സമ്മേളനങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത സംസ്ഥാനമാണ് കേരളം. അറുപത് വര്‍ഷമായി നടക്കുന്ന ഭരണവും സമരവും കേരളത്തെ പുരോഗതിയിലേക്കല്ല, അധോഗതിയിലാണെത്തിച്ചത്. ആദ്യമന്ത്രിസഭയൊഴിച്ച് മറ്റെല്ലാം മുന്നണി സര്‍ക്കാരുകളായിരുന്നു.
കോണ്‍ഗ്രസ് മുന്നണിയും കമ്മ്യൂണിസ്റ്റു മുന്നണിയും മാറിമാറി ഭരിച്ചിട്ടും, കേന്ദ്രവും സംസ്ഥാനവും ഒരേ മുന്നണി ഭരിച്ചിട്ടും കേരളത്തിന്റെ ആവശ്യങ്ങളും ആവലാതികളും തീര്‍ന്നില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണക്കാര്‍ക്ക് സമയവും താല്‍പര്യവുമില്ല. കേരളത്തില്‍ വളരുന്നതും വളര്‍ത്തുന്നതും വിവാദമാണ്. ജനാധിപത്യത്തില്‍ സംവാദവും സമവായവും അനിവാര്യമാണ്. അതല്ല കേരളത്തില്‍ നടക്കുന്നത്. വിദ്വേഷ രാഷ്‌ട്രീയമാണ് ഭരണക്കാര്‍ക്കും താല്‍പര്യം.
കേരളത്തില്‍ ബിജെപിക്കെതിരെ, ഭരണം നയിക്കുന്ന സിപിഎം കടുത്തപകയോടെയും വിദ്വേഷത്തോടെയുമാണ് പെരുമാറുന്നത്. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും ചെയ്യുന്ന ഹീനമായ പ്രവൃത്തിയാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഭരിക്കുന്നവര്‍തന്നെ നിയമം കയ്യിലെടുക്കുകയും പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്നതും ജനാധിപത്യ സംസ്‌കാരമല്ല. രാജ്യത്ത് മറ്റൊരിടത്തും ഈ പ്രാകൃത പെരുമാറ്റമില്ല.
ഭരണം നയിക്കുന്ന പാര്‍ട്ടി, ആഭ്യന്തരവകുപ്പ് കയ്യാളുന്ന കക്ഷി അണികളെ കയറൂരിവിടുന്നത് കേരളത്തില്‍ മാത്രമാണ്. ഇവിടെയാണ് രാഷ്‌ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും നിത്യസംഭവമാകുന്നത്. സിപിഎമ്മുകാര്‍ പ്രതികളായ 400 കേസുകള്‍ ഇതിനകം ഉണ്ടായി. നാല് പ്രതിയോഗികളെ കൊലപ്പെടുത്തി. സിപിഎമ്മുകാര്‍ പ്രതികളായ കേസില്‍ ശരിയായ അന്വേഷണമോ അറസ്റ്റോ നടക്കുന്നില്ല. അതേസമയം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തുന്നു.
ആര്‍എസ്എസ് ആക്രമം മറച്ചുവയ്‌ക്കാനാണ് സിപിഎം അക്രമമെന്ന് ആക്ഷേപിക്കുന്നതെന്നാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. കൊല്ലത്തും കായംകുളത്തും സിപിഐക്കാരെ അടിച്ചുകാലൊടിച്ചത് സിപിഎമ്മുകാരല്ലേ? ആര്‍എസ്എസ് അക്രമമായിരുന്നോ അത്? നാദാപുരത്ത് ലീഗുകാരനെ കൊല്ലുകയും വീടുകള്‍ കൊള്ളചെയ്യുകയും ചെയ്തത് ആര്‍എസ്എസുകാരാണോ?
കേരളം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സംസ്ഥാനമാണ്. ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന കമനീയമായ ഭൂപ്രദേശം. എന്നിട്ടും അതിന് അര്‍ഹിക്കുന്ന ഭരണവും വികസനവും ലഭിക്കുന്നില്ല. അതുണ്ടാക്കാനുള്ള പ്രയത്‌നമാണ് ബിജെപി ആരംഭിച്ചിട്ടുള്ളത്. ഇന്നാരംഭിക്കുന്ന ബിജെപി സമ്മേളനം കേരളത്തിന്റെ സമൂലമായ മാറ്റത്തിന് നാന്നികുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ബിജെപിക്ക് വലിയ ദൗത്യം കേരളത്തില്‍ നിര്‍വഹിക്കാനുണ്ട്. അധികാരക്കൊതിമൂത്ത രാഷ്‌ട്രീയ നേതൃത്വം ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ തട്ടുകളായി നിര്‍ത്തുകയായിരുന്നു. എന്നിട്ട് ജാതിയില്ല, മതമില്ല, മതേതരത്തിന്റെ വക്താക്കളെന്ന് മേനി നടിക്കുകയും ചെയ്യുന്നു. ഈ കാപട്യത്തെ പൊളിച്ചടുക്കണം. ജാതിക്കും മതത്തിനും ഉപരി സത്യവും സാഹോദര്യവും ഊട്ടി ഉറപ്പിച്ച് കേരളത്തെ ദേശീയധാരയോടൊപ്പം നില്‍ക്കാന്‍ പ്രാപ്തമാക്കണം.
അടിച്ചമര്‍ച്ചപ്പെട്ട ജനവിഭാഗങ്ങളെ സമുദ്ധരിക്കണം. അതിനായുള്ള പ്രയത്‌നങ്ങളില്‍ നല്ല പ്രതികരണമാണ് പിന്നാക്കജനവിഭാഗങ്ങളില്‍നിന്ന് ലഭിക്കുന്നത്. അതില്‍ വിറളിപൂണ്ടാണ് ബിജെപി സവര്‍ണപാര്‍ട്ടിയെന്നും ഫാസിസ്റ്റ് കക്ഷിയെന്നുമുള്ള കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നത്. ഇത് പാടിപ്പഴകിയ മുദ്രാവാക്യമാണ്. ഇന്ന് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പിന്നാക്കവിഭാഗം ജനപ്രതിനിധികളുള്ളത് ബിജെപിക്കാണ്. പാര്‍ലമെന്റില്‍ 60 പട്ടികജാതി-വര്‍ഗ അംഗങ്ങള്‍ ബിജെപിക്കുണ്ട്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് മൊത്തമുള്ള അംങ്ങളേക്കാള്‍ കൂടുതലാണിത്. പ്രധാനമന്ത്രിതന്നെ പിന്നാക്കജാതിയില്‍പ്പെട്ടയാളാണ്. എന്നിട്ടും മറിച്ച് നടത്തുന്ന പ്രചാരണങ്ങളെ ജനം പുച്ഛിച്ചുതള്ളുക തന്നെ ചെയ്യും.
കോഴിക്കോട് ചര്‍ച്ചചെയ്യുന്നത് ഏതെങ്കിലും കക്ഷികളെ ഇല്ലായ്‌മ ചെയ്യുന്നതിനെക്കുറിച്ചായിരിക്കില്ല. ബിജെപിയുടെ ലക്ഷ്യവും നയവും പരിപാടികളും ഇഴകീറി പരിശോധിക്കും. അത് ബിജെപിക്ക് ലഭിച്ച അവസരം എങ്ങിനെ ജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും എന്നതിനാണ്. സമൂഹത്തിന്റെ അടിത്തട്ടില്‍ ഇന്നും ഉടുതുണിക്ക് മറുതുണിയില്ലാത്തവരായി കഴിയുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ എങ്ങനെ സാധിക്കും എന്നത് സംബന്ധിച്ചാകും. എങ്ങനെ എല്ലാവര്‍ക്കും ഭക്ഷണം നല്‍കാം.
ഭൂമിയും വീടും ലഭ്യമാക്കാം എന്നതാകും. വെള്ളവും വെളിച്ചവുമില്ലാത്ത ഗ്രാമങ്ങളെ എങ്ങനെ സമുദ്ധരിക്കുമെന്നതിനെകുറിച്ചാകും. റോഡും പാലങ്ങളുമുള്ള ഗ്രാമങ്ങളുണ്ടാക്കുന്നതിനെപറ്റിയാകും. വ്യവസായവും തൊഴിലും വിദ്യാഭ്യാസവും സാര്‍വത്രികമാക്കുന്നതിനെകുറിച്ചാകും. ഇതിനെല്ലാം പരിഹാരം കാണാനുള്ള തത്വസംഹിത ബിജെപിക്കുണ്ട്. അതാണ് ഏകാത്മമാനവ ദര്‍ശനം.
ഭാരതീയ ജനസംഘം ദേശീയസമ്മേളനം 1967ല്‍ കോഴിക്കോട് ചേര്‍ന്നപ്പോള്‍ അംഗീകരിച്ച ആ ദര്‍ശനംതന്നെയാണ് ബിജെപിയുടെ കൈമുതല്‍. ആ ദര്‍ശനത്തിന്റെ ഉപജ്ഞാതാവ് ദീനദയാല്‍ ഉപാദ്ധ്യായയും. അദ്ദേഹത്തിന്റെ ജന്മശതാബ്ദിവര്‍ഷം കൂടിയാണിത്. കോഴിക്കോട് സമ്മേളനത്തിലാണ് അദ്ദേഹം ജനസംഘം അദ്ധ്യക്ഷനായത്. ഇതെല്ലാം ബിജെപി സമ്മേളനത്തിന് പ്രസക്തിയേറ്റുന്നതാണ്.
മേലുദ്ധരിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ കേരളത്തിലെ ജനങ്ങളില്‍ ബിജെപിയെക്കുറിച്ച് പ്രതിയോഗികള്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ പ്രതിയോഗികളായ രാഷ്‌ട്രീയപാര്‍ട്ടികളുടെ കൊടിവലിച്ചെറിഞ്ഞ് ബിജെപിയോടൊപ്പം ജനങ്ങള്‍ അണിനിരന്നാല്‍ അദ്ഭുതപ്പെടാനില്ല. ബിജെപി ഇന്നത്തെ പാര്‍ട്ടിയാണ്; നാളത്തെ പാര്‍ട്ടിയും. ജനകീയ ഐക്യവും ദേശത്തിന്റെ സുരക്ഷയും ഭീഷണി നേരിടുമ്പോള്‍ ശക്തമായ ഭരണനേതൃത്വം അനിവാര്യമാണ്. ഇന്ന് നമുക്കതുണ്ട്. അതിനെ ശക്തിപ്പെടുത്താനുള്ള സന്ദര്‍ഭമാണിത്.
ഒരുതരത്തിലും ബിജെപി ശക്തിപ്രാപിക്കാനോ വിജയിക്കാനോ പാടില്ലെന്ന ശാഠ്യംപിടിക്കുന്ന നേതാക്കള്‍ക്ക് പ്രാമുഖ്യമുള്ള സംസ്ഥാനമാണ് കേരളം. ആ ശാഠ്യം സാധിച്ചെടുക്കാന്‍ ഏതറ്റംവരെ പോകാനും അവര്‍ക്ക് മടിയില്ല. സ്വന്തം സ്ഥാനാര്‍ത്ഥികളെ നോക്കുകുത്തിയാക്കി എതിര്‍ചേരിക്ക് വോട്ടുമറിച്ചു നല്‍കി ബിജെപിയുടെ തോല്‍വി കാണാനവര്‍ക്ക് മടിയില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അത് കണ്ടു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് തുടങ്ങി തിരുവനന്തപുരംവരെ പല മണ്ഡലത്തിലും അതാവര്‍ത്തിച്ചു. എന്നിട്ടും ഒരു സ്ഥാനത്ത് വിജയിക്കാനും ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്താനും 20,000ല്‍ കൂടുതല്‍ വോട്ട് 64 മണ്ഡലങ്ങളില്‍ നേടാനും ബിജെപിക്ക് സാധിച്ചു.
പ്രതിയോഗികളുടെ എല്ലാ അടവുകളെയും ജനങ്ങളുടെ പിന്തുണയോടെ വിജയകരമായി നേരിട്ടാണ് ഈ നേട്ടം. ഇതില്‍ ബിജെപി പൂര്‍ണ സംതൃപ്തരല്ല. കേരളത്തില്‍ കാലങ്ങളായി ജനങ്ങളെ കബളിപ്പിക്കുകയും വികസനം മുരടിപ്പിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് -കോണ്‍ഗ്രസ് മുന്നണികളെ തൂത്തെറിയണം. അതിനുള്ള ശക്തവും സംഘടിതവുമായ പ്രവര്‍ത്തനം ബിജെപി തുടങ്ങിക്കഴിഞ്ഞു. ബിജെപിയെ എതിര്‍ക്കാന്‍ കെല്‍പുള്ള ആശയമോ ആദര്‍ശമോ മറ്റാര്‍ക്കുമില്ല. കോണ്‍ഗ്രസ് നേതൃത്വം കള്ളപ്രചാരണത്തിന്റെ കെട്ടഴിച്ചുവിടുമ്പോള്‍ ആയുധവും അധികാരവും ഉപയോഗിച്ചാണ് സിപിഎം രംഗത്തുവരുന്നത്.
50 വര്‍ഷംമുമ്പ് ജനസംഘം സമ്മേളനം കോഴിക്കോട് നടക്കുമ്പോള്‍ 34 എംപിമാരെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ബിജെപിയ്‌ക്ക് 282 ലോക്‌സഭാംഗങ്ങളുണ്ട്. 15 സംസ്ഥാനങ്ങളില്‍ എന്‍ഡിഎ ഭരണമുണ്ട്. 26 സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുണ്ട്. കന്യാകുമാരി മുതല്‍ കശ്മീര്‍വരെ ശക്തിയും സ്വാധീനവുമുണ്ട്. പുതിയ മേഖലകളില്‍ ബിജെപി സ്വീകാര്യമായിക്കൊണ്ടിരിക്കുന്നു. അരുണാചല്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
കേരളത്തിനും ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. മറ്റ് രാഷ്‌ട്രീയ നേതാക്കള്‍ എന്തുതന്നെ പ്രചരിപ്പിച്ചാലും സ്ഥിതിഗതികള്‍ വിലയിരുത്തി തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വത കേരളീയര്‍ക്ക് ഉണ്ടായിക്കഴിഞ്ഞു. ദേശീയ സമ്മേളനത്തോടെ പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് കേരളത്തില്‍ ഒരു കുതിച്ചുചാട്ടത്തിന് ബിജെപിക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
















