? ഒന്നുകൂടി ഹിന്ദുസമാജത്തിന്റെ ഉള്ളിലേക്കു കയറിച്ചെന്നാല്‍, ഉച്ചനീചത്വം ഇപ്പോഴും പൂര്‍ണമായും നീങ്ങിയിട്ടുണ്ടോ? പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളും നവബൗദ്ധന്മാരും മറ്റും സംഘത്തിന്റെ പ്രഭാവത്തില്‍ വരാതെ മാറിനില്‍ക്കുന്നുണ്ടോ?
= ഇത്രമാത്രം പറയാം. അസ്പൃശ്യരെന്നും മറ്റും വിളിക്കപ്പെടുന്നവരുടെയിടയില്‍ സംഘത്തിന്റെ പ്രവര്‍ത്തനം തീര്‍ച്ചയായും വ്യാപിച്ചിട്ടുണ്ട്. സ്വീകാര്യത വര്‍ധിച്ചിട്ടുമുണ്ട്. ശ്രദ്ധിക്കേണ്ട ഒരു കാര്യം- ഇതൊരു സാമൂഹ്യപ്രശ്‌നമാണ്; സൈദ്ധാന്തികപ്രശ്‌നമല്ല. സൈദ്ധാന്തികമായി ആരും ഇതിനെ എതിര്‍ക്കുകയില്ല. ആചരണത്തിന്റെ കാര്യത്തിലാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. സംഘം സൈദ്ധാന്തികചര്‍ച്ച ഒരു വശത്തു മാറ്റിവെച്ചു.
എന്നിട്ട് ആചരണത്തില്‍ ശ്രദ്ധവെച്ചു. സംഘത്തില്‍ ആരു വന്നാലും ഹിന്ദുവായി പരിഗണിക്കും. ജാതിയൊന്നും വിഷയമല്ല. ശാഖയിലും എല്ലാവരും ഹിന്ദുക്കളാണ്. ഹിന്ദു എന്ന ശബ്ദത്തിന് മറ്റ് വ്യത്യാസങ്ങളെ ഇല്ലാതാക്കാനുള്ള ശക്തിയുണ്ട്. കാരണം വ്യക്തിജീവിതത്തില്‍ ലഭിക്കുന്നതൊന്നും ജാതിവഴി കിട്ടുന്നതല്ല. എന്റെ പേരും ഭാഷയുമൊന്നും ജാതിവഴി കിട്ടിയതല്ല. ഞാന്‍ പൂജിക്കുന്ന ദൈവങ്ങള്‍ ഒരു ജാതിയുടേതല്ല. ഞാന്‍ പഠിക്കുന്ന ഗ്രന്ഥങ്ങളും ജാതിയുടേതല്ല. എന്റെ തീര്‍ത്ഥസ്ഥാനങ്ങള്‍ ജാതിയുടേതല്ല. തുടക്കംമുതല്‍ സംഘം ഇതിനു പ്രാധാന്യംകൊടുത്തു. പക്ഷേ ഉദ്വേഗമുണ്ടാക്കിയില്ല. ആക്രമണശൈലിയിലൂടെ സാമൂഹ്യപ്രശ്‌നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടുകയില്ല.
