50 വര്‍ഷം മുമ്പ് കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തില്‍ ജനസംഘം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗയെ പ്രണമിച്ച് ഐതിഹാസികമായ പ്രസംഗം നടത്തിയിരുന്നു. ദുര്‍ഗ എപ്രകാരമാണോ ദുഷ്ടനിഗ്രഹം വരുത്തിയത് അപ്രകാരം ദുഷ്ടനിഗ്രഹം വരുത്തുന്ന ഭാരതമാതാവിന്റെ സ്വരൂപം വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
50 വര്‍ഷത്തിനുശേഷം 2016 ല്‍ സര്‍വേശ്വരന്‍ ദുഷ്ടനിഗ്രഹത്തിന് അവസരം നല്‍കി നരേന്ദ്രമോദിയെ നിയോഗിച്ചിരിക്കുന്നു. നിഷ്‌കരുണം പാക്കിസ്ഥാന്‍ എന്ന ദുഷ്ടതയെ അടിച്ചമര്‍ത്തി ദീനദയാല്‍ജിയുടെ ആത്മാവിന് അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിക്കട്ടെ.
പാക്കിസ്ഥാന്‍ നേരായ മാര്‍ഗത്തില്‍ സഞ്ചരിച്ചിരുന്നെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ ഗുണം ചെയ്‌തേനെ. ഭാരതം സാമ്പത്തികപുരോഗതിക്ക് ഊന്നല്‍ നല്‍കി മുന്നോട്ടുപോകുകയായിരുന്നു. അതിന് സാധാരണമാര്‍ഗങ്ങള്‍ വെടിഞ്ഞ് അസാധാരണ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ച് നരേന്ദ്രമോദി പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ ശ്രമിച്ചു. കാബൂളില്‍നിന്ന് ലാഹോറിലെത്തി നവാസ് ഷെരീഫിന് ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. അസാധാരണവും സാഹസികവുമായ ചുവടുവയ്‌പ്പായിരുന്നു മോദിയുടെത്.
ശത്രുക്കള്‍ പോലും അത്രയും പ്രതീക്ഷിച്ചില്ല. എന്നാല്‍ പാക്കിസ്ഥാനാകട്ടെ മോദിയുടെ സുതാര്യവും സൗമ്യവുമായ വ്യവഹാരത്തിന് മറുപടി നല്‍കിയത് പത്താന്‍ കോട്ടില്‍ നിഷ്ഠുരമായ ആക്രമണം നടത്തിക്കൊണ്ടായിരുന്നു. തങ്ങള്‍ നന്നാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമായിരുന്നു അവര്‍ അതിലൂടെ നല്‍കിയത്.
ശിശുപാലന് നന്നാകാന്‍ 99 അവസരങ്ങള്‍ നല്‍കിയ പാരമ്പര്യമാണ് നമ്മുടെത്. നന്നാകാന്‍ തയ്യാറല്ലാതിരുന്നതിനാല്‍ സുദര്‍ശനചക്രം പ്രയോഗിച്ച് വധിച്ചു. സമുദ്രത്തോട് ശ്രീരാമചന്ദ്രന്‍ വിനയപൂര്‍വം ലങ്കയിലേക്ക് വഴി ചോദിച്ചു. എന്നാല്‍ വരുണന് ആ ഭാഷ മനസ്സിലായില്ല. അപ്പോള്‍ ലക്ഷ്മണന്‍ പറഞ്ഞു-ആയുധമുപയോഗിച്ചാലേ ശരിയാകൂ. ചിലരങ്ങനെയാണ്,കൊള്ളേണ്ടത് കൊണ്ടാലേ പഠിക്കൂ. പാക്കിസ്ഥാനും അതുപോലെയാണ്. ഒരിക്കലും പാക്കിസ്ഥാന്‍ മുന്നില്‍ വന്നുനിന്ന് നേരിട്ട് യുദ്ധം ചെയ്തിട്ടില്ല. അങ്ങനെ യുദ്ധം ചെയ്ത് വിജയിക്കാനുള്ള ക്ഷമയും അവര്‍ക്കില്ല. അവരുടെ സൈന്യം യുദ്ധത്തെ ഭയപ്പെടുന്നു. 1947നുശേഷം പാക് സൈന്യം ഒരു തുറന്ന യുദ്ധത്തിനും തയ്യാറായിട്ടില്ല. 1947-48 ല്‍ ഒരുസംഘം ക്രിമിനലുകളെ പറഞ്ഞുവിട്ടു.
