കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ കയറുന്നതിനെതിരെ അഭിഭാഷകര്‍ കലാപം തുടങ്ങിയിട്ട് മാസം മൂന്നായി. ഹൈക്കോടതിയിലടക്കം നിരവധി കോടതികളിലും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും സംഘര്‍ഷത്തിലേര്‍പ്പെട്ടു. അതവസാനിപ്പിക്കാനുള്ള ആഹ്വാനമാണ് എറണാകുളത്ത് കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയത്.
മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞാല്‍ അത് ക്രമസമാധാനപ്രശ്‌നമായി കാണുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കോടതി സ്വകാര്യ സ്വത്താണെന്ന ധാരണ അഭിഭാഷകന്‍ തിരുത്തണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കോടതികളില്‍ ആര് കയറണം, കയറാന്‍ പാടില്ല എന്ന് കല്‍പ്പിക്കാന്‍ അഭിഭാഷകന്‍ അധികാരിയല്ല. കോടതി രാജ്യത്തിന്റെ സ്വത്താണ്. കോടതിയുടെ അധികാരി ജുഡീഷ്യറിയാണ്. ജുഡീഷ്യറിക്കുള്ള അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല. ജഡ്ജിമാര്‍ക്കുള്ള അധികാരം തങ്ങള്‍ക്കുള്ളതാണെന്ന് അഭിഭാഷകര്‍ തെറ്റിദ്ധരിക്കേണ്ടതില്ല. കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കടക്കരുത് എന്നുപറയുന്നത് നിയമലംഘനമാണ്. ഒരു അഭിഭാഷകനും അതിന് സ്വാതന്ത്ര്യമില്ല എന്നൊക്കെ ഉപദേശിച്ച മുഖ്യമന്ത്രി, നിയമം ലംഘിക്കപ്പെടാതെ നോക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കിയിരിക്കുന്നു.
മുഖ്യമന്ത്രി ഇപ്പോള്‍ നടത്തിയ പ്രസ്താവനയിലെ ഉള്ളടക്കം ജനാധിപത്യവാദികളായ പൊതുസമൂഹത്തിനാകെ ബോധ്യമുള്ളതാണ്. എന്നിട്ടും ഇതുപറയാന്‍ പിണറായി വിജയന്‍ മൂന്നുമാസമെടുത്തു എന്നതാണ് സംശയാസ്പദമായ കാര്യം. മാധ്യമപ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ കൈയടിനേടിയ പ്രസംഗം പക്ഷേ അഭിഭാഷകരുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഓര്‍മ്മിച്ചില്ല.
മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം.കെ.ദാമോദരന്‍ നിയമിക്കപ്പെട്ടത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചതാണ്. അതിനെ തുടര്‍ന്ന് എം.കെ.ദാമോദരന്‍ ഉപദേശിയാകാനില്ലെന്ന തീരുമാനത്തിലെത്തുകയും ചെയ്തു. ഇത് മുഖ്യമന്ത്രിക്ക് ഏറെ ക്ഷീണമുണ്ടാക്കി എന്നത് അവിതര്‍ക്കിതമാണ്. ഇതിനിടയിലാണ് ഒരഭിഭാഷകന്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവം വാര്‍ത്തയായത്. ഇത് അവസരമാക്കിയെടുത്തുകൊണ്ടാണ് ഒരുപറ്റം അഭിഭാഷകര്‍ കോടതികളില്‍ മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയത്. തെറിവിളിക്കാനും തല്ലാനും കല്ലെറിയാനും മുന്‍പന്തിയിലുണ്ടായിരുന്നതാരൊക്കെ എന്ന് പരിശോധിച്ചാല്‍ സംഗതി വ്യക്തമായിരുന്നു. മുഖ്യമന്ത്രിക്കലോസരമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്ന് ധരിക്കുകയോ ധരിപ്പിക്കുകയോ ചെയ്താണ് കോടതി വളപ്പുകളില്‍ മാധ്യമവേട്ട തുടങ്ങിയത്.
സംഭവമുണ്ടായപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നഭാവത്തിലായിരുന്നു മുഖ്യമന്ത്രി. മാത്രമല്ല, ആക്രമകാരികളായ അഭിഭാഷകരെ ന്യായീകരിക്കാനും മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്താനും മുഖ്യമന്ത്രി മുതിരുകയും ചെയ്തു. കോടതിയുടെ കാര്യമാണ് അതില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. എന്നൊക്കെ ന്യായംനിരത്തിയ പിണറായി വിജയന്‍ ഒരുവേള ”തല്ലാനും തല്ലുകൊള്ളാനും കോടതികളിലേക്കാരും പോകേണ്ടതില്ല” എന്നാണ് പറഞ്ഞത്. ഇപ്പോഴാകട്ടെ അഭിഭാഷകരുടെ നിലപാട് നിയമലംഘനമാണെന്നും അധികാരമില്ലാത്ത കാര്യങ്ങള്‍ അനുവദിക്കില്ലെന്നുപറഞ്ഞിരിക്കുന്നു. വൈകിവന്ന വിവേകം കോടതിവളപ്പുകളില്‍ സമാധാനമുണ്ടാക്കുമെങ്കില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്.
ഒരു ഭരണാധികാരിക്ക് വേണ്ട പ്രധാന ഗുണങ്ങളില്‍ അനിവാര്യമായതാണ് സമയോചിതമായ ഇടപെടല്‍. അത് സത്യസന്ധവും നീതിന്യായ വ്യവസ്ഥയ്‌ക്ക് ചേരുന്നതുമാകണം. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ നാലരമാസത്തിന്റെ അനുഭവം ബോധ്യമാകുന്നത് അദ്ദേഹത്തിന് പാര്‍ട്ടി ‘ഹാങ്ങ് ഓവര്‍’ വിട്ടുമാറിയിട്ടില്ല എന്നാണ്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും മുഖ്യമന്ത്രിയാണ് താനെന്ന ബോധ്യമുണ്ടായെങ്കില്‍ എല്ലാവര്‍ക്കും വേണ്ടി അദ്ദേഹം സംസാരിക്കുമായിരുന്നു.
കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ഒരു കൂസലുമില്ലാത്തവിധമാണല്ലൊ മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വന്തം മണ്ഡലത്തിലും ജന്മദേശത്തും വ്യാപകമായി ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും നടക്കുമ്പോള്‍ ഏകപക്ഷീയമായ പെരുമാറ്റമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. സ്വന്തം വീട്ടിന് വിളിപ്പാടകലെ രമിത്ത് എന്ന ചെറുപ്പക്കാരനെ ഓടിച്ചിട്ട് വെട്ടിയരിഞ്ഞ് കൊന്നത് സിപിഎം ഗുണ്ടകളാണ്. ആ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായത് അമ്പരപ്പിക്കുന്നതായിരുന്നല്ലോ. ”ആര്‍എസ്എസിന് രക്തദാഹം” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രമിത്തിന്റെ അച്ഛന്‍ ഉത്തമനെ ബസ്സിനകത്തിട്ട് വെട്ടിനുറുക്കിക്കൊന്നിട്ട് ഒരു വ്യാഴവട്ടമാകുമ്പോഴാണ് ലോറി ഡ്രൈവറായ മകന്റെ നേരെയും പിണറായിയുടെ അണികള്‍ ഈ നിഷ്ഠൂരകൃത്യം ചെയ്തത്. ആളെ എളുപ്പത്തില്‍ കൊല്ലാന്‍ പരിശീലനം നേടുന്നവരാണ് ആര്‍എസ്എസുകാര്‍ എന്നാണ് മുഖ്യമന്ത്രി കണ്ടുപിടിച്ചത്. അധികം പരിശീലനം കിട്ടാത്തതുകൊണ്ടാണോ ടി.പി.ചന്ദ്രശേഖരനെ കൊല്ലാന്‍ സിപിഎമ്മിന് 53 വെട്ടുനല്‍കേണ്ടിവന്നത്?
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തോട് നീതി പുലര്‍ത്തണം. നാട്ടില്‍ സമാധാനമുണ്ടാക്കാന്‍ മറ്റാരെക്കാളും ബാദ്ധ്യത മുഖ്യമന്ത്രിക്കാണ്. ഇതിയെങ്കിലും സമയോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം മുഖ്യമന്ത്രി ശ്രദ്ധിച്ചാല്‍ നാട്ടിനും സര്‍ക്കാറിനും നേട്ടമാകുമെന്ന് മനസ്സിലാക്കണം. ഇന്നത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്താലേ കണ്ണൂരില്‍ സമാധാനം പുലരൂ.
















