തുറവൂര്‍: തീരദേശ മേഖലയില്‍ നായ് ശല്യം രൂക്ഷമാകുന്നു. ചാപ്പക്കടവ്, പള്ളിത്തോട്, അന്ധകാരനഴി, തൈക്കല്‍ പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. മേഖലയിലെ സ്കൂളുകളുടെ പരിസരം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്.
ഇതിനോടകം നിരവധി തവണ കുട്ടികള്‍ നായ്ക്കളുടെ ആക്രമണത്തിനു ഇരയായിട്ടുണ്ട്. പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോകുന്ന മത്സ്യതൊഴിലാളികളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിനു കുടുതലും ഇരയാകുന്നത്. പലപ്പോഴും ഇരുചക്രവാഹനങ്ങളുടെ കുറുകെ നായകള്‍ ചാടുന്നതു വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിനും ഇടയാക്കുന്നു.
കൂടാതെ ഇരുചക്ര യാത്രക്കാരുടെ പിന്നാലെയെത്തി ആക്രമിക്കുകയും ചെയ്യുന്നുണ്ട്. പള്ളിത്തോട്ട് ചാവടി റോഡിലും തെരുവുനായ്ക്കള്‍ വിഹരിക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലുമായി തള്ളുന്ന കോഴിക്കടയിലേയും ഇറച്ചിക്കടകളിലേയും അവശിഷ്ടങ്ങള്‍ തിന്നുവാനാണ് നായ്കള്‍ അധികവും എത്തുന്നത്. അന്ധകാരനഴി വിനോദ സഞ്ചാര കേന്ദ്രവും തെരുവുനായ്ക്കളുടെ താവളമാണ്.
കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന ഈ പ്രദേശങ്ങളിലെ തെരുവുനായ്കളുടെ ശല്യം ഇല്ലാതാക്കുവാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: