ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്. മറ്റേതൊരു ആത്മഹത്യയും പോലെ സാധാരണ സംഭവമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
41 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ രോഹിതിന്റെ മാതാവ് രാധികയുടെ യഥാര്‍ഥ മാതാപിതാക്കള്‍ മാല സമുദായക്കാരായരിന്നുവെന്ന് തെളിയിക്കുന്ന രേഖകളില്ലെന്നും രാധികയെ ദത്തെടുത്ത മാതാപിതാക്കള്‍ ഇങ്ങനെ പറഞ്ഞുവെന്ന അവകാവാദം അവിശ്വസനീയമാണെന്നും പറയുന്നു. രാധിക ദളിതാണെന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014-ല്‍ ഇളയ മകന്‍ രാജ ചൈതന്യ കുമാറിന്റെ ജനന സര്‍ട്ടിഫിക്കറ്റിനായി നല്‍കിയ അപേക്ഷയില്‍ വെദ്ദേര എന്നാണ് ജാതി രേഖപ്പെടുത്തിയിരിക്കുന്നതെന്നും കമ്മീഷന്‍ കണ്ടെത്തി. റിപ്പോര്‍ട്ടിന് ആധാരമായി 50 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ പ്രധാനമായും സര്‍വകലാശാല അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴികളാണ്.
വെമുലയുടെ ആത്മഹത്യയ്‌ക്ക് സര്‍വകലാശാല അധികൃതരോ സര്‍ക്കാരോ ഉത്തരവാദിയല്ല. ലോകത്തുനടക്കുന്ന പല കാര്യങ്ങളിലും വെമുല അസ്വസ്ഥനായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ സര്‍വകലാശാലയ്‌ക്കെതിരെ പരാമര്‍ശങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. വെമുലയ്‌ക്കൊപ്പം സമരമുഖത്തുണ്ടായിരുന്ന അഞ്ചുപേരെയും കമ്മീഷന്‍ ചോദ്യം ചെയ്തിരുന്നു.
സര്‍വകലാശാലയില്‍നിന്ന് നിന്ന് നേരിട്ട വിവേചനമാണ് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണവും ജുഡീഷ്യല്‍ കമ്മീഷന്‍ തള്ളി. വെമുലയെയും സംഘത്തെയും ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയത് യാതൊരു രാഷ്‌ട്രീയ സമ്മര്‍ദത്തെയും തുടര്‍ന്നല്ല. സര്‍വകലാശാല നിയോഗിച്ച ഒമ്പതംഗ സമിതി നല്‍കിയ റിപ്പോര്‍ട്ടനുസരിച്ചാണ് അതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജെപി എംഎല്‍സി രാമചന്ദ്ര റാവുവും കേന്ദ്ര മന്ത്രിമാരായ ബന്ദാരു ദത്താത്രേയയും സ്മൃതി ഇറാനിയും പ്രശ്നത്തില്‍ ഇടപെട്ടത് പൊതുപ്രവര്‍ത്തകരെന്ന നിലയ്‌ക്ക് അവരുടെ ജോലിയുടെ ഭാഗമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വകലാശാലയിലെ കുഴപ്പങ്ങളെക്കുറിച്ച് അധികൃതരോട് സംസാരിക്കുകയാണ് രാമചന്ദ്ര റാവു ചെയ്തത്. ദത്താത്രേയ ഇതുസംബന്ധിച്ച് സ്മൃതി ഇറാനിക്ക് കത്തെഴുതി. ആ കത്ത് യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് നല്‍കുകയാണ് എച്ച്ആര്‍ഡി മന്ത്രി എന്ന നിലയില്‍ സ്മൃതി ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
















