? നാളെയൊരു കാലത്ത് മറ്റു രാഷ്‌ട്രീയ കക്ഷികള്‍ അവരുടെ തൊട്ടുകൂടായ്‌മ അവസാനിപ്പിച്ച് വാതിലുകള്‍ തുറന്ന് സ്വയംസേവകരെ ക്ഷണിച്ചാല്‍ വിട്ടുകൊടുക്കുമോ.
= ഇതുവരെ ആരും അതിനു ധൈര്യപ്പെട്ടിട്ടില്ല. അവരതു ചെയ്യട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെയൊരവസരം വരുമ്പോള്‍ അതേപ്പറ്റി ആലോചിക്കാം.
? കഴിഞ്ഞ അഖിലഭാരതീയ പ്രതിനിധിസഭയില്‍ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കും പ്രവേശനം കൊടുക്കണമെന്ന് അങ്ങ് പറയുകയുണ്ടായി.
അതു പരക്കെ സ്വാഗതംചെയ്യപ്പെട്ടു. ശത്രുക്കളെന്ന് കരുതിയിരുന്നവര്‍പോലും അതിനെ എതിര്‍ത്തില്ല. എന്നാലും അങ്ങു പറഞ്ഞത് ശനിക്ഷേത്രത്തെപ്പറ്റി മാത്രമായിരുന്നോ? അതോ ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളെയും ഉദ്ദേശിച്ചായിരുന്നോ?
= ഇക്കാര്യത്തില്‍ സംഘത്തിന് ഒരു ബോധ്യമുണ്ട്. ആധുനികസമൂഹത്തില്‍ അത് അതേപടി മനസിലാക്കേണ്ടതുണ്ട്. രാജ്യം മുഴുവനെടുത്താല്‍ അപവാദരൂപേണ ചില ക്ഷേത്രങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് വിലക്കുള്ളൂ. ആയിരമായിരം അമ്പലങ്ങളുണ്ട്. അതില്‍ വളരെ ചുരുക്കം ക്ഷേത്രങ്ങളിലേ ഈ പ്രശ്‌നമുള്ളൂ. അപവാദമായിപ്പോലും ഇതുണ്ടാകാന്‍ പാടില്ല എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സംഘം നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്.
എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും ്രപവേശനം കൊടുക്കണം. എവിടെവരെ പുരുഷന്മാര്‍ക്ക് പ്രവേശനമുണ്ടോ അവിടെവരെ സ്ത്രീകള്‍ക്കും പ്രവേശനം വേണം. ഇതാണ് സംഘത്തിന്റെ പൊതുവായ നിലപാട്. ചുരുക്കം ചില ക്ഷേത്രങ്ങള്‍ അപവാദമായി നിലനില്‍ക്കാന്‍ പഴയകാലത്ത് എന്തായിരുന്നു കാരണം എന്നറിയില്ല. അങ്ങനെ തുടര്‍ന്നുവന്ന പാരമ്പര്യം, എനിക്ക് തോന്നുന്നു, ഒന്നുകൂടെ പഠിച്ചിട്ട് ഒരു തീരുമാനത്തിലെത്തണം. ഇൗ ആചാരം തെറ്റാണെന്നു തോന്നിയാല്‍ ഉപേക്ഷിക്കണം; അതല്ല അത് സയന്‍സിന്റെ ദൃഷ്ടിയില്‍ ആവശ്യമാണെന്നു കണ്ടാല്‍ തുടരുകയുംചെയ്യാം.
പക്ഷെ ഒരു പരിശോധന ആവശ്യമാണ്. നൂറുകണക്കിനു വര്‍ഷങ്ങളായി തുടരുന്നു. അതുകൊണ്ട് ഇനിയും തുടരണം എന്നുപറഞ്ഞാല്‍ അത് സംഘത്തിന് സ്വീകാര്യമല്ല. ഇതിന്റെയൊക്കെ പരിശോധനയും ചര്‍ച്ചയും നടക്കട്ടെ എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.
എന്നാല്‍ ഇതിന് രണ്ടു വഴികളുണ്ട്. ഒന്ന്: ക്ഷേത്രവുമായി ബന്ധമുള്ള ആചാരങ്ങള്‍ പിന്‍തുടരുന്ന വിദ്വജ്ജനങ്ങളും മറ്റ് സാമൂഹ്യ ആധ്യാത്മിക വ്യക്തികളും കൂടിയിരുന്നു ചര്‍ച്ചചെയ്ത് പരിഹാരം കാണുക. ഇത് ചിന്തയുടെയും സമന്വയത്തിന്റെയും മാര്‍ഗം.