കുറേവര്‍ഷങ്ങളായി ഭിന്നസമ്പ്രദായങ്ങളില്‍പ്പെട്ട എല്ലാവരെയും വിളിച്ചുചേര്‍ക്കുന്ന സമരസതാ മഞ്ച് എന്ന വേദി ഞങ്ങള്‍ ഒരുക്കിയിരിക്കുന്നു. പിന്നാക്കക്കാര്‍ എന്ന് വിളിക്കപ്പെടുന്നവരുടെ ഇടയില്‍നിന്ന് വിശിഷ്ടവ്യക്തികളെ കണ്ടെടുത്ത് ആദരിക്കുന്ന ചടങ്ങുകളും മറ്റും നടത്തുന്നു. മഹാരാഷ്‌ട്രയിലും കര്‍ണാടകയിലും സമരസതാ സാഹിത്യപരിഷത് എന്ന വേദി പ്രവര്‍ത്തിക്കുന്നു. അവിടെ എല്ലാവര്‍ക്കും തങ്ങളുടെ സാഹിത്യകൃതികള്‍ സമാജത്തിന് മുന്നില്‍ വയ്‌ക്കാനുള്ള അവസരമൊരുങ്ങുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പ്രശ്‌നങ്ങളുടെ കാഠിന്യം കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഈ വിഷയത്തിന്റെ പരിഹാരത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച മഹാപുരുഷന്മാരുടെ ഒരു നീണ്ടനിരതന്നെയുണ്ട്. മഹര്‍ഷി ദയാനന്ദസരസ്വതി, സ്വാമി വിവേകാനന്ദന്‍- വിവേകാനന്ദന്‍ ഈ വ്യവസ്ഥയെ കഠോരമായി വിമര്‍ശിച്ചിരുന്നു. മഹാത്മാഗാന്ധിയും ഈ ദിശയില്‍ പ്രവര്‍ത്തിച്ചു. ലോകമാന്യതിലകനും സാവര്‍ക്കറുമെല്ലാം അസ്പൃശ്യത അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിച്ചവരാണ്. ഇങ്ങനെ ധാരാളം മഹാപുരുഷന്മാരുടെ സംഭാവനകളുണ്ട്. ഇതില്‍നിന്നുള്ള ഊര്‍ജമുള്‍ക്കൊണ്ട് സംഘവും പ്രവര്‍ത്തിക്കുന്നു.
ഒരു കാര്യം ശ്രദ്ധിക്കണം. ഈ സാമൂഹ്യപരിഷ്‌കരണ ശ്രമങ്ങള്‍ ‘മേല്‍ജാതി’ക്കാരുടെ ഇടയില്‍നിന്നു മാ്രതമല്ല ഉണ്ടായിട്ടുളത്. ‘അസ്പൃശ്യര്‍’ എന്ന് വിളിക്കപ്പെടുന്നവരില്‍നിന്നും ഈ ദിശയില്‍ ആത്മാര്‍ത്ഥമായ പ്രയത്‌നങ്ങളുണ്ടായി. മഹാരാഷ്‌ട്രയിലെ മഹാത്മാ ഫൂലെ. അദ്ദേഹം വല്ലാത്ത കഷ്ടപ്പാടുകളെ നേരിട്ടുകൊണ്ടാണ് പ്രവര്‍ത്തിച്ചത്. രണ്ട് വെല്ലുവിളികളെ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. വ്യവസ്ഥിതിയില്‍ നിലയുറപ്പിച്ചിരിക്കുന്നവരുമായി സംഘര്‍ഷം ഒരുവശത്ത്. ദളിതരെന്ന് സ്വയം വിശസിക്കുന്നവരില്‍ ആത്മവിശ്വാസം ജനിപ്പിക്കുക എന്ന വെല്ലുവിളി മറുവശത്ത്. ഈ രണ്ട് രംഗങ്ങളും തീവ്രപരിശ്രമം എന്നും ആവശ്യപ്പെടുന്നവയാണ്. ഇങ്ങനെ സാമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്നവരെല്ലാംതന്നെ പല രീതിയിലുള്ള വിഷമതകള്‍ നേരിട്ടുകൊണ്ടുതന്നെയാണ് പ്രശ്‌നപരിഹാരത്തിലേക്കു നടന്നടുത്തത്.
ഈ വിഷയത്തില്‍ വലിയൊരു പങ്ക് നിര്‍വഹിച്ചയാളാണ് ഡോ. ബാബാസാഹേബ് അംബേദ്കര്‍. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഇന്ന് ഹിന്ദുസമൂഹം നേരിടുന്നതിനേക്കാള്‍ എത്രയോ വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുമായിരുന്നു. അംബേദ്കറുടെ അടിസ്ഥാന ലക്ഷ്യം ഹിന്ദുസമാജത്തെ നവീകരിക്കുക എന്നതായിരുന്നു. അദ്ദേഹം മുസ്ലിംസമാജത്തെപ്പറ്റിയോ മറ്റേതെങ്കിലും സമാജത്തെപ്പറ്റിയോ അല്ല സംസാരിച്ചത്. അദ്ദേഹം എന്തെല്ലാം പറഞ്ഞോ അതെല്ലാം ഹിന്ദുസമാജത്തെപ്പറ്റിയായിരുന്നു.
