പരിവര്‍ത്തനത്തിന്റെ ശംഖനാദം മുഴക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയതില്‍ പ്രബുദ്ധരായ കേരളീയര്‍ ഏറെ പ്രതീക്ഷയിലാണ്. ഭരണത്തിലേറി രണ്ടര വര്‍ഷംപോലും തികയും മുന്‍പ് അവശജനവിഭാഗങ്ങള്‍ക്ക് ആശ്രയവും ആശ്വാസവുമായി നരേന്ദ്ര മോദി. അടിസ്ഥാനവര്‍ഗത്തിന്റെ ഉന്നമനത്തിനായി ഒട്ടനവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവ അസ്ത്രവേഗത്തില്‍ നടപ്പാക്കിത്തുടങ്ങുകയും ചെയ്ത മറ്റൊരു ഭരണകൂടവും നമുക്കുണ്ടായിട്ടില്ല.
സ്വാതന്ത്ര്യം നേടി ഏഴുപതിറ്റാണ്ട് തികയാറായിട്ടും മുഴുപട്ടിണിക്കാരും അരപ്പട്ടിണിക്കാരും പണിയില്ലാത്തവരും പാര്‍പ്പിടമില്ലാത്തവരും കുടിവെള്ളം കിട്ടാത്തവരുമെല്ലാം രാജ്യത്തുണ്ടെങ്കില്‍ അത് ആസൂത്രണത്തിന്റെ അപര്യാപ്തതയാണ്. അത് പരിഹരിക്കുകയാണ് നരേന്ദ്ര മോദി ആദ്യം ചെയ്തത്. ആസൂത്രണ കമ്മീഷനു പകരം ‘നിതി ആയോഗ്’ സ്ഥാപിച്ചപ്പോള്‍ നെറ്റിചുൡച്ചവര്‍ നിരവധിയാണ്. നെഹ്‌റു കൊണ്ടുവന്ന ആസൂത്രണ കമ്മീഷന്‍ ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസുകാര്‍ മാത്രമല്ല, കമ്മ്യൂണിസ്റ്റുകളും വിലപിച്ചു. ആറുപതിറ്റാണ്ടായി ആസൂത്രണ കമ്മീഷന്‍ പ്രവര്‍ത്തിച്ചിട്ടും പരിവര്‍ത്തനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പൊളിച്ചെഴുതുന്നതിനെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്.
മാര്‍ക്‌സിസ്റ്റുകള്‍ എന്തുകൊണ്ടാണ് മാറ്റം ഉള്‍ക്കൊള്ളാത്തത്? നരേന്ദ്ര മോദി മാറ്റിയില്ലെങ്കില്‍ മറ്റാര്‍ക്കാണ് മാറ്റാനാവുക? സീതാറാം യച്ചൂരിക്ക് വ്യവസ്ഥിതി മാറ്റാനുള്ള ശക്തിയും സ്വാധീനവുമുണ്ടോ? മാറ്റം എന്തിനുവേണ്ടി എന്നാണ് നോക്കേണ്ടത്. ജനങ്ങള്‍ക്കുവേണ്ടിയാണ് മാറ്റങ്ങള്‍ ഓരോന്നും. അത് മനസ്സിലാക്കാനുള്ള ശ്രമവും ശ്രദ്ധയും വേണം. ബിജെപി വിരുദ്ധര്‍ക്ക് ഇല്ലാതെ പോയതും അതാണ്.
നിതി ആയോഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയില്‍ ബജറ്റ് പ്രത്യേകം വേണ്ടെന്ന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. അത് എല്ലാവരോടും ആലോചിക്കാതെ ചെയ്തു എന്നാണ് പ്രതിപക്ഷ വിമര്‍ശനം. ആരോടാണാവോ ആലോചിക്കേണ്ടത്? പ്ലാനിംഗ് കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ ആരോടെങ്കിലും ചോദിക്കാറുണ്ടായിരുന്നോ? ബജറ്റില്ലെങ്കില്‍ പിന്നെന്തിന് റെയില്‍വകുപ്പെന്നുവരെ ചോദിക്കുകയാണ്. എത്ര ബുദ്ധിശൂന്യമായ ചോദ്യമാണിതെന്ന് പറയേണ്ടതില്ലല്ലോ! പ്രതിരോധവകുപ്പുണ്ട്. അതിന് പ്രത്യേക ബജറ്റവതരണമുണ്ടോ? കൃഷിവകുപ്പുണ്ട്. അതിന് പ്രത്യേക ബജറ്റവതരണമുണ്ടോ? അങ്ങനെ ഓരോന്നും. വിമര്‍ശിക്കുമ്പോള്‍ യുക്തി വേണ്ടേ. നരേന്ദ്ര മോദി എന്തുചെയ്താലും കുറ്റം കണ്ടെത്തുക എന്നതാണ് ചിലരുടെ ജോലി. അവര്‍ നാടിന്റെ വികസനത്തിന് നില്‍ക്കുന്നവരല്ല. നല്ല കാര്യങ്ങളുടെ ശകുനംമുടക്കികളാണവര്‍. അവര്‍ക്ക് ക്രിയാത്മകമായി ഒന്നും ചെയ്യാനില്ല.
ബിജെപി ദേശീയ സമ്മേളനം കോഴിക്കോട്ട് നടത്തുന്നത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണെന്നാണ് മറ്റൊരു ആരോപണം? പാടി തഴമ്പിച്ച ഈ പഴമ്പാട്ട് ഇനി ഏശുകയില്ല. ഇതിലും വലിയ ആക്ഷേപങ്ങളും ആരോപണങ്ങളും കെട്ടഴിച്ചുവിടുമ്പോഴാണ് ബിജെപിയെ ഇരുകൈയും നീട്ടി ജനം സ്വീകരിച്ചത്. നരേന്ദ്ര മോദിയെ ജനങ്ങള്‍ അംഗീകരിച്ചത്. അത് തെറ്റായിപ്പോയി എന്ന് ചിന്തിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായില്ലെന്ന് മാത്രമല്ല അഭിമാനാര്‍ഹമായ നേട്ടങ്ങളുമുണ്ടാക്കി. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉരുണ്ടുകൂടിയ, ഉരുള്‍പൊട്ടിയ സ്ഥലങ്ങളിലെല്ലാം പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടായി. സഹായമുണ്ടായി, വിദേശത്തുള്‍പ്പെടെ.
കോഴിക്കോട് സമ്മേളനത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഇതിനകം ലോകമറിഞ്ഞു. ബിജെപിയുടെ പ്രത്യയശാസ്ത്രമായ ‘ഏകാത്മ മാനവദര്‍ശനം’ അംഗീകരിച്ചത് ജനസംഘം കോഴിക്കോട് സമ്മേളനത്തിലാണ്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താനാണ് ഏകാത്മ മാനവദര്‍ശനം ലക്ഷ്യംവയ്‌ക്കുന്നത്. അതാണ് ‘അന്ത്യോദയ’ പദ്ധതി. അത് സമര്‍ത്ഥമായി നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. ജനപങ്കാളിത്തത്തോടെ ഉല്‍പാദനമെന്ന മഹാത്മാഗാന്ധിയുടെ ആശയങ്ങളെ ആധുനികവല്‍ക്കരിച്ചതാണ് ഏകാത്മ മാനവദര്‍ശനം. അത് ചാതുര്‍വര്‍ണ്യം തിരിച്ചുകൊണ്ടുവരാനും മനുസ്മൃതി നടപ്പാക്കാനും കോര്‍പ്പറേറ്റുകളെ സന്തോഷിപ്പിക്കാനുമെന്ന വിമര്‍ശനം വിവരമില്ലായ്‌മയാണ്.
സിപിഎം സംസ്ഥാന നേതൃത്വവും കോണ്‍ഗ്രസുകാരും ചാതുര്‍വര്‍ണ്യമെന്താണെന്നും ഏകാത്മ മാനവദര്‍ശനമെന്താണെന്നും പഠിക്കാത്തതിന്റെ ഫലമാണ് ഈ വിവരക്കേട് വിളമ്പല്‍. രാജ്യത്തിനകത്തും പുറത്തും ഛിദ്രശക്തികള്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോള്‍ കോഴിക്കോട് സമ്മേളനത്തിന് ഏറെ പ്രസക്തിയുണ്ട്. പ്രധാനമന്ത്രി അടക്കമുള്ള സമ്മേളന പ്രതിനിധികളെ ഞങ്ങള്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
