1965 ല്‍ റെയിഞ്ചേഴ്‌സിന്റെ സഹായം തേടി. 1971 ലാകട്ടെ അസമര്‍ഥരായ പരിശീലനം ലഭിക്കാത്തവരെ യുദ്ധത്തിനയച്ച് സാധാരണക്കാര്‍ക്ക് ദുഃഖവും ദുരിതവും സമ്മാനിച്ചു. അവസാനം പരാജയപ്പെട്ട് നമ്മുടെ സൈന്യത്തിനു മുന്നില്‍ ആയുധംവച്ച് കീഴടങ്ങി.
അമേരിക്കല്‍ ഡോളറിന്റെ പിന്‍ബലത്തിലും സൈനിക ഉദ്യോഗസ്ഥരുടെ മാനസിക പിന്തുണയാലും പാക് സൈന്യം നിയമം ലംഘിച്ച് കാട്ടുനീതി നടപ്പാക്കുകയാണ്. നേരിട്ടുള്ള യുദ്ധത്തിനു പകരം ഭീകരവാദികളെ ഭാരതത്തിലേക്ക് നുഴഞ്ഞുകയറ്റി ഒളിയുദ്ധം നടത്തുന്നതാണ് സുരക്ഷിതമെന്ന് അവര്‍ ധരിച്ചിരിക്കുന്നു.
അണുബോംബ് പ്രയോഗിക്കുമെന്ന ഭീഷണി പാക്കിസ്ഥാന്‍ മുഴക്കുന്നതു തന്നെ പരാജയം മുന്നില്‍ കണ്ടാണ്. എന്നാല്‍ ഇസ്ലാമബാദിന്റെ ആണവഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം വ്യക്തമാക്കിയിട്ടുണ്ട്. ആണവായുധം പ്രയോഗിക്കുന്നതിന്റെ അനന്തരഫലം വളരെ മോശമായിരിക്കും. പാക്കിസ്ഥാനെക്കാളും വലിയ ആണവശക്തിയായ ഭാരതത്തിന് അതേ നാണയത്തില്‍ ചുട്ട മറുപടി നല്‍കാനുള്ള പതിന്മടങ്ങ് ശക്തിയുണ്ടെന്നും മോദി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാന്‍ ഇന്ന് ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുന്നു. റഷ്യ, ചൈന, അമേരിക്ക, ഫ്രാന്‍സ് തുടങ്ങി പരസ്പരം യോജിപ്പില്ലാത്ത രാഷ്‌ട്രങ്ങള്‍ ഇതാദ്യമായി പാക്കിസ്ഥാനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. പാക് നീക്കങ്ങളെ എല്ലായ്‌പ്പോഴും ന്യായീകരിക്കുകയും അണുബോംബ് നിര്‍മാണത്തിന് സഹായിക്കുകയും ചെയ്യുന്ന ചൈന ഭാരതത്തിന് എതിരായി പാക്കിസ്ഥാനെ ഉപയോഗിച്ചുവരികയായിരുന്നു. എന്നിട്ടും ഇപ്പോള്‍ ഭീകരതയ്‌ക്കെതിരെ അവര്‍ക്ക് വേറിട്ട ശബ്ദമുയര്‍ത്തി മാറിനില്‍ക്കാന്‍ കഴിഞ്ഞില്ല. സാധാരണ ഭാരതത്തിന്റെ പാക്‌വിരുദ്ധ നടപടികള്‍ക്ക് പിന്തുണ നല്‍കാത്ത ചൈന ഇപ്പോള്‍ നമുക്ക് ഹിതകരമായ നിലപാടെടുത്തു.
റഷ്യ പതിവുപോലെ ഭാരതത്തിന് അനുകൂലമായ സമീപനം കൈക്കൊണ്ട് വര്‍ഷങ്ങളുടെ സൗഹൃദത്തെ കൂടുതല്‍ ഊട്ടി ഉറപ്പിച്ചു. പാക് വിഷയത്തില്‍ ഭാരതത്തിന് ഏറ്റവും വിശ്വസിക്കാവുന്ന സ്വാധീനമുള്ള സുഹൃത്ത് റഷ്യയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.
പാക്കിസ്ഥാനെ ഭീകരരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന ശക്തമായ സമ്മര്‍ദ്ദം അമേരിക്കന്‍ പാര്‍ലമെന്റിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും ഡെമോക്രാറ്റിക് അംഗങ്ങളും ചര്‍ച്ചചെയ്യുന്നു. ഈ രണ്ടുപാര്‍ട്ടികളും അമേരിക്കയില്‍ വലിയ ജനപിന്തുണയും സ്വാധീനശക്തിയും ഉള്ളവരാണ്.
ഈ അവസരം ഭാരതം നന്നായി പ്രയോജനപ്പെടുത്തി ലോകത്തിനു മുന്നില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണം. പാക്കിസ്ഥാനെ നാണംകെടുത്തുകയും കുറ്റവാളിയാക്കുകയും ചെയ്യുന്നതിനു പുറമെ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിവിധ സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കുകയും വേണം.
സിന്ധുനദിയുടെ 80 ശതമാനത്തിലധികം ജലം പാക്കിസ്ഥാന് ഭാരതം നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് അറിയുമ്പോള്‍ നാം അത്യന്തം ആശ്ചര്യപ്പെടാം. 57 ല്‍ അധികം നദികളാണ് രണ്ട് രാജ്യങ്ങളിലൂടെയും കടന്നുപോകുന്നത്. എന്നാല്‍ ഭാരതം മാത്രമാണ് അന്തര്‍ദ്ദേശീയ അതിരുകള്‍ കടന്ന് ഒഴുകുന്ന നദീജലം പങ്കിടുന്ന കാര്യത്തില്‍ അയല്‍ രാജ്യങ്ങളുമായി ഒത്തുതീര്‍പ്പിലും ശരിയായ കരാറിലും ഏര്‍പ്പെട്ടിട്ടുള്ളത്. ചൈനയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ 12 രാജ്യങ്ങളോട് ചേര്‍ന്ന് ചുറ്റപ്പെട്ടു കിടക്കുന്ന അവരുടെ നദികള്‍ ഉണ്ട്. ഒരിടത്തും നദീജലം പങ്കുവയ്‌ക്കുന്ന കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. എന്നാല്‍ തിബറ്റില്‍നിന്ന് പ്രവഹിക്കുന്ന ബ്രഹ്മപുത്രയിലെ നദീജലം പങ്കുവയ്‌ക്കുന്നതേപ്പറ്റി യാതൊരു വിധത്തിലുമുള്ള കരാറിലും ഏര്‍പ്പെടാന്‍ അവര്‍ ഇനിയും തയ്യാറായിട്ടില്ല.
ഭാരതം ജമ്മുകശ്മീര്‍ സംസ്ഥാനത്തിനാവശ്യമായ ജലത്തിന് വേണ്ടി സിന്ധുനദിയിലെ ജലം മാത്രം ഉപയോഗിക്കുകയാണെങ്കില്‍ പാക്കിസ്ഥാനെ അതിഭീകരമായ വറുതിയിലേക്ക് തള്ളാനാകും. ജമ്മുകശ്മീര്‍ നിയമസഭ യാതൊരാവശ്യവുമില്ലാതെ പാക്കിസ്ഥാന് സിന്ധുനദിയിലെ ജലം നല്‍കുന്നതില്‍ നിന്ന് പിന്മാറണമെന്ന് 2003 ല്‍ പാസ്സാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള അവസ്ഥ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും പ്രമേയം ആവശ്യമുന്നയിച്ചു. എന്നാല്‍ 13 വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാതെ പാക്കിസ്ഥാന് ജലം നല്‍കിക്കൊണ്ടിരിക്കുകയാണ്.