മഹാത്മാ ഫൂലെ സംസാരിച്ചതും ഹിന്ദുസമാജത്തെപ്പറ്റിത്തന്നെയാണ്. രാജാറാം മോഹന്റായ് ആയാലും ദയാനന്ദ സരസ്വതിയായാലും പറഞ്ഞത് ഹിന്ദുസമാജത്തെപ്പറ്റിയാണ്. ഈ മഹാപുരുഷന്മാരുടെ എല്ലാം മുന്‍പില്‍ ഏതെങ്കിലും ഒരു സമാജമുണ്ടായിരുന്നെങ്കില്‍ അത് ഹിന്ദുസമാജമായിരുന്നു. അതിനാല്‍ മഹാത്മാഫൂലെ മുതല്‍ അംംേബദ്കര്‍വരെയുള്ള ഈ മഹാത്മാക്കള്‍ ഹിന്ദുസമാജോദ്ധാരകര്‍ എന്ന നിലയില്‍ നമുക്ക് ആദരണീയരാണ്.
നിര്‍ഭാഗ്യവശാല്‍ ഇന്ന് ഈ വിഷയങ്ങളും രാഷ്‌ട്രീയവല്‍ക്കരിക്കപ്പെടുന്നു. അതുപാടില്ല. സാമൂഹ്യവിഷയങ്ങള്‍ സാമൂഹ്യമായിത്തന്നെ പരിഹരിക്കപ്പെടണം.
ഇതെല്ലാം വച്ചുനോക്കുമ്പോള്‍ ഈ നൂറ്റാണ്ടില്‍ ഈ വിഷയത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഡോ. ബാബാസാഹേബ് അംബേദ്ക്കറാണ്. അംബേദ്കര്‍ സംഘശാഖയില്‍ ഒന്നുരണ്ടു തവണ വന്നിരുന്നു. സംഘത്തിന്റെ പരിശ്രമം നല്ലതാണെന്നും എന്നാല്‍ തീരെ ചെറുതാണെന്നും പ്രവര്‍ത്തിച്ചുമുന്നേറണമെന്നും അദ്ദേഹം ഉപദേശിച്ചു.
അതുകൊണ്ട് അംബേദ്കറുടെ ആശയങ്ങളോട് സംഘത്തിനുള്ള അടുപ്പം ഒരു പുതിയ കാര്യമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതുശരിയല്ല. തുടക്കംമുതല്‍ ഇത്തരം മഹാപുരുഷന്മാരെപ്പറ്റിയുള്ള ആദരവ് സംഘത്തിനുണ്ടായിരുന്നു. ബാബാസാഹേബ് അംബേദ്കറുടെ പേര് സംഘത്തിന്റെ ഏകാത്മതാ സ്‌തോത്രത്തിലുണ്ട്.
? ഭാരതത്തിനുമുന്നില്‍ ധാരാളം പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രശ്‌നം എടുത്തു പറയേണ്ടിയിരിക്കുന്നു. എപ്പോഴും അശാന്തിയാണവിടെ. ജനങ്ങള്‍ ജോലിതേടി കേരളം വരെ എത്തുന്നു. അതിന്റെകൂടെ കുറ്റവാളികളുമെത്തുന്നു. വടക്കുകിഴക്കന്‍ പ്രശ്‌നങ്ങള്‍ ഒന്നു തണുപ്പിക്കാന്‍ സംഘം എന്തെങ്കിലും ചെയ്യുന്നുണ്ടോ.
= വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘം പ്രവേശിച്ചത് അറുപതുകൊല്ലം മുമ്പായിരുന്നു. അവിടെ ജനങ്ങളുടെയിടയില്‍ ചില വലിയ വിടവുകള്‍ നിലനിന്നിരുന്നു. ആദ്യം ഞങ്ങള്‍ അതിനെ ഇല്ലാതാക്കാന്‍ പരിശ്രമിച്ചു. ട്രൈബല്‍-നോണ്‍ ട്രൈബല്‍ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നാണെന്ന ഒരു ഭാവം സൃഷ്ടിച്ചു. അവിടെ വേറൊരു പ്രശ്‌നവുമുണ്ടായി. 200 വര്‍ഷമായി ക്രൈസ്തവസഭകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവരുടെ സ്വാധീനത്തിലായിരുന്നു ഭൂരിഭാഗം ട്രൈബല്‍ വിഭാഗങ്ങളും.
അതൊരു പ്രശ്‌നമായി ഞങ്ങളുടെ മുന്നില്‍നിന്നു. ക്രൈസ്തവസഭമൂലമോ മറ്റു സ്വാധീനങ്ങള്‍ മൂലമോ അവിടെ ഒരു വിഘടന പ്രവര്‍ത്തനം നടന്നുവന്നു. വിദേശശക്തികള്‍ വിഘടനവാദികള്‍ക്ക് എല്ലാവിധ സഹായവും നല്‍കിവന്നു. തല്‍ഫലമായി അവിടെ ഭാരതവിരുദ്ധരായ ചില ഗ്രൂപ്പുകള്‍ നിലവില്‍വന്നു. ഭാരതവിരോധം മാത്രമല്ല, തങ്ങള്‍ക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. ഈ സാഹചര്യം മനസ്സിലാക്കി സംഘം ആദ്യം ട്രൈബല്‍, നോണ്‍ ട്രൈബല്‍ വ്യത്യാസം ഇല്ലാതാക്കാന്‍ പരിശ്രമിച്ചു. വനവാസി കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനം കൂടിച്ചേര്‍ന്ന് ഇപ്പോള്‍ നമുക്കവിടെ എല്ലാ ജനവിഭാഗങ്ങളിലും നല്ല സ്വാധീനമുണ്ട്. വിദ്യാഭ്യാസത്തിലും സേവനരംഗത്തും പ്രവര്‍ത്തനം തുടങ്ങിയതോടെ ചെറിയ കാര്യങ്ങളിലൂടെ വലിയ സ്വാധീനം നേടാമെന്നായി. ഈ പ്രവര്‍ത്തനമാണ് ‘ആരോഗ്യമിത്ര.’
ഇതിനെയെല്ലാം തുടര്‍ന്ന് അവിടെ ഭാരതീയത, ഹിന്ദുത്വം തുടങ്ങിയ ആശയങ്ങളുടെ പുനര്‍ജാഗരണം നടന്നു. ഈ അവസരത്തില്‍ മറ്റൊരു കാര്യവും ശ്രദ്ധയില്‍ വന്നു. അവിടെ എല്ലാവരും ക്രിസ്ത്യാനികളൊന്നുമല്ല. ക്രിസ്ത്യാനികളല്ല എന്നു സ്വയം കരുതുന്ന വലിയൊരു വിഭാഗമുണ്ട്. ഇപ്പോള്‍ ഒരുകാര്യം ഉറപ്പിച്ചുപറയാന്‍ പറ്റും. അരുണാചല്‍ പ്രദേശില്‍ കാര്യമായ പ്രവര്‍ത്തനമുണ്ട്. മേഘാലയയില്‍ പ്രവര്‍ത്തനം വര്‍ധിച്ചുവരുന്നു. മിസോറാമില്‍ അറുപതിനായിരം പേരെങ്കിലും തങ്ങള്‍ ക്രിസ്ത്യാനികളല്ല എന്നുറപ്പിച്ച് അവരുടെ പാരമ്പര്യത്തിലേക്ക് തിരിച്ചുപോയി.
ഒരുകാര്യം ഞങ്ങള്‍ എല്ലാവരോടുമായി പറഞ്ഞു. നിങ്ങളുടെ പാരമ്പര്യം നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ അസ്മിത നഷ്ടപ്പെടും. സംസ്‌കാരവും നഷ്ടപ്പെടും. അതിനാല്‍ ഞങ്ങള്‍ ഒരു മുദ്രാവാക്യം മുന്നോട്ടുവച്ചു. ‘മതം നഷ്ടപ്പെട്ടാല്‍ സംസ്‌കാരം നഷ്ടപ്പെടും.’ സംസ്‌കാരം നഷ്ടപ്പെട്ടാല്‍ ഐഡന്റിറ്റി നഷ്ടപ്പെടും. ഞങ്ങള്‍ നിങ്ങളുടെ അസ്മിത-ഐഡന്റിറ്റി-സംരക്ഷിക്കാനാഗ്രഹിക്കുന്നു.
