എഴുത്തുകാരനായ നരേന്ദ്ര മോദിയെ ഇപ്പോള്‍ എല്ലാവരും അറിയും. 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തെക്കുറിച്ചുള്ള സംഘര്‍ഷ് മാ ഗുജറാത്ത് (ഹിന്ദിയില്‍ ആപത്കാല്‍ മെ ഗുജറാത്ത്), പൊതുജീവിതത്തില്‍ വഴികാട്ടികളായിരുന്ന ആര്‍എസ്എസ് പ്രചാരകന്മാരെ ഓര്‍മിക്കുന്ന ”ജ്യോതിപുഞ്ച്”, കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളെ എങ്ങനെ നേരിടാമെന്ന് വിശദീകരിക്കുന്ന ”കണ്‍വീനിയന്റ് ആക്ഷന്‍: ഗുജറാത്‌സ് റെസ്‌പോണ്‍സ് ടു ചലഞ്ചസ് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച്”, പ്രസംഗങ്ങളും ലേഖനങ്ങളും സമാഹരിച്ച ”സാമാജിക സമരസത” കവിതാ സമാഹാരമായ ”ആംഗ് ആ ധന്യ ചെ” (നമ്മുടെ കണ്ണുകള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു), ആര്‍എസ്എസ് പ്രചാരകനായിരുന്ന കാലത്ത് കുറിച്ചിട്ട ചിന്തകളുടെ സമാഹാരമായ ”സാക്ഷിഭാവ്”, ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെക്കുറിച്ചുള്ള ”ശ്രീ ഗുരുജി ഏക് സ്വയം സേവക്”, ആര്‍എസ്എസ് പ്രചാരകന്‍ വക്കീല്‍ സാഹിബ് എന്ന ലക്ഷ്മണ്‍ റാവു ഇനാംദാറെക്കുറിച്ചുള്ള ”സേതുബന്ധ്” മുതലായ പുസ്തകങ്ങള്‍ നരേന്ദ്ര മോദിയിലെ ചിന്തകനെയും എഴുത്തുകാരനെയും പുറത്തുകൊണ്ടുവരുന്നതാണ്. ആര്‍എസ്എസ് പ്രചാരകനായും രാഷ്‌ട്രീയ നേതാവായും ഭരണാധികാരിയായും പൊതുജീവിതത്തിന്റെ മുഖ്യധാരയില്‍ ഇടവേളകളില്ലാതെ, നിരന്തരം നിലയുറപ്പിക്കുമ്പോള്‍ തന്നെയാണ് വായനയുടെയും എഴുത്തിന്റെയും ഏകാന്തതകളെ മോദി സ്വന്തമാക്കാറുള്ളത്.
എഴുത്തുകാരനായ നരേന്ദ്രമോദി സുപരിചതനാണെങ്കിലും അദ്ദേഹം കഥാകൃത്തുകൂടിയാണെന്ന് അപൂര്‍വം ചിലര്‍ക്കെ അറിയുകയുള്ളൂ. ഇവിടെയാണ് ‘സ്‌നേഹ വീട്’ എന്ന മോദിയുടെ കഥാസമാഹാരം ശ്രദ്ധേയമാകുന്നത്. കരുത്തനായി അറിയപ്പെടുന്ന മോദിയുടെ വ്യക്തിത്വത്തിന്റെ വൈകാരിക തലങ്ങളിലേക്ക് വെളിച്ചം വീഴ്‌ത്തുന്നതാണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. ”മനുഷ്യരുടെ വികാരവിചാരങ്ങള്‍ എനിക്ക് അപ്രാപ്യമല്ല” എന്നതാണ് താന്‍ കവിതകള്‍ എഴുതിയിട്ടുള്ളതിനെക്കുറിച്ച് അറിഞ്ഞ് ആശ്ചര്യപ്പെടുന്നവര്‍ക്കുള്ള മോദിയുടെ മറുപടി. മനുഷ്യബന്ധങ്ങള്‍ ഊടും പാവുമായി നെയ്‌തെടുത്തതാണ് മോദിയുടെ കഥകളും.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് എഴുതപ്പെട്ടവയാണ് ഈ കഥകള്‍. അടിയന്തരാവസ്ഥയില്‍ അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടം ആര്‍എസ്എസിനെ നിരോധിക്കുകയുണ്ടായി.
സിഖുകാരന്റെ വേഷത്തില്‍ ഒളിവില്‍ കഴിഞ്ഞുകൊണ്ടാണ് മോദി അടിയന്തരാവസ്ഥക്കെതിരെ പോരാടിയത്. ഇക്കാലത്തെ മാനസികാവസ്ഥയും അനുഭവങ്ങളുമാണ് മോദിയെ എഴുത്തുകാരനാക്കിയതെന്ന് പറയാം. ”എന്തെങ്കിലും എഴുതാനാവുമെന്നോ ഗ്രന്ഥകാരനാവുമെന്നോ ഉള്ള വിദൂരമായ ചിന്തപോലും എനിക്കുണ്ടായിരുന്നില്ല. ഏറ്റെടുക്കേണ്ടി വന്ന ഉത്തരവാദിത്വങ്ങളാണ് എന്നെ എഴുതാന്‍ പഠിപ്പിച്ചത്,” എന്നാണ് മോദി ഒരിക്കല്‍ അഭിപ്രായപ്പെട്ടത്.
അമ്മയുടെ സ്‌നേഹമാണ് എല്ലാ സ്‌നേഹത്തിന്റെയും ഉറവിടമെന്നും അതിനെക്കാള്‍ മഹത്തരമായ സ്‌നേഹമില്ലെന്നുമാണ് മോദിയിലെ കഥാകൃത്ത് വിശ്വസിക്കുന്നത്. സുഹൃത്തുക്കള്‍ തമ്മിലും, അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലും, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍പ്പോലും അനുഭവിക്കുന്നത് ഈ സ്‌നേഹത്തിന്റെ ഓരോരോ അടരുകളാണ്. എല്ലാം മാതൃസ്‌നേഹത്തിന്റെ ഛായകള്‍.
മോദിയുടെ വ്യക്തിത്വത്തിലേക്ക് തുറക്കുന്ന ഒരു കിളിവാതിലാണ് ‘സ്‌നേഹവീട്’. മോദിയുടെ മനോവ്യാപാരങ്ങളെ അടുത്തറിയാനുതകുന്ന ഈ സമാഹാരത്തിലെ കഥകള്‍ അമ്മയുടെ സ്‌നേഹം അനശ്വരവും നിരുപാധികവുമാണെന്ന് പ്രഖ്യാപിക്കുന്നു. ഹൃദയത്തിലേക്ക് നോക്കിയാണ് മോദി ഈ കഥകള്‍ എഴുതിയിട്ടുള്ളത്. ലളിതമാണ് രചനാ ശൈലി. അതുകൊണ്ടുതന്നെ വായനക്കാരെ വശീകരിക്കാനുള്ള ശേഷി കഥകള്‍ക്കുണ്ട്. മാതൃഭാഷയായ ഗുജറാത്തിയിലെഴുതിയ കഥകള്‍ പിന്നീട് ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റുകയായിരുന്നു. ”എബോഡ് ഓഫ് ലൗ” എന്നാണ് ഇംഗ്ലീഷ് പതിപ്പിന്റെ ശീര്‍ഷകം.
നമ്മുടെ പല രാഷ്‌ട്രീയ നേതാക്കളും അറിയപ്പെടുന്ന എഴുത്തുകാരുമാണ്. എന്നാല്‍ ഇവരിലേറെയും അധികാരത്തിന്റെ പിന്‍ബലത്തില്‍ എഴുത്തുകാരായവരാണ്. ഇവിടെ നരേന്ദ്രമോദി തികച്ചും വ്യത്യസ്തനാണ്. അധികാരത്തോട് കലഹിച്ചാണ് മോദിയിലെ എഴുത്തുകാരന്‍ പിറവിയെടുക്കുന്നത്. ഒരുപക്ഷേ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാതിരുന്നെങ്കില്‍ വലിയൊരു എഴുത്തുകാരനായി മോദി മാറുമായിരുന്നു. എഴുത്തുകാരനുവേണ്ട പ്രതിഭയും ഊര്‍ജ്ജവും തനിക്കുണ്ടെന്ന് അദ്ദേഹത്തില്‍നിന്ന് ഇതിനകം വായനക്കാര്‍ക്ക് ലഭിച്ച രചനകള്‍ തെളിയിക്കുന്നു.
മുന്‍നിര പ്രസാധകരായ ”രാജ്പാല്‍ ആന്റ് സണ്‍സ്” ആണ് ‘സ്‌നേഹവീട്’ പ്രസിദ്ധീകരിച്ചിട്ടുള്ളത്. രാഷ്‌ട്രപതിമാരായിരുന്ന എ.പി.ജെ.അബ്ദുള്‍ കലാം, ഡോ.എസ്.രാധാകൃഷ്ണന്‍, പ്രധാനമന്ത്രിമാരായിരുന്ന പി.വി.നരസിംഹറാവു, അടല്‍ബിഹാരി വാജ്‌പേയി, ഐ.കെ.ഗുജ്‌റാള്‍, പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ എന്നിവരുടെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള രാജ്പാല്‍ ആന്റ് സണ്‍സിന് മോദിയുടെ കഥാസമാഹാരം വായനക്കാരിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമാണ്.
