പാക്കിസ്ഥാന്‍ വെറുപ്പും വിദ്വേഷവും വച്ചുപുലര്‍ത്തുകയാണ്. മുഹമ്മദ് ഇക്ബാലും മുഹമ്മദലി ജിന്നയും പ്രത്യേകരാജ്യം ആവശ്യപ്പെട്ട് ഹിന്ദുക്കളുമായി ഒത്തുപോകുന്നതില്‍നിന്ന് മുസ്ലിങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഹിന്ദുക്കളോട് സഹകരിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന് അവര്‍ ഉറക്കെ പ്രസ്താവിച്ചു. ദ്വിരാഷ്‌ട്ര വാദത്തിന്റെയും കള്ളത്തരത്തിന്റെയും പൊള്ളത്തരത്തിന്റെയും മേലാണ് പാക്കിസ്ഥന്‍ അടിത്തറ ഉറപ്പിച്ചിട്ടുള്ളത്. അങ്ങനെ പാക്കിസ്ഥാന്‍ ഇന്ന് സിന്ധ്, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ജനാധിപത്യത്തിനായുള്ള എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തുകയാണ്. ബലൂചിസ്ഥാന്‍ സ്വതന്ത്ര്യപ്രശ്‌നത്തെ മുന്‍ നിര്‍ത്തി ഭാരതം ജനാധിപത്യപരമായ നടപടിക്രമങ്ങളെ സ്വാഗതം ചെയ്യുന്നു. സിന്ധിനെയും പക്ത്തുണിനെയും സ്വതന്ത്രമാക്കണമെന്ന നിലപാടുമായി നാം മുന്നോട്ടുപോകുകയാണ്.
പാക്കിസ്ഥാന്‍ ജന്മമെടുത്ത നാള്‍ മുതല്‍ ഭാരതത്തില്‍ ചോരപ്പുഴ ഒഴുക്കുവാന്‍ വെമ്പല്‍കൊണ്ട് പ്രവര്‍ത്തിക്കുന്നു. 1947 ലെ മീര്‍പൂര്‍ കൂട്ടക്കുരുതി, കാശ്മീരിന്റെ മൂന്നില്‍ രണ്ട് ഭാഗം ചതിയിലൂടെ പിടിച്ചെടുക്കല്‍, അതിന്റെ ഒരുഭാഗം പ്രത്യുപകാരമായി ചൈനക്ക് കാഴ്ചവയ്‌ക്കുക, ഭാരതത്തിന് വിരുദ്ധമായി ചൈനയുമായി ചേര്‍ന്നുള്ള സഖ്യത്തെ ബലപ്പെടുത്തുന്നതിലേക്കായി ഗ്വാദര്‍ തുറമുഖം മുതല്‍ ചൈനയുമായുള്ള സാമ്പത്തിക ഇടനാഴി തുറക്കുവാനുള്ള പദ്ധതി, ഗില്‍ഗിതില്‍ ചൈനീസ് പട്ടാളത്തിന്റെ സാന്നിദ്ധ്യം, ഭാരതത്തില്‍ ഭീകരാക്രമണത്തിന് വേണ്ട എല്ലാവിധ സഹായവും നല്‍കുക, ജമ്മുകശ്മീരില്‍ ഭീകരത വളര്‍ത്തി ഹിന്ദുക്കളെ കാശ്മീരില്‍ അഭയാര്‍ത്ഥികളാക്കി സംസ്ഥാനത്തുനിന്ന് പുറത്താക്കുക, ലോകത്തെ ഏറ്റവും വലിയ ഹിന്ദു കൂട്ടക്കൊലകള്‍ക്ക് നേതൃത്വം കൊടുക്കുക, ഖാലിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുക, കാര്‍ഗില്‍ യുദ്ധത്തിന് ശേഷം തുടര്‍ച്ചയായി ഭീകരാക്രമണത്തില്‍ 50,000ത്തിലധികം ഭാരതീയരെ കൊന്നൊടുക്കുക…. ഇങ്ങനെ പറഞ്ഞറിയിക്കാന്‍ പറ്റാത്തവിധം ഭീകരതയാണ് പാക്കിസ്ഥാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ ലോകാരാധ്യരുടെയും നൂറുകോടി ഭാരതീയരുടെയും ഏകസ്വരത്തിലുള്ള ആഹ്വാനം നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദവിയില്‍നിന്ന് ഉയര്‍ത്തി യോദ്ധാവിന്റെ കിരീടം വച്ചുകൊടുത്തിരിക്കുന്നു. ദുഷ്ടനിഗ്രഹം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ദീനദയാലിന്റെ അനുയായികള്‍ക്ക് കഴിയുമാറാകട്ടെ എന്ന് ആശംസിക്കാം.
