ഈ ആശയവുമായി ഞങ്ങള്‍ പ്രവര്‍ത്തിച്ചു. വലിയ തോതില്‍ വിജയവുമുണ്ടായി. ഇപ്പോള്‍ വിഘടനവാദത്തിന്റെ ആക്കം കുറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ആവശ്യം കൂടുതല്‍ പരസ്പര ധാരണകളുടെ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. ബോഡോ വിഭാഗത്തില്‍പ്പെട്ടവരോ, അരുണാചലിലെ ജനങ്ങളോ, മേഘാലയയിലെ ജനവിഭാഗങ്ങളോ ആരും ദേശദ്രോഹികളല്ല. ഇന്ന് എല്ലാവരും ഒറ്റക്കെട്ടായി ഭാരതത്തിന്റെ കൂടെയുണ്ട്.
? ഇവിടെ ഒരു ചോദ്യം ഉയരുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഘര്‍വാപസി നടത്തുന്നുണ്ടോ.
= വടക്കുകിഴക്കു മാത്രമല്ല. രാജ്യത്തിന്റെ പല ഭാഗത്തും പല കാരണങ്ങളാല്‍ ക്രിസ്ത്യാനിയായും മുസ്ലിമായും മാറിയവരുമായി ഞങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം ഞങ്ങള്‍ വിശാല ഹിന്ദുസമൂഹത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഘര്‍വാപസിക്ക് അനാവശ്യമായി മതംമാറ്റത്തിന്റെ നിറംകൊടുക്കുകയാണ്. മതംമാറ്റവും ഘര്‍വാപസിയും വ്യത്യസ്തമാണ്. മതംമാറ്റമില്ലെങ്കില്‍ ഘര്‍വാപസിയുടെ ആവശ്യവും നിലയ്‌ക്കും. അതിനാല്‍ ഘര്‍വാപസി ഇപ്പോള്‍ ആവശ്യമെന്നു ഞങ്ങള്‍ കരുതുന്നു.
? ഭാരതത്തിനുമുഴുവന്‍ ബാധകമായ ഒരു മതപരിവര്‍ത്തന നിരോധനനിയമം വേണമെന്ന് സംഘം ആഗ്രഹിക്കുന്നുണ്ടോ.
= തീര്‍ച്ചയായും ആഗ്രഹിക്കുന്നു.
? എന്നാല്‍ ചെയ്യിക്കരുതോ ഇപ്പോള്‍. ഒരു സ്വയംസേവകനല്ലേ ഇപ്പോള്‍ പ്രധാനമന്ത്രി.
= ആലോചിക്കട്ടെ. അദ്ദേഹം സ്വയംസേവകനാണ്; പ്രധാനമന്ത്രിയുമാണ്. അദ്ദേഹം വേണം ഇത് ആലോചിക്കാന്‍. ഞങ്ങള്‍ ആവശ്യപ്പെടും. പക്ഷേ, ഹിന്ദുസമാജവും ഒരു കാര്യം ആലോചിക്കണം. എന്തുകൊണ്ട് മതപരിവര്‍ത്തനം നടക്കുന്നു? ഈ പരിശോധന ഹിന്ദുസമാജം നടത്താത്തിടത്തോളം കാലം-നിയമം വഴി തടയാന്‍ സാധിക്കും-നിയമം മാത്രം പര്യാപ്തമാവില്ല. നമ്മുടെ ശൈലിയില്‍ എന്തെങ്കിലും മാറ്റം വരേണ്ടതുണ്ടോ എന്നും ആലോചിക്കണം.
അതിനാല്‍ എനിക്ക് ഹിന്ദുസമാജത്തോട് ആഹ്വാനം ചെയ്യാനുള്ളത്-നമ്മുടെ കുറവുകള്‍ ആദ്യം പരിഹരിക്കുക. മതപരിവര്‍ത്തനം ഇല്ലാതാക്കാന്‍ എന്തുചെയ്യണം എന്ന് ആലോചിക്കുക.
(അവസാനിച്ചു)
















