കാസര്‍കോട്: മംഗലാപുരം ദേശീയ പാതയില്‍ വിദ്യാനഗറില്‍ വെച്ച് 5.25 കോടി രൂപ കവര്‍ച്ച ചെയ്ത കേസില്‍ പിടിയിലായവരുടെ മൊഴി പ്രകാരം പണത്തിനായി കൂത്തുപറമ്പിലെ സിപിഎം കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. സിപിഎം ഉന്നത ബന്ധമുള്ള ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടും കുറ്റവാളിയുടെ ക്വട്ടേഷന്‍ സംഘമാണ് ഹൈവേ കൊള്ളയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. നഷ്ടപ്പെട്ട പണം തിരിച്ച് നല്‍കാമെന്ന് പറഞ്ഞ് ചില സിപിഎം നേതാക്കള്‍ വികാസിനെ സമീപിച്ചിരുന്നു. ചെര്‍ക്കള ദേശീയ പാതയില്‍ നിന്നും എര്‍ടിഗ കാറില്‍ റിട്‌സ് കാറിടിച്ച് കോടികള്‍ കൊള്ളയടിച്ച കേസില്‍ നേരിട്ട് പങ്കാളികളായ രണ്ടുപേരെ കേസ് അന്വേഷിക്കുന്ന വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്തും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍, കൂത്തുപറമ്പ്, കുനിയില്‍ പാലം, കല്ലുങ്കല്‍ ഹൗസില്‍ സായൂജ് പി (23), മട്ടന്നൂര്‍, ഇല്ലം മൂല, റിഷാന്‍ മന്‍സിലില്‍ റിന്‍ഷാദ് പി എന്ന ഇഞ്ചു (21) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ലഭിച്ച തുകയില്‍ നിന്ന് 20 ലക്ഷം രൂപ ബാംഗ്ലൂരിലെ ഒരു കാന്റീന്‍ നടത്തിപ്പിനായി ഡെപ്പോസിറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇത് കണ്ടെത്താനായി അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക് പോയി. ബാംഗ്ലൂരിലെ പ്രശസ്തമായ കായിക പരിശീലന കേന്ദ്രത്തിലെ കാന്റീന്‍ നടത്തിപ്പിനാണ് ഡെപ്പോസിറ്റ് കൈമാറിയത്.
കൊള്ളയുടെ മാസ്റ്റര്‍ ബ്രെയ്ന്‍ എന്ന് കരുതുന്ന കൂത്തുപറമ്പ് സ്വദേശി റെനിലിന് വേണ്ടി ഊര്‍ജ്ജിതമായി അന്വേഷണം നടന്നു വരുന്നു. കവര്‍ന്ന ബാക്കി പണം മുഴുവന്‍ റെനിലിന്റെയും കൂട്ടുപ്രതി ടുട്ടുവിന്റെയും കയ്യിലുണ്ടെന്നാണ് വിവരം. ഇരുവരെയും പിടിച്ചാല്‍ മാത്രമെ മുഴുവന്‍ പണവും കണ്ടെത്താനാകുവെന്നാണ് പൊലീസ് കരുതുന്നത്. കേസിലെ മറ്റൊരു പ്രതി മട്ടന്നൂര്‍ സ്വദേശി മുഹമ്മദ് റൗഫല്‍ (30), നൗഷാദ് എന്നിവര്‍ ഗള്‍ഫിലേയ്‌ക്കു കടന്നതായാണ് സൂചന. ഇവരെ പിടികൂടുന്നതിനു അന്താരാഷ്‌ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍ പോളിന്റെ സഹായം തേടാനുള്ള ആലോചനയിലാണ് കേരള പൊലീസ്. ഇതിനു മുന്നോടിയായി പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള ആലോചനയും സജീവമാണ്. ബാംഗ്ലൂരില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് വിദേശത്തേക്ക് പോയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊള്ളയടിച്ച പണത്തിനും മറ്റു തെളിവിനും വേണ്ടി പോലീസ് കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളില്‍ വ്യാപകമായ റെയ്ഡ് നടത്തി. ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് പൂനെയിലും തലശേരിയിലുമായി ജ്വല്ലറി വര്‍ക്‌സ് കട നടത്തുന്ന പൂനെ സ്വദേശി വികാസ് എന്നയാളുടെ കോടികള്‍ ക്വട്ടേഷന്‍ സംഘം തോക്കുചൂണ്ടി കവര്‍ച്ച ചെയ്തത്. പൂനെയില്‍ നിന്നും തലശേരിയിലേക്ക് എര്‍ടിക കാറില്‍ കൊണ്ടു പോവുകയായിരുന്ന ഹവാല പണമാണ് ദേശീയ പാതയില്‍ അഞ്ചംഗ സംഘം തോക്കുചൂണ്ടി കൊള്ളയടിച്ചത്. ആദ്യം 2.88 കോടി രൂപ കൊള്ളയടിച്ചുവെന്ന് അറിയിച്ച ജ്വല്ലറി ഉടമ കേസില്ലാതെ പണം കണ്ടെത്തിത്തരണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് ഇതിന് തയ്യാറാകാതെ വന്നതോടെ ചില ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ജ്വല്ലറി ഉടമ നേരിട്ട് മറ്റൊരു സംഘത്തെ പണം കണ്ടെത്താന്‍ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ ജ്വല്ലറി ഉടമയെ കബളിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് പരാതിയുമായി പോലീസിലെത്തിയത്.
ഒന്നരക്കോടി രൂപ കൊള്ളയടിച്ചുവെന്നാണ് ജ്വല്ലറി ഉടമയുടെ വലംകയ്യും ജോലിക്കാരനുമായ ഗണേഷ് പോലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഫുട്‌ബോള്‍ താരമായ കൂത്തുപറമ്പ് പാലത്തിങ്കരയിലെ എന്‍ കെ മൃദുലി (23) നെ അറസ്റ്റു ചെയ്തിരുന്നു. കൂത്തുപറമ്പ് സ്വദേശി റെനില്‍, കൂത്തുപറമ്പിലെ സൂരജ്, മറ്റൊരു ഫുട്‌ബോള്‍ താരം ടുട്ടു തുടങ്ങിയവരെയും പോലീസ് തിരിച്ചറിഞ്ഞിരുന്നു. ജ്വല്ലറി വര്‍ക്‌സ് ഉടമയുടെ കാര്‍ ഡ്രൈവറായ തലശേരി സ്വദേശി പ്രജീഷാണ് പണം കൊണ്ടു വരുന്ന വിവരം ക്വട്ടേഷന്‍ സംഘത്തിന് ചോര്‍ത്തിക്കൊടുത്തത്.
കേസില്‍ പണം കൊണ്ടു വന്ന പ്രജീഷും പ്രതിയാകുമെന്നാണ് പോലീസ് പറയുന്നത്. ഇതുകൂടാതെ കൊള്ളയ്‌ക്ക് ചുക്കാന്‍ പിടിച്ച തലശേരിയിലെ രാഷ്‌ട്രീയ പിന്‍ബലമുള്ള അഞ്ചുപേരും കേസില്‍ പ്രതികളാണ്. നേരത്തെ അറസ്റ്റിലായ മിഥുനിനേയും ഇപ്പോള്‍ അറസ്റ്റിലായ രണ്ട് പ്രതികളേയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.















