കര്‍ക്കടകം മുപ്പത്തിരണ്ടിന് ചാനലില്‍ രാമായണ പരായണം നടത്താന്‍ ഒരു എക്‌സ്‌പേര്‍ട്ട് വായനക്കാരനെ കിട്ടിയേ തീരൂ. നല്ല വായനക്കാരെയെല്ലാം അമ്പല കമ്മിറ്റിക്കാര്‍ കൊത്തിക്കൊണ്ടു പോയതിനാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കുന്ന ഒരാളായാലും മതിയെന്നു മൊയലാളി ആശ്വസിപ്പിച്ചെങ്കിലും ചാനല്‍ ചെങ്കീരി വേണപ്പനത് തൃപ്തിയായില്ല. പൊഴിയാന്‍ മുടി ബാക്കിയില്ലാത്ത ഉച്ചിയില്‍ മാന്തി ചൊറിഞ്ഞ് അനിമല്‍ പ്ലാനറ്റിലെ അനാക്കോണ്ടയുടെ മട്ടില്‍ നില്‍ക്കുന്ന ചെങ്കീരിക്ക് അവസാനം മൊയലാളി തന്നെ ഒരു വഴി പറഞ്ഞു കൊടുത്തു: ”ഡോ! താന്‍ നേരേ പാര്‍ട്ടി ഓഫീസിലേക്കു വിട്ടോ. ഒന്നല്ല, ഒമ്പതിനായിരം പേരെ വേണമെങ്കിലും അവിടെ നിന്നു കിട്ടും.”
കേട്ടപാതി കേള്‍ക്കാത്ത പാതി, ചെങ്കീരി എരിയാ കമ്മിറ്റി ഓഫീസിലേക്കു പറപറന്നു; പക്ഷേ നോ രക്ഷ! കര്‍ക്കടകം പിറന്നതില്‍ പിന്നെ ഒരുത്തനും പരിപ്പുവട തിന്നാന്‍ പോലും പാര്‍ട്ടി ഓഫീസില്‍ കാലു കുത്തുന്നില്ല; പ്ലീനത്തേക്കാള്‍ ഇപ്പോള്‍ ലാഭം അമ്പലത്തില്‍ വായിക്കാന്‍ പോകുന്നതാണത്രേ. ദക്ഷിണയും മൂന്നു നേരം കുശാലായി ശാപ്പാടും ഉറപ്പ്.
രക്ഷാബന്ധനുവേണ്ടി രാഖി തയ്യാറാക്കി കൊണ്ടിരുന്ന സഖാവിനോട് വേണപ്പന്‍ അന്വേഷിച്ചു: ”സെക്രട്ടറിയെ കിട്ടുമോ?”
”അദ്ദേഹം കര്‍ക്കടകബലി ഇടാന്‍ ആലുവാ മണപ്പുറത്ത് പോയിട്ട് തിരിച്ചെത്തിയിട്ടില്ല. ഇപ്പം അവിടെത്തന്നെ ശാന്തിപ്പണി തുടങ്ങിയെന്നു പറയുന്ന കേട്ടു. നല്ല കാശാ.”
”ലോക്കല്‍ കമ്മിറ്റിയിലോ..?”
”അവിടെയും ബുദ്ധിമുട്ടാ. സെക്രട്ടറി മുട്ടക്കച്ചവടം നിര്‍ത്തി പുള്ളുവന്‍ പാട്ടില്‍ സ്‌പെഷ്യലൈസ് ചെയ്യാന്‍ പോയിരിക്കുകയാ! ബ്രാഞ്ച് കമ്മിറ്റിയിലും മുഴുവന്‍ പേര്‍ക്കും തിരക്കാ. പാര്‍ട്ടി വക കൈനോട്ടവും കൂടോത്രവും കോഴിവെട്ടും പഠിപ്പിക്കുന്നുണ്ട്. വിത്ത് സ്‌റ്റൈപ്പെന്‍ഡ്!”
വട്ടുകയറിയ വേണപ്പന്‍ മൊട്ടത്തലയില്‍ മാന്തി ചോര വരുത്തി: ”മഹിളാ അസോസിയേഷനോ..?”
