ഭാരതത്തിന്റെ അഭിമാനം പേരിലൊതുക്കിപ്പറയാമെങ്കില്‍ അങ്ങനെയൊരാള്‍ നരേന്ദ്രമോദിയാണെന്ന് പൊതുവെ വിശേഷിപ്പിക്കാറുണ്ട്. ആ നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ എത്തുകയാണ്. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അദ്ദേഹത്തിന് സ്‌നേഹാദരപൂര്‍വം കേരളം ആതിഥ്യമരുളുകയാണ്; പ്രത്യേകിച്ച് കോഴിക്കോട്ടുകാര്‍.
1967 ല്‍ ഇവിടെ നടന്ന ഭാരതീയ ജനസംഘം ദേശീയ സമ്മേളനത്തിന്റെ ഓര്‍മയുണര്‍ത്തുന്നതാണ് ഓരോ സംഭവഗതികളും. കേരളത്തില്‍ ആതിഥ്യമര്യാദയുടെ ഉല്‍കൃഷ്ടദേശമെന്ന ചെല്ലപ്പേരുള്ള കോഴിക്കോട് വീണ്ടും മറ്റൊരു സമ്മേളനത്തിന് വേദിയാകുമ്പോള്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞിരിക്കുന്നു. എങ്ങും ആവേശവും ആഹ്ലാദവും തിരതല്ലുന്നു. ഭാരതം ഭരിക്കുന്ന പാര്‍ട്ടിയുടെ സമുന്നത നേതൃനിര ഒന്നിച്ചാണ് ഇവിടെയെത്തുന്നത്. 1967 ലെ ജനസംഘ സമ്മളനത്തില്‍ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അധികം വൈകാതെ ദരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ വിതുമ്പിയവര്‍ അനവധി. ആ ദുഃഖം സ്വന്തം കുടുംബത്തിന്റെ ദുഃഖമായി കണ്ട് ഈ മഹാപ്രസ്ഥാനത്തിലേക്ക് ഇറങ്ങിത്തിരിച്ചവരും അനവധി.
ആവേശോജ്വലമായ ഒരു ചരിത്രത്തിന്റെ വാതില്‍ തുറക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ വികാരഭരിതവും തരളിതവുമാണ്. അന്ന് ആ സമ്മേളനത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ദര്‍ശനപ്പൊലിമയുടെ സാകാര രൂപമായി ഭാരതീയ ജനതാ പാര്‍ട്ടി ഇന്ന് ഉയര്‍ന്നിരിക്കുന്നു. ഭാരതത്തിന്റെ ഭാവിഭാഗധേയം ഈ പാര്‍ട്ടിയുടെ കൈകളിലാണെന്ന് നിസ്സംശയം മനസ്സിലാക്കാം. ബിജെപിയുടെ കുങ്കുമ ഹരിത പതാകയുമേന്തി വിശ്വവിജയം നേടുന്ന നരേന്ദ്രമോദിയെന്ന ധിഷണാശാലിയുടെ നേതൃത്വത്തില്‍ രാജ്യം പരംവൈഭവമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്.
ഭാരതം പലതരത്തിലുള്ള ഭീഷണിയും നേരിടുന്നുണ്ട് എന്നത് കാണാതിരുന്നുകൂട. അയല്‍ രാജ്യത്തിന്റെ അസ്വാസ്ഥ്യജനകമായ പെരുമാറ്റത്തിന്റെ പരിക്കുകള്‍ നമ്മെ ചെറുതായി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും ഭാരതത്തിന്റെ ക്ഷമാപൂര്‍ണവും സ്‌നേഹനിര്‍ഭരവുമായ നിലപാട് ലോകരാജ്യങ്ങള്‍ വിവേകപൂര്‍വം വിലയിരുത്തുന്നുണ്ട്. അന്യരെ കൊന്നുകൂട്ടി വിജയം വരിക്കാമെന്ന പാക്കിസ്ഥാന്റെ ക്ഷുദ്രതാല്‍പ്പര്യത്തെ തുറന്നുകാട്ടുന്നതില്‍ ഭാരതത്തിന് വന്‍ മുന്നേറ്റമാണ് ഉണ്ടാവുന്നത്.
എന്നാല്‍ അജണ്ടാധിഷ്ഠിത രാഷ്‌ട്രീയ മനസ്‌കര്‍ തൊടുത്തുവിടുന്ന വിമര്‍ശനങ്ങളാണ് പാക്‌നിലപാടിനേക്കാള്‍ മ്ലേച്ഛമാവുന്നത്. അതിനെതിരെ പ്രതിരോധം തീര്‍ക്കുകയും അവര്‍ക്ക് ശരിയായ വഴി പറഞ്ഞുകൊടുക്കേണ്ടതുമുണ്ട്. ശത്രുക്കളെ നേരിടുന്നതിന് പ്രയാസമില്ലെങ്കിലും ഒപ്പം ആണെന്ന് വരുത്തിത്തീര്‍ത്ത് അടിത്തറ മാന്തുന്നവരെയാണ് കൈകാര്യം ചെയ്യാന്‍ വിഷമം. ശത്രുക്കളെക്കാള്‍ അപകടകാരികളായ അത്തരക്കാര്‍ എല്ലാ മേഖലയിലുമുണ്ടെന്ന തിരിച്ചറിവ് ഭരണനേതൃത്വത്തിനുണ്ട്.
1967 ല്‍ അപരിചിതമായ ഒരു രാഷ്‌ട്രീയ മുഖത്തെ പരിചയപ്പെടുത്തേണ്ട സങ്കീര്‍ണമായ ജോലിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ബഹുമുഖമായ പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യാനാണുള്ളത്. അന്നത്തെ സംവിധാനങ്ങളില്‍ നിന്ന് ഒരുപാട് മാറ്റങ്ങളും വന്നിട്ടുണ്ട്. അതിനൊപ്പം ആവേശത്തിലും വികാരത്തിലും പതിന്മടങ്ങ് വര്‍ധനയും ഉണ്ടായി. കേന്ദ്രം ഭരിക്കുന്ന അവസ്ഥയിലേക്ക് രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു. ഭാരതത്തിന്റെ അഭിമാനമായി ബിജെപി മാറി. അതിന്റെ അമരക്കാരനും ഭരണാധികാരിയും ഉള്‍പ്പെടെയുള്ളവരുടെ വന്‍നിരയാണ് ദേശീയ കൗണ്‍സില്‍ സമ്മേളനത്തിലേക്ക് എത്തുന്നത്. മറ്റൊരു ചരിത്രത്തിന്റെ പടിവാതില്‍ തുറക്കാനുള്ള ശ്രമത്തിന്റെ കേളികൊട്ടാണ് ഉയര്‍ന്നിരിക്കുന്നത്.
അതിന് കേരളം, പ്രത്യേകിച്ച് കോഴിക്കോട് സാക്ഷ്യം വഹിക്കുന്നു എന്നതില്‍ മലയാളികള്‍ക്ക് അങ്ങേയറ്റം അഭിമാനിക്കാം. ആദിശങ്കരന്റെ നാട്ടില്‍നിന്ന് ഉയര്‍ന്നുപൊങ്ങുന്ന അഭിമാനതരംഗങ്ങള്‍ വിശ്വവിജയത്തിലേക്കല്ലാതെ മറ്റെങ്ങോട്ടുപോകാന്‍?
















