രണ്ടുപേരെയാണ് ഡ്യൂട്ടിയിലായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വിനോദ് എ.എസും സജീവ് എയും ഡ്രൈവര്‍ രാജീവും ചേര്‍ന്ന് മെഡിട്രിന ആശുപത്രിയില്‍ എത്തിച്ച് ജീവന് രക്ഷിച്ചത്. ആരും നോക്കാതെ രണ്ടു ചെറുപ്പക്കാര്‍ മരിക്കാറായി റോഡില്‍ കിടക്കുന്നുവെന്ന ഒരു വഴിയാത്രികന്റെ വാക്കു കേട്ടാണ് ഇവര്‍ സ്ഥലത്തു പാഞ്ഞെത്തിയതും ആശുപത്രിയില്‍ എത്തിച്ചതും. ആദ്യം എത്തിച്ച കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറാകാത്തതിനാലാണ് മെഡിട്രിന ആശുപത്രിയില്‍ എത്തിച്ചത്.
ചവറ ഭാഗത്തേക്ക് പോയ ആംബുലന്‍സ് ഇവരെ ഇടിച്ചിട്ടു എന്നുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ചവറ പോലീസിന് വിവരം കൈമാറി. ആംബുലന്‍സ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. രോഗികള്‍ ഇല്ലാത്തപ്പോഴും സൈറണ്‍ ഇട്ടും വേഗത കൂട്ടിയുമുള്ള ആംബുലന്‍സിന്റെ പാച്ചില്‍ പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ട്. രണ്ടു മാസങ്ങളില്‍ അപകടം വര്‍ധിച്ച സാഹചര്യത്തില്‍ ട്രാക്കിനോട് ചേര്‍ന്ന് കൊല്ലം സിറ്റി പോലീസ് ചുക്കുകാപ്പി വിതരണം ആരംഭിക്കാനും രാത്രികാല ബോധവല്‍ക്കരണം സജീവമാക്കുവാനും കമ്മീഷണര്‍ സതീഷ് ബിനോ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: