ഉത്രാടംനാള്‍ ഉച്ചയ്‌ക്കാണ് കൊച്ചപ്പനെ ആശുപത്രിയിലാക്കുന്നത്. ആള്‍ എന്റെ പിതൃസഹോദര പുത്രനാണ്. അഡ്മിറ്റാക്കിയ വിവരം ഞാനറിയുന്നത് ചതയത്തിനായതിനാല്‍ അപ്പോള്‍ത്തന്നെ ആശുപത്രിയിലേക്ക് വിട്ടു. ചെല്ലുമ്പോള്‍ കൊച്ചപ്പന്‍ പാര്‍ട്ടിപത്രത്തില്‍ മുഖം പൂഴ്‌ത്തിയിരിക്കുകയാണ്. രോഗവിവരം ചോദിക്കുന്നതിനുപകരം എന്റെ വായില്‍നിന്നു വീണതു മറ്റൊന്നാണ്:
”കൊച്ചപ്പന്റെ കമ്മ്യൂണിസ്റ്റ് ഭ്രാന്ത് ഇനിയും മാറിയില്ലേ..?”
റിബ്ബണിനേക്കാള്‍ തെല്ലുവീതിയില്‍ കീറിയെടുത്ത പഴമുണ്ടിന്റെ കഷ്ണങ്ങള്‍ മടക്കുകയായിരുന്ന ലീല; കൊച്ചപ്പന്റെ മൂത്ത മകള്‍ പരിഹാസത്തോടെ കിറി കോട്ടി: ”ആ പിരാന്ത് മാറണമെങ്കില്‍ അച്ഛന്‍ മരിക്കണം, കുഞ്ഞിപ്പാപ്പാ!”
ഞാന്‍ കൊച്ചപ്പനെ സൂക്ഷിച്ചു നോക്കി. മുമ്പ് കണ്ടതിലും ഏറെ ക്ഷീണിച്ചിരിക്കുന്നു. വാര്‍ധക്യത്തിന്റെ അങ്ങേയറ്റത്ത് എത്തിയതു കൊണ്ടാവാം, ഉച്ചിയില്‍ നാലഞ്ചു വെള്ളിക്കമ്പികളും ഒന്നോ രണ്ടോ പല്ലുകളും മാത്രമേ പൊഴിയാന്‍ ബാക്കിയുള്ളു. അകക്കാമ്പില്‍ ആര്‍ദ്രത ഊറി: ”എങ്ങനെയുണ്ട്, കൊച്ചപ്പാ..?”
”അരിശപ്പെടാന്‍ പറ്റില്ല. ആഞ്ഞൊന്നു തുമ്മിയാല്‍ അപ്പോള്‍ രക്തം പോകും,” മറുപടി പറഞ്ഞ ലീലയുടെ വാക്കുകളില്‍ മടുപ്പ്.
”കൊച്ചപ്പനു പ്രിയപ്പെട്ട വാര്‍ത്തകളാണല്ലോ പത്രം നിറയെ. പൂക്കളം പാടില്ല, വാമനജയന്തി വേണ്ട… ഇനി തിരുവോണം ആഘോഷിക്കാനും പാര്‍ട്ടിയിലെ പുത്തന്‍ ന്യൂനപക്ഷ സഖാക്കളുടെ അനുമതി വേണ്ടി വരുമോ..?”, കൊച്ചപ്പനെ ഉഷാറാക്കാന്‍ വേണ്ടി ഞാന്‍ ചുമ്മാ ചോദിച്ചു.
”ഈ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്തിന്റെ സൂക്കേടാ! അമ്പലവും ഉത്സവവും കാള്‍ മാര്‍ക്‌സിന് ഇഷ്ടമല്ലെന്നു പറഞ്ഞുനടന്ന ഇവരെന്തിനാ ഇപ്പം ഹിന്ദുക്കളുടെ പുറകെ നടക്കുന്നത്? നാശങ്ങള്‍!” ഉത്തരവാദിത്തമില്ലാതെ കമ്മ്യൂണിസം കളിച്ചു ജീവിതം തുലച്ച അപ്പനോടുള്ള ദേഷ്യം ലീലയ്‌ക്ക് തീരുന്നില്ല.
കൊച്ചപ്പന്‍ പൈല്‍സ് രോഗിയാണ്. തിളയ്‌ക്കുന്ന പ്രായത്തില്‍ കമ്മ്യൂണിസം തലയ്‌ക്കുപിടിച്ചതുകൊണ്ട് ഉണ്ണാനില്ലെങ്കിലും പോലീസിന്റെ തല്ലിനു പഞ്ഞമുണ്ടായില്ല. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞശേഷം പാത്തും പതുങ്ങിയും പാതിരാത്രിക്കു വീട്ടില്‍ വന്നുകയറി രണ്ടു വറ്റ് വാരി തിന്നുമ്പോഴായിരിക്കും പോലീസിന്റെ വിസില്‍! അങ്ങനെ ആധി പിടിച്ച്, ആധി പിടിച്ച് കഴിച്ചുകൂട്ടിയ ഒളിവുകാല കമ്മ്യൂണിസ്റ്റ് ജീവിതത്തില്‍ നിന്നു ലഭിച്ച സമ്പാദ്യമാണ് പൈല്‍സ്. ഇപ്പോള്‍ ചെറിയൊരു ടെന്‍ഷന്‍ മതി, രക്തം പോകും.
എന്റെ നോട്ടം ആശുപത്രി ജനാലയ്‌ക്കു വെളിയിലെ ചുവരില്‍ പതിച്ചു: ‘മതിയാക്കൂ, വെറുപ്പിന്റെ രാഷ്‌ട്രീയം!’ ഒരു മുസ്ലിം സംഘടനയുടെ പോസ്റ്റര്‍ ആണ്. ആറ്റുകാല്‍ ക്ഷേത്രത്തിന്റെ അനന്തരാവകാശികളില്‍ ഒരാളായ നിമിഷയെ സഹിതം ആയിരക്കണക്കിനു ഹിന്ദുയുവതികളെ ചതിച്ചു മതംമാറ്റി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കു കൂട്ടിക്കൊടുത്തവരെ വെറുക്കരുതെന്നു പറയുന്നവന്റെ ഉളുപ്പില്ലായ്‌മ ഭയങ്കരം തന്നെ. ഇതിനൊക്കെ വേണ്ടിയാണല്ലോ കാഞ്ചനമാലയെന്നും മൊയ്തീനെന്നും പറഞ്ഞു ചിലരൊക്കെ ചില അടവുനയങ്ങളുമായി ഇവിടെ ചുറ്റിത്തിരിഞ്ഞത് (അടിമുടി സത്യസന്ധ്യരും, നേര് വിട്ടൊന്നും ചെയ്യരുത് എന്നു നിര്‍ബന്ധവുമുള്ള ഒരുപാട് മുസ്ലിം കാരണവന്മാരുള്ള മതമാണ് ഇസ്ലാം; പക്ഷേ അവര്‍ക്കും മാനഹാനി ഉണ്ടാക്കാന്‍ രണ്ടും കല്‍പിച്ച് ഇറങ്ങിയിരിക്കയല്ലേ കുറേയെണ്ണം). കൊച്ചപ്പന്റെ കിടക്കയില്‍ കുറേ ലഘുലേഖകള്‍ നവജീവന്‍, പുതുജീവന്‍, ജീവന്റെ അപ്പം…. ”സുവിശേഷക്കാര്‍ ഇട്ടിട്ടു പോയതാ! ഇനിയുമുണ്ടല്ലോ കുറേപ്പേര്‍കൂടി അവശക്രിസ്ത്യാനിയാകാന്‍”, ലീലയുടെ ബാക്കി പൂരിപ്പിച്ചത് അടുത്ത ബെഡ്ഡിലെ ചെറുപ്പക്കാരന്‍:
”ഇവിടുത്തെ പബ്ലിക് ലൈബ്രറിയുടെ റീഡിങ് റൂമിലോട്ടു ചെന്നാല്‍ മതി; മാതൃഭൂമിയും കലാകൗമുദിയും കിട്ടിയില്ലെങ്കിലും ഇന്ത്യയിലെ സകല ക്രിസ്ത്യന്‍ സഭകളുടെ പ്രസീദ്ധീകരണങ്ങളും സൗജന്യമായി അവിടെ കിട്ടും.”
”ഓണപ്പൂക്കളവും വിഷുപ്പൂക്കളവുമൊക്കെ പണിയില്ലാത്തവര്‍ക്കു പറഞ്ഞിരിക്കുന്ന ഏര്‍പ്പാടുകളാ…” കൊച്ചപ്പന് ജീവന്‍ വച്ചു.
”അച്ഛന്‍ മിണ്ടാതെ കിടന്നോ. കെട്ടാമുല്ലകളായി പുരനിറഞ്ഞു നിന്ന ഞങ്ങള്‍ നാലഞ്ചു പെണ്‍പിള്ളേരെ മാന്യമായി ഇറക്കി വിട്ടത് അച്ഛനല്ലല്ലോ, കുഞ്ഞിപ്പാപ്പനും വല്ല്യപ്പാപ്പന്മാരും കൂടിയല്ലേ..”, ലീല എന്റെ നേര്‍ക്കു തിരിഞ്ഞു, ”ക്ഷമിക്കണം, കുഞ്ഞിപ്പാപ്പാ!”
ദേഷ്യത്തോടെ എന്തോ പറയാനാഞ്ഞ കൊച്ചപ്പന്‍ വേദനയോടെ കൈ പിന്നില്‍ പൊത്തി. ഞാനും ലീലയും കൊച്ചപ്പനെ കിടക്കയില്‍ കമിഴ്‌ത്തി കിടത്തി. വെള്ളമുണ്ടിന്റെ പുറകില്‍ ഒരു ചുവന്ന വട്ടം! നോക്കിനില്‍ക്കെ അതു പടര്‍ന്ന് പപ്പടവട്ടത്തിലേക്കു പരന്നു. അലക്കിവച്ച മറ്റൊരു മുണ്ട് കൊച്ചപ്പനെ ധരിപ്പിക്കുന്നതിനിടയില്‍ ലീല മയമില്ലാതെ പറഞ്ഞു:
”പൂക്കളം നിരോധിച്ചെങ്കിലെന്താ! ഒഴിവോണമായിട്ടും ഒഴിയാത്ത പൂക്കളമിടലല്ലേ, ഇവിടെ ചോരകൊണ്ടു തീര്‍ത്ത കമ്മ്യൂണിസ്റ്റ് പൂക്കളം!”
എന്റെ ശാസന നിറഞ്ഞ നോട്ടം കണ്ട് ലീല കുറ്റബോധത്തോടെ നില്‍ക്കുമ്പോള്‍ കൊച്ചപ്പന്‍ ചമ്മലോടെ ചിരിക്കുന്നുണ്ടായിരുന്നു.
