”അതും നോക്കേണ്ട മൊട്ടച്ചേട്ടാ! സഖാവ് പങ്കജാക്ഷിയും കൂട്ടരും നാലുദിവസമായി നാലമ്പല ദര്‍ശനവുമായി തൃപ്രയാറിലാ. സഖാവ് കാതരാക്ഷിയും കൂട്ടരും വിപ്ലവപ്പൊങ്കാല ഇടാന്‍ പോയിരിക്കുന്നു… ബാക്കിയുള്ളവര്‍ കാശിക്ക് കാല്‍നടയാത്രയിലാ!”
ഇതൊരു നടയ്‌ക്ക് പോകുന്ന ലക്ഷണമില്ല. വേണപ്പന്‍ പാന്റ്‌സിന്റെ കീശയില്‍ തപ്പി: ”പഹവാനേ! പ്രഷറിന്റെ ഗുളികയും എടുത്തിട്ടില്ല. ഇന്നു ടെന്‍ഷന്‍ കേറി ചത്തതുതന്നെ.”
ചാനല്‍ ചെങ്കീരിയുടെ വിളറിയ തിരുമുഖം കണ്ട് പാര്‍ട്ടി ഓഫീസിലെ പൂജാമുറിയില്‍ ശ്രീകൃഷ്ണന് മാലകെട്ടിക്കൊണ്ടിരുന്ന ഒരു മതേതര ഇത്ത സമാധാനിപ്പിച്ചു: ”ങ്ങള് വേശാറാകാണ്ട് ഞമ്മണ്ടെ മരാമര സകാവിനെ പോയിക്കാണ്, പഹയാ! കായ് കിട്ടിയാ മൂപ്പര് എന്തു കിത്താബ് വേണേലും ബായിച്ചു തരും; ഇനി അതല്ല കൂടോത്തറം കുഴിച്ചിടണമെങ്കി ആ വെലാല് അതും ശെയ്തു തരും; പച്ചേങ്കി പെടക്കണ കാന്തീനെ കൊടുക്കണമെന്നു മാത്രം.”അതുകൊള്ളാം; പക്ഷേ വേണപ്പന്റെ മൊസൈക്ക് തല കണ്ടതും മരാമരന്‍ മുടിഞ്ഞ ജാഡയിറക്കി: ”സോറി! ഈയാഴ്‌ച്ച ഒരു ക്വിന്റല്‍ പൈങ്കിളിക്കവിത എഴുതി കരക്കാരെ പേടിപ്പിച്ചോളാമെന്ന് നേര്‍ച്ച ഉണ്ടായിരുന്നു; തന്നെയുമല്ല, മാങ്ങാണ്ടി വാരികയിലും മനോരോഗം വാരികയിലും പതിവു കവിത കൊടുത്തിട്ടുമില്ല. നീ പോയിട്ടു പിന്നെ വാടാ!”
മരാമരന്‍ ഇടഞ്ഞാല്‍ പാമ്പാടി രാജനും കാട് കയറുമെന്നാണ് കാട്ടിലെ പഴമൊഴി; പക്ഷേ വേണപ്പന്‍ വീശിയ അഞ്ഞൂറിന്റെ രണ്ട് താള്‍ കണ്ടതും മരാമരന്‍ വീണു: ”കാശെന്റെ ദൗര്‍ബല്യമായിപ്പോയി; ആട്ടെ എന്നാണ് പരിപാടി?”
”കര്‍ക്കടകം മുപ്പത്തിരണ്ടിന്!”
”ങ്‌ഹേ! കര്‍ക്കടകം മുപ്പത്തിരണ്ട് ദിവസമാക്കി വര്‍ധിപ്പിച്ചോ? അതെന്നു തൊട്ട്? അങ്ങനെയാണെങ്കില്‍ ഈ മാസം പറ്റില്ല; വല്ല ചിങ്ങത്തിലോ കന്നിയിലോ കര്‍ക്കിടക പാരായണം വച്ചോളൂ, ഞാന്‍ വരാം!” മരാമരന്‍ മണ്ടനെന്നാരാ പറഞ്ഞത്?
”മണ്ടന്‍ കൊണാപ്പീ!’ ഡിക്രൂസ് പല്ല് ഞെരിച്ചു: ”അത്… എല്ലാ കര്‍ക്കടകത്തിനും മുപ്പത്തിരണ്ട് ദിവസമുണ്ട്, സാര്‍!”
”അതുശരി; പക്ഷേ എനിക്കന്ന് തോട്ടപ്പള്ളി പോളിറ്റ് ബ്യൂറോ സംഘടിപ്പിക്കുന്ന ഗോള്‍വല്‍ക്കര്‍ ജയന്തി ആഘോഷത്തിനു പോണം; പിന്നെ ഓണാട്ടുകര ലോക്കല്‍ കമ്മിറ്റിയുടെ നരേന്ദ്ര മോദി ഷഷ്ഠിപൂര്‍ത്തി ചടങ്ങുമുണ്ട്.”
”ഭഗവാനേ! നിങ്ങളും തുടങ്ങിയോ ഗോള്‍വല്‍ക്കര്‍ ജയന്തി ആഘോഷിക്കാന്‍?”, ചെങ്കീരി ചേരയെ കണ്ടതുപോലെ നിന്നുവിറച്ചു.
”അതെന്താടാ, മുടിയില്ലാത്തവനേ നീ ഒരുമാതിരി ആക്കുന്ന മട്ടില്‍ ചോദിച്ചത്? സഖാവ് മോദിയും സഖാവ് ഗോള്‍വല്‍ക്കറുമൊക്കെ ഞങ്ങടെ പൊന്നോമന സഖാക്കളായിരുന്നെന്ന് ഇന്നാട്ടില്‍ ആര്‍ക്കാ അറിഞ്ഞുകൂടാത്തത്? പിന്നൊരാളുണ്ടല്ലോ…”
”ഡോക്ടര്‍ ഹെഡ്‌ഗേവാര്‍!”
”ങാ! അതുതന്നെ.. സഖാവ് ഹെഡഗേവാര്‍! അവരെയൊക്കെ ആര്‍എസ്എസ്സുകാര്‍ അടിച്ചുമാറ്റിയതാ!”
”സമ്മതിച്ചു, ചേട്ടോാ, പോേേട്ട!”, ചെങ്കീരി തലയൂരി. നേരത്തേ ചാനലില്‍ എത്തിയിട്ടു വേണമല്ലോ എട്ടരയ്‌ക്കുള്ള അന്തിച്ചന്ത നടത്തി കരക്കാരെ എരികേറ്റാന്‍.
അങ്ങനെ ചിങ്ങത്തലേന്ന് കാക്കത്തൊള്ളായിരം പ്രേക്ഷകര്‍ ചാനലിലേക്ക് കണ്ണും നട്ടിരിക്കെ മരാമരന്റെ പൂരായണം ആരംഭിച്ചു. രാമായണമെന്ന പേരില്‍ പാത്തുകൊണ്ടു വന്ന ഏതോ പൈങ്കിളി വാരിക തുറന്ന് മരാമരന്‍ അമറി.
ആള്‍ക്കാര്‍ കല്ലും കുറുവടിയുമായി ഇരച്ചുവന്നു. വരിക്കാരന്റെ കാശുകൊണ്ട് ഇന്‍ഷ്വര്‍ ചെയ്യാന്‍ മറന്ന തലയുടെ സുരക്ഷിതത്വം ഓര്‍ത്ത ചെങ്കീരി ന്യൂസ്‌റൂമിലെ ടേബിളിനടിയില്‍ പതുങ്ങിയിരുന്ന് ‘ബലികുടീരങ്ങളേ’ ജപിച്ചുതുടങ്ങി. ഉടുമുണ്ട് മടക്കിക്കുത്തി ചാനലിന്റെ എട്ടടി ഉയരമുള്ള മതില്‍ നിഷ്പ്രയാസം പോള്‍വോള്‍ട്ട് ചാടി.’
പാവം മരാമരന്‍! കൊടുത്താല്‍ ചാനലിലും കിട്ടുമെന്നല്ലേ പ്രമാണം, യേത്.
















