ഹിന്ദുവിന്റെ ആത്മാഭിമാനത്തെ തട്ടിയുണര്‍ത്താന്‍ ശക്തമായ നേതൃത്വം നല്‍കിയ ധര്‍മ്മബോധത്തിന്റെ സിംഹഗര്‍ജ്ജനമായിരുന്നു ?ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി? എന്ന അനശ്വര ജ്യോതിസ്. സ്വാമിജിയുടെ 76-ാം ജയന്തി ദിനാഘോഷം സാര്‍വത്രികമായി കൊണ്ടാടുമ്പോള്‍ സ്മരണീയങ്ങളായ ഏതാനും ചിന്തകള്‍ സാമൂഹിക മണ്ഡലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. പുണ്യചരിതന്മാരുടെ ജീവിതാപദാനങ്ങളില്‍ മനസ്സാ മുഴുകുന്നതും ആ ചെയ്തികളെ സ്മരിക്കുന്നതും ആ ധാര്‍മികജീവിതത്തിനായി പ്രയത്നിക്കുന്നതും പുണ്യമാണ്. സന്യാസം സമൂഹത്തില്‍ നിന്നുള്ള ഒളിച്ചോടലല്ല, മറിച്ച് ധര്‍മ്മം പുലര്‍ന്നുകാണേണ്ടതായ സമൂഹത്തിന്റെ സ്വത്താണ് സന്യാസിയെന്ന് അദ്ദേഹം കാട്ടിത്തന്നു. എപ്പോഴൊക്കെ ഹിന്ദു വെല്ലുവിളികള്‍ നേരിട്ടിരുന്നുവോ, അപ്പോഴൊക്കെ ശക്തമായ നേതൃത്വം നല്‍കിക്കൊണ്ട്, ഹിന്ദുവിന്റെ സംഘശക്തിയെ തട്ടിയുണര്‍ത്തി, ആ വെല്ലുവിളികളെ അമ്പേ പരാജയപ്പെടുത്തുവാന്‍ സ്വാമിജിക്ക് സാധിച്ചു.
ലോകാനുഗ്രഹാര്‍ത്ഥം ജീവിതം നയിക്കുന്ന തപസ്വിയും ജീവന്മുക്തനുമായ ഗുരുവും ആദ്ധ്യാത്മികതൃഷ്ണാപരിഹാരത്തിനു വേണ്ടി ഗുരുവിനെത്തേടി നടക്കുന്ന ശിഷ്യനും ഒരുമിച്ചുചേരുമ്പോഴാണ് ഇരുവരുടെയും ജന്മം സഫലമാകുന്നത്. ശ്രീരാമകൃഷ്ണപരമഹംസന്റെയും വിവേകാനന്ദന്റേയും സംഗമം അത്തരത്തിലൊന്നായിരുന്നു. തത്തുല്യമായ ഒന്നത്രേ ബ്രഹ്മശ്രീനീലകണ്ഠ ഗുരുപാദരുടെയും ശിഷ്യനായ സ്വാമി സത്യാനന്ദസരസ്വതിയുടെയും സംഗമം. ഗുരുവനുഗ്രഹം, കഠിനമായ തപസ്യ, അന്യാദൃശമായ ഇച്ഛാശക്തി, അന്ധവിശ്വാസങ്ങള്‍ക്കും മാനസികാടിമത്തത്തിനും എതിരെ നടത്തിയ സന്ധിയില്ലാത്ത സമരം, അത്ഭുതകരമായ സരസ്വതീവിലാസം, ഏതുവിഷയവും യുക്തിയുക്തമായി അവതരിപ്പിക്കാനുള്ള സവിശേഷ സാമര്‍ത്ഥ്യം, സര്‍വ്വോപരി സകലരേയും വാത്സല്യത്തോടെയും കാരുണ്യത്തോടെയും സ്വീകരിക്കുന്നതിലും അവരുടെ പ്രശ്നങ്ങള്‍ ക്ഷമാപൂര്‍വ്വം കേട്ട് പരിഹാരം നിര്‍ദ്ദേശിച്ചുകൊടുക്കുന്നതിലും കാട്ടിയ ആര്‍ദ്രഭാവം മുതലായവയാല്‍ കുറഞ്ഞകാലംകൊണ്ടുതന്നെ സ്വാമിജി ലോകപ്രശസ്തനായി.
ഗുരുവിന്റെ അനുഗ്രഹത്തോടെ ആശ്രമത്തിന്റെ പല ചുമതലകളും അദ്ദേഹം ഏറ്റെടുത്തു. കഠിനമായ യാതനയും പ്രതിസന്ധികളും കൊണ്ട് ദുര്‍ഗമമായ പാതയായിരുന്നു ശിഷ്യനു മുന്നില്‍ ഉണ്ടായിരുന്നത്. അതെല്ലാം ഒരു വെല്ലുവിളിയെന്ന വിധത്തില്‍ ഏറ്റെടുത്ത് ആ പാതയിലൂടെ മുന്നോട്ട് നീങ്ങി. പില്‍ക്കാലത്ത് അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്ന കഠിനകര്‍മ്മങ്ങളുടെ പരിശീലനക്കളരിയായിരുന്നു ആശ്രമത്തിലെ കര്‍മ്മമണ്ഡലം. ഗുരു തന്റെ തപഃശക്തി മുഴുവന്‍ ശിഷ്യനിലേക്ക് പകര്‍ന്നു. ഭദ്രദീപത്തില്‍ നിന്നു കൊളുത്തിയപന്തം പോലെ ഗുരുവില്‍ നിന്നു കിട്ടിയ ഊര്‍ജ്ജം സ്വാമിജി വിഹരിച്ച എല്ലാ കര്‍മ്മമണ്ഡലങ്ങളിലും ജ്വലിച്ചു നിന്നു.
കൊട്ടിയൂര്‍ പാലുകാച്ചിമല, നിലയ്‌ക്കല്‍, ശംഖുമുഖത്തെ പാപ്പാവേദി മുതലായപ്രശ്നങ്ങള്‍ സധൈര്യം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം പ്രക്ഷോഭണങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ തയ്യാറായത് ഈ പശ്ചാത്തലത്തിലാണ്. ഹിന്ദുമതത്തെ വേട്ടയാടുന്ന വെല്ലുവിളികളെ നേരിടാനും, ഹിന്ദുമതത്തിന്റെ ചൈതന്യം കെടാതെ സൂക്ഷിക്കാനും, നമ്മുടെ സാംസ്ക്കാരികപൈതൃകത്തിന്റെ സമുജ്ജ്വലപാരമ്പര്യം അനുസ്മരിപ്പിക്കാനും, സ്വാമിജി സധൈര്യം രംഗത്തിറങ്ങി. ശ്രീരാമദാസന്റെ ബലവേഗങ്ങളോടെ അദ്ദേഹം കേരളത്തിനകത്തും പുറത്തും ഭാരതത്തിനു വെളിയിലും ജൈത്രയാത്ര നടത്തി. ക്ഷേത്രധ്വംസനം, കൂട്ടമതംമാറ്റം, ദേവസ്വം ഭരണത്തിലെ അഴിമതി, കപടവേദാന്തം, നിരന്തരമായി ഹിന്ദുമതത്തെ വികൃതമായി ചിത്രീകരിക്കാനുള്ള ചിലരുടെ പ്രവണത എന്നിവയ്‌ക്കെല്ലാം എതിരായി സ്വാമിജി കൊടുങ്കാറ്റുപോലെ ആഞ്ഞുവീശി, സിംഹത്തെപ്പോലെ ഗര്‍ജ്ജിച്ചു. അതിന്റെ അനന്തരഫലമോ, പാലുകാച്ചിമലകള്‍ പ്രകമ്പനംകൊണ്ടു, പാപ്പാവേദികള്‍ തകര്‍ന്നുവീണു, കൊട്ടിയൂര്‍ പെരുമാള്‍ പുളകംപൂണ്ടു, നിലയ്‌ക്കലുയര്‍ത്തിയ കള്ളക്കുരിശുകള്‍ നിലംപൊത്തി. ഇങ്ങനെയും ഒരു സന്യാസിയോ എന്ന് പലരും അത്ഭുതം കൂറി.
സ്വാമിജിയുടെ ജിഹ്വാഗ്രഹത്തിലും തൂലികത്തുമ്പിലും വാണീഭഗവതി സദാ നൃത്തം ചെയ്തിരുന്നു. തന്റെ ഗുരുവായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ ജീവിത ചരിതമായ പാദപൂജ പലവിധ സവിശേഷതകള്‍കൊണ്ടും മലയാളത്തിലെ ജീവചരിത്രശാഖയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു. അദ്ധ്യാത്മരാമായണത്തിനു രചിച്ച പാദപൂജ വ്യാഖ്യാനം, തുളസീദാസ രാമായണത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം, പണിമൂലദേവീസ്തവം, ബാലകവിതാമഞ്ജരി, ഗുരുത്വം എന്ന ശാസ്ത്രം, തുടങ്ങി തൃപ്പാദങ്ങളുടെ രചനാ കൗശലം പ്രതിഫലിക്കുന്ന കൃതികള്‍ നിരവധിയത്രെ. സനാതന ധര്‍മ്മം, ഹൈന്ദവാചാരങ്ങള്‍, ക്ഷേത്ര സങ്കല്‍പം, വിഗ്രഹാരാധന, ഇതിഹാസങ്ങള്‍, വിവിധ ദേവതാ സങ്കല്‍പ്പങ്ങള്‍ മുതലായവയെക്കുറിച്ച് പതിനെട്ടോളം ലഘുഗ്രന്ഥങ്ങളും സ്വാമിജി രചിച്ചിട്ടുണ്ട്. ക്ലാസിക് സാഹിത്യം, കഥകളി, തുള്ളല്‍ തുടങ്ങിയ ക്ലാസ്സിക് കലകള്‍ എന്നിവയുടെയും ഉപാസകന്‍ കൂടിയായിരുന്നു സ്വാമിജി.
ഉഗ്ര സാധനകളുമായി 14 വര്‍ഷത്തോളം ആശ്രമത്തില്‍ മാത്രം കഴിച്ചുകൂട്ടിയ സ്വാമിജി ധാര്‍മിക സംവിധാനത്തിനേറ്റ ആഘാതം തിരിച്ചറിഞ്ഞ് ധര്‍മ്മബോധനവും ധര്‍മസമരവും നയിച്ച ചരിത്രം ആരേയും പുളകം കൊള്ളിക്കുന്നതാണ്. സ്വാമിജിയെ കേന്ദ്രീകരിച്ചു കൊണ്ടു നടന്ന ഹിന്ദു പുനരുത്ഥാനസംവിധാനം തുടക്കം കുറിക്കുന്നത് കണ്ണൂര്‍ജില്ലയിലെ കൊട്ടിയൂര്‍ പാലുകാച്ചി മലയില്‍ നിന്നാണ്. അതിനുശേഷം നടന്ന സുപ്രധാനമായ സമരം നിലയ്‌ക്കല്‍ മഹാദേവക്ഷേത്രത്തിനു സമീപം കുരിശു സ്ഥാപിച്ചുകൊണ്ട് ക്രിസ്തീയ വിഭാഗം നടത്തിയ ഗൂഢാലോചനയ്‌ക്ക് എതിരെയുള്ളതായിരുന്നു.
മാര്‍ഗദര്‍ശകമണ്ഡലത്തിലെ സമുന്നത നേതാവും ദക്ഷിണ മണ്ഡലേശ്വരനുമായിരുന്ന സ്വാമിജി മാര്‍ഗദര്‍ശകമണ്ഡലത്തിന്റേയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതൃത്വത്തിലാരംഭിച്ച രാമക്ഷേത്ര നിര്‍മ്മിതിയ്‌ക്കായുള്ള സമരത്തില്‍ മുന്‍നിരയിലായിരുന്നു. ശ്രീപത്മനാഭന്റെ ആറാട്ടുകടവില്‍ മാര്‍പ്പാപ്പയുടെ പ്രസംഗത്തിനുവേദിയൊരുക്കി അത് ഒരു സ്ഥിരം സംവിധാനമാക്കാനുള്ള ക്രിസ്തീയ ഗുഢശ്രമത്തെ ശക്തമായ സമരപ്രഖ്യാപനത്തിലൂടെ ഹിന്ദുസമാജം ചെറുത്തുതോല്‍പിച്ചതും സ്വാമിജിയുടെ നേതൃത്വത്തിലായിരുന്നു.
പൂന്തുറയില്‍ നടന്ന ഏകപക്ഷീയമായ മതതീവ്രവാദ ആക്രമണത്തില്‍ സാധുഹിന്ദുജനതയ്‌ക്ക് എല്ലാം നഷ്ടപ്പെട്ടപ്പോള്‍ സ്വാമിജി അവിടെ ഓടിയെത്തുകയും, ആശ്രമത്തില്‍ നിന്ന് ഹിന്ദുജനതയ്‌ക്ക് ആവശ്യമായ സാധനങ്ങള്‍ അവിടെ എത്തിക്കുകയും ചെയ്തു.
അനധികൃതമായി നിര്‍മ്മിക്കപ്പെട്ട വൈക്കം ടി.വി.പുരം സെമിത്തേരിക്കെതിരെയുള്ള പ്രക്ഷോഭണങ്ങളിലും പമ്പാനദിയില്‍ സംഘടിത മതസംവിധാനം കെട്ടിയിറക്കിയ കല്‍ക്കെട്ടിനെതിരെയും ഹിന്ദുവിന് ശക്തമായ നേതൃത്വം അദ്ദേഹം നല്‍കി.
രാമായണ കഥാസന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഉചിതമായ രീതിയില്‍ സംരക്ഷിക്കപ്പെടണമെന്ന താത്പര്യം സ്വാമിജിക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടു തന്നെയാണ് ചടയമംഗലം ജടായുപാറയില്‍ കോദണ്ഡരാമ പ്രതിഷ്ഠ നടത്തിയതും.
തിരുവനന്തപുരം വികാസ്ഭവന്‍ ഹനുമാന്‍ കോവിലിന് സമീപമുള്ള സ്ഥലം സി.എച്ച്.മുഹമ്മദുകോയ ഫൗണ്ടേഷന് നല്‍കാന്‍ കരുണാകരന്‍ മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തുകൊണ്ട് തുടര്‍ന്ന് അധികാരത്തില്‍വന്ന ആന്റണി മന്ത്രിസഭയെക്കൊണ്ട് ആ നിര്‍ദ്ദേശം പിന്‍വലിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
കരുനാഗപ്പള്ളി പുതിയകാവ് ദേവീക്ഷേത്രമൈതാന വിമോചന സമരത്തിന് ശക്തമായ നേതൃത്വം നല്‍കി, ആ ധര്‍മ്മസമരം വിജയ പ്രാപ്തിയിലെത്തിക്കുവാന്‍ സ്വാമിജിക്ക് സാധിച്ചു.
ഹിന്ദുവിന്റെ സ്വാഭിമാനത്തെ തട്ടിയുണര്‍ത്തുവാനും, സനാതനധര്‍മ്മത്തെക്കുറിച്ചും, അതിന്റെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും അവനെ ബോധവല്‍ക്കരിക്കാനും കേരളത്തില്‍മാത്രം മണിക്കൂറുകള്‍ നീണ്ടുനിന്ന അനേകം പ്രഭാഷണപരമ്പരകള്‍ അദ്ദേഹം നടത്തി.
പര്യാവരണരഞ്ജകമായ ജീവിതരീതിയിലൂന്നി കാര്‍ഷിക സംസ്കാരത്തിലേക്ക് സമൂഹത്തെ പുനരാനയിക്കാന്‍ കൃഷിയുടെ മഹത്വം ഉദ്ബോധിപ്പിച്ചുകൊണ്ട് കൃഷി പൂജയാകുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് ശതകോടി അര്‍ച്ചനക്ക് മുന്‍പ് അദ്ദേഹം കൃഷിയജ്ഞം നടത്തി.
ലോകം ഒരു കുടുംബം? എന്ന അടിസ്ഥാനാശയത്തിലൂന്നി ജീവത്കേന്ദ്രിതമായ ആശയസംഹിതയെ ലോകത്തിന് പരിചയപ്പെടുത്തിയ ആചാര്യന്‍ അതിനു മുഖ്യ ഉപാധിയാക്കിയത് രാമായണ മഹാഗ്രന്ഥത്തെയും സാമൂഹിക ചുറ്റുപാടുകളെയും തന്നെയായിരുന്നു. നിരവധി തവണ ഹിന്ദുധര്‍മ്മ പ്രചാരണത്തിന് അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രഭാഷണ പരമ്പരകളില്‍ വ്യത്യസ്ത ജനസമുദായങ്ങളെ അഭിമുഖീകരിച്ച സ്വാമിജി ഹൈന്ദവ ധര്‍മ്മത്തിന്റെ ഉടലാര്‍ന്ന വക്താവായിരുന്നു. ചെന്നെത്തിയ ഇടങ്ങളിലെല്ലാം ഹൈന്ദവപ്രസ്ഥാനങ്ങളെ ഏകീകരിക്കുവാനും ആചാരങ്ങളെ ക്രമീകരിക്കുവാനും ശ്രദ്ധിച്ച തൃപ്പാദങ്ങള്‍ നേതൃത്വം കൊടുത്ത് വിദേശങ്ങളില്‍ രൂപീകരിക്കപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന സംഘടനകള്‍ ബഹുമുഖങ്ങളാണ്.
കേരളത്തിലും, ഭാരതത്തിലും എന്നല്ല ലോകമൊട്ടാകെ ആ സദ്ഗുരു സനാതനധര്‍മ്മത്തെ പരിചയപ്പെടുത്തി. അതുകൊണ്ടാണ് അശോക്സിംഗാള്‍ പറഞ്ഞത്, സ്വാമിജി ഭാരതീയ സംസ്കാരത്തിന്റെ അമൂല്യ സ്വത്താണെന്ന്.
