പക്ഷേ ചിലരെല്ലാം സംഘര്‍ഷത്തിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നു. അതിനോട് സംഘത്തിന് യോജിപ്പില്ല. ഈ പ്രശ്‌നം സംഘര്‍ഷത്തിലൂടെ പരിഹരിക്കപ്പെടുകയില്ല; ധാരണയിലൂടെയേ പരിഹരിക്കപ്പെടൂ. ചര്‍ച്ചകളിലൂടെയേ സാധിക്കൂ. ചില അബദ്ധധാരണകളുണ്ട്. അവ നീക്കിയാലേ പരിഹാരത്തിന് വഴിതെളിയൂ. മൂന്നാമതൊരു കാര്യം. സമരം ചെയ്യുമെന്നൊക്കെ പറയുന്നവരുടെയുള്ളില്‍ ഈശ്വരഭക്തി എത്രകണ്ടുണ്ട് എന്നും, കേവലം സംഘര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ആവേശം എത്രയുണ്ട് എന്നും പരിശോധിക്കപ്പെടണം.
തെറ്റായ ആചാരങ്ങള്‍ ഉപേക്ഷിക്കുകതന്നെ വേണമെന്ന് ഞങ്ങള്‍ തീര്‍ച്ചയായും കരുതുന്നു. പെരുമാറ്റച്ചട്ടം എന്തൊക്കെയാവണമെന്ന് നിര്‍ണയിക്കണം. എന്തായാലും സമ്പൂര്‍ണമായ ഒരു പ്രവേശന നിരോധനം ആധുനികസമൂഹത്തിന് യോജിച്ചതല്ല. ആചാരങ്ങള്‍ പരിശോധിക്കപ്പെടണം; ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകണം. നിയമംവഴിയോ സംഘര്‍ഷം വഴിയോ ഇതിനു പരിഹാരമുണ്ടാവില്ല. ചര്‍ച്ചയാണ് ഏക പോംവഴി. അത് നടന്നില്ലെങ്കില്‍ പ്രശ്‌നം പ്രശ്‌നമായിത്തന്നെ അവശേഷിക്കും. പ്രശ്‌നം അവശ്യം പരിഹരിക്കപ്പെടേണ്ടതാണ് എന്ന് സംഘം കരുതുന്നു.
? ചോദ്യം ശബരിമലയെപ്പറ്റിയാണ്. അവിടെ പത്തിനും അമ്പതിനുമിടയില്‍ ്രപായമുള്ള സ്ത്രീകള്‍ക്ക് പ്രേവശനമില്ല. ഇപ്പോള്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ തീരുമാനം അന്തിമമാവുകയം ചെയ്യും. എന്നാലും ചോദിക്കട്ടെ. പുരുഷന്മാര്‍ക്ക് പ്രവേശനമുള്ളയിടംവരെ സ്ത്രീകള്‍ക്കും പ്രേവശനം വേണമെന്നുള്ള സംഘത്തിന്റെ നിലപാട് ശബരിമലക്കും ബാധകമാണോ?
എല്ലാ ക്ഷേത്രങ്ങള്‍ക്കും ആവാമെങ്കില്‍ ശബരിമലയില്‍ എന്തുകൊണ്ട് പാടില്ല എന്നൊരു ചോദ്യമുണ്ടല്ലോ. ഈ പത്ത്, അമ്പത് എന്ന വയസൊക്കെ പണ്ടെപ്പോഴോ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടണം. അതില്‍ സയന്‍സിന്റെ അംശമുണ്ടോ? പെരുമാറ്റച്ചട്ടമാകാം. അത് തീരുമാനിക്കാം. എന്നാല്‍ പൂര്‍ണമായും പ്രവേശനം നിഷേധിക്കുന്നത് ഉചിതമല്ല.
പ്രായം തീരുമാനിച്ച കാലത്ത് അതിനെന്തെങ്കിലും കാരണമുണ്ടായിരുന്നിരിക്കാം. ആ കാരണങ്ങള്‍ വെളിച്ചത്തുവരട്ടെ. അത് ഇപ്പോഴും ആവശ്യമെന്നു തോന്നുകയാണെങ്കില്‍ ചര്‍ച്ചയാവാം. അല്ലാതെ പണ്ടുമുതല്‍ നടന്നുവന്നിരുന്നതുകൊണ്ടുമാത്രം ഇനിയും തുടരണമെന്ന നിലപാട് അനുചിതമാണ്.
ശബരിമലയുടെ കാര്യത്തിലും ആത്മാര്‍ത്ഥമായി നിഷ്ഠയോടെ ഭക്തിപൂര്‍വം പാരമ്പര്യങ്ങളോട് ആദരവ് പുലര്‍ത്തിക്കൊണ്ട് എന്നാല്‍ പരിശോധനയില്‍ സങ്കോചപ്പെടാതെയുള്ള ചര്‍ച്ചകള്‍ നടക്കണം.
? സാമൂഹ്യശാസ്ത്രജ്ഞന്മാരും സാമൂഹ്യപ്രവര്‍ത്തകരുമായ പലരും പറയുന്നത് ഹിന്ദുസമൂഹത്തിന് പോപ്പ് ഒന്നുമില്ലല്ലോ. ചര്‍ച്ചക്ക് ആരു മുന്‍കയ്യെടുക്കും? ആരുടെ വാക്കിനാണ് മൂല്യം? ആര് ആരെ അംഗീകരിക്കും? ചരിത്രം നോക്കിയാല്‍ ഹിന്ദുസമാജത്തിനുവേണ്ടി തീരുമാനങ്ങളെടുത്തിരുന്നത് രാജാക്കന്മാരായിരുന്നു. അല്ലെങ്കില്‍ അസാധാരണ സ്വാധീനമുള്ള സന്യാസിവര്യന്മാര്‍. ഇപ്പോള്‍ ജനാധിപത്യമാണ്. അവിടെ സര്‍ക്കാരിനാണ് പ്രാധാന്യം.
അല്ലെങ്കില്‍ കോടതിക്ക്. അതിനാല്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുക. അല്ലെങ്കില്‍ കോടതി, ഭരണഘടന എന്നിവയുടെ വാക്കുകള്‍ അനുസരിക്കുക. കൂടിയിരുന്നാലോചിച്ച് നിങ്ങള്‍ ഒന്നും തീരുമാനിക്കാന്‍ പോകുന്നില്ല. കാരണം നിങ്ങള്‍ക്ക് ഒരു സംവിധാനമില്ല.
= ശരിയാണ്. ഇതൊരു പ്രശ്‌നമാണ്. ഇതിനാല്‍ നമുക്ക് കോടതിയെ ആശ്രയിക്കേണ്ടിവരുന്നു. വാസ്തവത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കോടതിയില്‍ പോകേണ്ടതല്ല.
എന്നാല്‍ ഇന്ന്- ഇന്നത്തെ അവസ്ഥയില്‍ കോടതിയാണ് ഒരു ശക്തികേന്ദ്രം. സര്‍ക്കാരും അങ്ങനെതന്നെ. എനിക്കുതോന്നുന്നത് സര്‍വ്വസമ്മതരും വ്യത്യസ്ത ചിന്താധാരകള്‍ വെച്ചുപുലര്‍ത്തുന്നവരുമായ വിദ്വജ്ജനങ്ങളുടെ ചെറിയൊരു സമിതിയുണ്ടാകണം. ആ സമിതിയില്‍ വിശ്വാസമര്‍പ്പിച്ച് അവരുടെ തീരുമാനത്തിന് ക്ഷേത്രനടത്തിപ്പുകാര്‍ വഴങ്ങണം. ഇതാണ് ഒരു വഴി. ഇല്ലെങ്കില്‍ കോടതിയുടെ തീര്‍പ്പിന് വഴങ്ങണം. അത് ധിക്കരിക്കാന്‍ സാധ്യമല്ലല്ലോ.
? ‘അബ്രാഹ്മണ’ പൂജാരിമാരെയും യോഗ്യതനോക്കി പൂജാരിമാരായി നിയമിക്കാമെന്ന് പല കോടതികളും വിധിച്ചിട്ടുണ്ട്. അങ്ങ് രാജ്യം മുഴുവന്‍ സഞ്ചരിക്കുന്ന ആളാണല്ലോ. ഇങ്ങനെ പൂജാരിമാരെ നിയമിക്കുന്ന പ്രവണത രാജ്യവ്യാപകമായിട്ടുണ്ടോ?
= വാസ്തവത്തില്‍ പരമ്പരാഗതമായി ‘അബ്രാഹ്മണര്‍’ മാത്രം പൂജചെയ്യുന്ന ക്ഷേത്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. മഹാരാഷ്‌ട്രയിലെ കാര്യം പറയട്ടെ. അവിടെ ഗുരവ് എന്നൊരു സമുദായമുണ്ട്. അവര്‍ ‘ബ്രാഹ്മണരല്ല.’ പക്ഷെ പൂജക്കുള്ള അധികാരം അവര്‍ക്കുണ്ട് എന്ന് എല്ലാവരും പണ്ടുമുതലേ അംഗീകരിച്ചിരിക്കുന്നു. അപ്പോള്‍ ആ പാരമ്പര്യം നമുക്കുണ്ട്. പൂജക്ക് അതിന്റെ സംവിധാനവും ചട്ടങ്ങളുമുണ്ട്. അതിനൊരു രീതിയും ശുദ്ധിയുമുണ്ട്.
പവിത്രമായ ഒരുഅന്തരീക്ഷമുണ്ട്. ഇതെല്ലാം നിലനിര്‍ത്തിക്കൊണ്ടുവേണം പൂജചെയ്യാന്‍. ഈ പവിത്രതയാണ് നിലനിര്‍ത്തേണ്ടത്. അതിനു ജാതിയുമായി ഒരു ബന്ധവുമില്ല. പവിത്രത മനസ്സിനും ശരീരത്തിനും പരിസരത്തിനുംവേണം. ആര്‍ക്കാണോ ഈ പവിത്രതയോടെ പൂജചെയ്യാന്‍ കഴിയുന്നത് അയാള്‍ക്ക് പൂജാധികാരം കൊടുക്കേണ്ടതാണ്.
ഈ പ്രശ്‌നവും കോടതിയില്‍ പോകാതെ നാം പരിഹരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. പക്ഷേ കോടതികളുടെ നിര്‍ദ്ദേശം വന്നു. ഞാനിപ്പോഴും വിശ്വസിക്കുന്നു- കോടതി വിധിച്ചു, അതിനാലിതു ചെയ്യുന്നു എന്നത് ആരോഗ്യകരമല്ല. സമാജം സ്വമേധയാ ഇത് സ്വീകരിച്ചു എന്നു വരണം.
ഈ ദിശയില്‍ സംഘം തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിച്ച് നാല്‍പതിനായിരത്തോളം ‘അസ്പൃശ്യ’ വിഭാഗത്തില്‍പ്പെടുന്നവരെ പൂജചെയ്യാന്‍ പ്രാപ്തരാക്കിയിട്ടുണ്ട്. മഹാരാഷ്‌ട്രയിലും ഈ പദ്ധതി തുടങ്ങിയിരിക്കുന്നു.
ഇതില്‍ അഭിരുചി എന്ന ഘടകംകൂടിയുണ്ട്. ശ്രദ്ധയും വിശ്വാസവും ആവശ്യമാണ്. പൂജ ചെയ്യാനുള്ള താല്‍പര്യവും വേണം. ഇതു മുന്നില്‍വെച്ചുകൊണ്ട് പതിനഞ്ചോ ഇരുപതോപേരെ വര്‍ഷംതോറും പൂജകള്‍ പഠിപ്പിച്ചെടുക്കുന്നു. ഇത് ക്ഷേത്രത്തിലേക്കു മാത്രമല്ല അവര്‍ നല്ല അര്‍ച്ചകന്മാരായി ഹിന്ദുകര്‍മ്മകാണ്ഡത്തില്‍ എല്ലാ വശങ്ങളും പഠിച്ച് സമൂഹത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് പദ്ധതി. ഇവരെ പഠിപ്പിക്കുന്നത് പാരമ്പര്യമായി പൂജചെയ്യുന്ന ‘ബ്രാഹ്മണരാണ്.’
ഇങ്ങനെ പഠിച്ചുവരുന്നവരെ സമാജവും വ്യാപകമായി അംഗീകരിക്കുന്നു.
ഈ പ്രക്രിയ ദേശവ്യാപകമായി മുന്നോട്ടുകൊണ്ടുപോകേണ്ടതാണ്. ഇപ്പോള്‍ ഇത് ചില പ്രദേശങ്ങളില്‍ മാ്രതം ഒതുങ്ങിയിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും ഇത് ദേശവ്യാപിയാക്കേണ്ടതാണ്.
ആ ദിശയിലേക്കുള്ള പ്രവര്‍ത്തനം നിശ്ചയമായും സംഘം നടത്തും. ധര്‍മ്മജാഗരണ്‍ മഞ്ച്, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ ഞങ്ങളുടെ സംഘടനകള്‍ ഇതിനായി മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു.
(തുടരും)
















